ഭരതൻ ബ്രഹ്മവിദ്യ ഉപദേശിക്കുന്നു.
ലജ്ജ മൂലമുണ്ടായ കണ്ണുനീരിൽ കുളിച്ചുകൊണ്ട് രാജാവ് പറഞ്ഞു: "എന്റെ അഭിമാനം അങ്ങ് നശിപ്പിച്ചിരിക്കുന്നു. എന്റെ ധിക്കാരത്തിന് മാപ്പ് തന്നാലും. അങ്ങ് ആരാണെന്നു എന്നോട് പറയുവാൻ ദയവുണ്ടാകണം. ഞാൻ സിന്ധുസൗവീരങ്ങളുടെ ഭരണാധികാരിയായ രഹുഗുണനാണ്. അങ്ങയെ കണ്ടുമുട്ടിയത് എനിക്ക് വന്നിട്ടുള്ള ഒരു മഹാഭാഗ്യമാണ്. സത്യത്തിലേക്കുള്ള മാർഗ്ഗത്തെപ്പറ്റി എന്നെ ഉത്ബുദ്ധനാക്കിയാലും"
അപ്പോൾ ഭരതൻ രാജാവിനോട് ഒരു കാര്യം പറഞ്ഞു.
അകോവിദഃ കോവിദവാദവാദാൻ വദസ്യഥോ നാതിവിദാം വരിഷ്ഠഃ
ന സൂരയോ ഹി വ്യവഹാരമേനം തത്ത്വാവമർശേന സഹാമനന്തി
സത്യമെന്താണെന്ന് അറിയാത്ത ഭവാൻ വിദ്വാന്മാരെപ്പോലെ സംസാരിക്കുന്നു. ജ്ഞാനികൾ ഒരിക്കലും പ്രപഞ്ചത്തെ സത്യമായി കണക്കാക്കുകയില്ല. ആര് ആരുടെ യജമാനനാണ് രാജാവേ, അല്ലെങ്കിൽ ഭൃത്യൻ? പറയാമോ?
രാജാവ് നിശ്ശബ്ദനായിരുന്നു. സത്യം അറിയാനുള്ള രാജാവിന്റെ ഉത്സാഹം കണ്ട് ഭരതന് അതിരറ്റ അനുകമ്പ തോന്നി. അദ്ദേഹം പറഞ്ഞു: "ഞാൻ അങ്ങയെ സഹായിക്കാം. മുക്തിമാർഗ്ഗം അങ്ങ് ദർശിക്കും. ഞാൻ വിശദമായി അങ്ങയോട് പറയുന്നതെല്ലാം വളരെ ശ്രദ്ധയോടെ കേൾക്കുക"
ഭരതൻ തുടർന്നു: "മനുഷ്യൻ സംസാരമാകുന്ന ചെളിക്കുണ്ടിൽ വീഴുന്നതിനും, അതിൽനിന്ന് മുക്തി നേടുന്നതിനും കാരണം മനസ്സാണ്. മനസ്സിനെയാണ് കീഴടക്കേണ്ടത്. സത്വ രജസ്തമോഗുണങ്ങൾ മനസ്സിനെ കളങ്കപ്പെടുത്തുമ്പോൾ അതിന്റെ ഗതി ലൗകിക വിഷയങ്ങളിലേക്ക് തിരിയുന്നു. അതിനു നല്ലതോ, ചീത്തയോ ആയ കർമ്മങ്ങൾ എപ്പോഴും ചെയ്തുകൊണ്ടേ ഇരിക്കേണ്ടിവരും. ജനനമരണങ്ങളാകുന്ന ശൃംഖല അനന്തവും ആയിരിക്കും. അത് ആഗ്രഹങ്ങളെ സ്വീകരിക്കുന്നു. അതിന്റെ അധോഗതിയും, പുരോഗതിയും ഈ ആഗ്രഹങ്ങളുടെ ഗുണദോഷം അനുസരിച്ചായിരിക്കുകയും ചെയ്യും"
"സുഖവും ദുഃഖവും മനുഷ്യജീവിതത്തെ ബാധിക്കുന്നു. അത് അവസാനമില്ലാത്തതാണ്. പ്രപഞ്ച വിഷയങ്ങളിൽ മനസ്സ് ആസക്തമായിരിക്കുന്നിടത്തോളം കാലം അതൊരിക്കലും സ്വയം പ്രകാശം ആവുകയുമില്ല. ഉദാഹരണമായി ഒരു ചെറിയ വിളക്ക് എടുക്കുക. അതിൽ ഒരു തിരിയുണ്ട്. ആ തിരിയെ ജ്വലിപ്പിച്ച് നിർത്തുന്നത് അൽപ്പം നെയ്യാണ്. അത് കത്തുമ്പോൾ അതിനെ നിലനിർത്തുന്ന നെയ്യിന്റെ തരമനുസരിച്ച് തീജ്വാലക്ക് തെളിച്ചമുണ്ടായിരിക്കും. എന്നാൽ എപ്പോൾ നെയ്യ് തീർന്നുപോകുന്നുവോ, അപ്പോൾ തിരി അതിന്റെ സ്വന്തം പ്രകൃതിക്ക് അനുസരിച്ച് കത്തുകയും പിന്നീടത് ശൂന്യമായി തീരുകയും ചെയ്യും".
"ഈ തിരിപോലെയാണ് മനുഷ്യമനസ്സും. അത് ഗുണങ്ങളെക്കൊണ്ട് പോഷിപ്പിക്കുന്നിടത്തോളം കാലം അവയുടെ സ്വഭാവം അനുസരിച്ച് പ്രവൃത്തിച്ചുകൊണ്ടിരിക്കും. ഗുണങ്ങൾ മനസ്സിനെ വിടുമ്പോൾ അതിനു അസ്തിത്വം ഇല്ലാതായിത്തീരും. വായു എല്ലായിടത്തും വ്യാപിച്ചിരിക്കുന്നത് പോലെ ഈശ്വരൻ പ്രപഞ്ചം മുഴുവൻ വ്യാപിച്ചിരിക്കുന്നു. എപ്പോൾ ആസക്തി മുഴുവൻ കൈവെടിയുന്നുവോ, കാമക്രോധാദി ശത്രുക്കളെ ജയിക്കുന്നുവോ, ജ്ഞാനമാകുന്ന വെളിച്ചം കൊണ്ട് സ്വയം പ്രകാശിതമായി തീരുന്നുവോ, അപ്പോൾ ജീവൻ മുക്തനാകുന്നു. എന്നാൽ അതുവരെ ഈ ലോകത്തിൽ വീണ്ടുംവീണ്ടും ജനിക്കുകയെന്ന ദുഃഖം അനുഭവിക്കുകതന്നെ വേണം.
ബ്രഹ്മവിദ്യ.
ReplyDeleteആത്മാന്വേഷികൾ അറിയാനായി ... ആത്മബോധവും ( തന്നെപ്പറ്റിയുള്ള അറിവിന്റെ മണ്ഡലം (ആധി + ആത്മികം) - ആദ്ധ്യാത്മികവും പ്രപഞ്ചബോധവും ഈ പിരിവുകളെ ഉല്ലംഘിച്ചുപോയി ആനുഭുതികമായ ഒരു കണ്ണുതുറക്കലിലൂടെ എത്തിച്ചേരേണ്ടതാണ് പരമബോധം. അതിന് ആത്മസംയമനവും ബുദ്ധികൊണ്ടുള്ള മനനവും ഹൃദയം കൊണ്ടുള്ള ശ്രദ്ധയും ഉന്നതമായ ലക്ഷ്യബോധവും ജീവിതത്തില്‍ വളര്‍ത്തിയെടുക്കണം. ജീവിക്കാന്‍ തുടങ്ങുമ്പോള്‍തന്നെ എങ്ങനെ ജീവിക്കണം എന്ന് കുട്ടികളെ പഠിപ്പിക്കണം.ഇഹലോകജീവീതം സുഖദുഖങ്ങള്‍ക്ക് ഒപ്പമാണ്.അതില്‍ നിന്ന് ആത്മസംതൃപ്തിയും തിരിഞ്ഞുനോക്കുമ്പോഴുള്ള അഭിമാനവും വളര്‍ത്തിയെടുക്കാന്‍ വിദ്യാഭ്യാസത്തിന് കഴിയണം. അതിന് അന്വയഃ വ്യതിരേക രീതിയിൽ ഗുരുവിൽ നിന്നും പഠിക്കണം. ജീവിതം സുന്ദരമാക്കണം.അതിനുള്ള അവസരമാണ് ഇഹലോകജീവിതം. മനുഷ്യരെല്ലാം സച്ചിദാനന്ദ സ്വരൂപികളാണ് .