Thursday, 8 June 2017

ചക്രവ്യൂഹം

#ചക്രവ്യൂഹം

ദുര്യോധന നിർദ്ദേശപ്രകാരം ദ്രോണർ അർജ്ജുനനെ അടർക്കളത്തിൽ നിന്നകറ്റി നിർത്തി ചക്രവ്യൂഹം ചമച്ചു യുധിഷ്ഠിരനെ ബന്ധനസ്ഥനാക്കുവാനുള്ള മികച്ചയുദ്ധതന്ത്രമാണ് ഇതുകൊണ്ടു ഉദ്ദേശിച്ചത്. ഒരു പക്ഷേ യുദ്ധം അവസാനിപ്പിക്കുവാനും പാണ്ഡവരെ വീണ്ടും മറ്റൊരു വനവാസത്തിനയക്കുവാനും പതിമൂന്നാം നാളിലെ ഈ യുദ്ധംകൊണ്ടു സാധിക്കുമായിരുന്നു. അതാണ് കൗരവപക്ഷം തലേനാൾ തീരുമാനിച്ചുറപ്പിച്ചത്. വ്യാസൻമഹാഭാരതത്തിൽ ചക്രവ്യൂഹം എന്നും,എഴുത്തച്ഛൻ തന്റെ കൃതിയിൽ പത്മവ്യൂഹം എന്നും പറയുന്നു. മുൻ‌കൂട്ടിയുള്ള പടയൊരുക്കങ്ങളും സേനാവിന്യാസങ്ങളും ഈ വ്യൂഹത്തിൽ പ്രത്യക്ഷത്തിലുണ്ടാവില്ല എന്നുള്ളതാണ് ഈ യുദ്ധവ്യൂഹത്തിനുള്ള പ്രധാന പ്രത്യേകത. കൂമ്പടയുവാൻ തുടങ്ങുന്ന ഒരു താമരയുടെ രൂപത്തിലാണു് സേനാവിന്യാസം എന്നതിനാലാവാം ചക്രവ്യൂഹം പത്മവ്യൂഹമായി എഴുത്തച്ഛൻ എഴുതിയത്. പ്രധാന ഗ്രന്ഥകർത്താവായ വ്യാസനു മുൻതൂക്കം നൽകുമ്പോൾ ചക്രവ്യൂഹം എന്നതാവും ചേരുക. ശത്രു ഉള്ളിലേക്ക് കടക്കുംതോറും വ്യൂഹത്തിലെ ഉള്ളിലേക്കുള്ള പ്രവേശനം ചെറുതായി വരുന്ന രീതിയിലാണ് ഇതിലെ പടനീക്കം. അകത്തും പുറത്തും നിൽക്കുന്ന പോരാളികൾ ഒരു ഭ്രമണപഥത്തിലെന്നവണ്ണം കറങ്ങികൊണ്ടിരിക്കുന്നു. മഹാരഥികൾ അവരവരുടെ യുദ്ധസ്ഥാനങ്ങൾ തുടർച്ചയായി ഇരുദിശകളിലും മാറിക്കൊണ്ടിരിക്കുന്ന ഈ സേനാവിന്യാസം തകർക്കുക വളരെ ബുദ്ധിമുട്ടേറിയതായിരുന്നുവെന്നു വ്യാസമഹാഭാരതത്തിൽ ഗ്രന്ഥകാരൻ എഴുതിയിരിക്കുന്നു.
പതിനായിരക്കണക്കിനു പാണ്ഡവസേനകളെ ദ്രോണാചാര്യർ ചക്രവ്യൂഹം ചമച്ച് കൊന്നുതുടങ്ങി. ഇതുകണ്ടു ഭയവിഹ്വലനായ ധർമ്മപുത്രർ അഭിമന്യുവിനെ ചക്രവ്യൂഹം തകർക്കാൻ നിയോഗിച്ചു. അവനെ സഹായിക്കാൻ ഘടോൽകചനും എത്തി. അഭിമന്യു ധീരനായി ചക്രവ്യൂഹം ഭേദിച്ച് ഉള്ളിൽക്കയറി. ഭീമനും, യുധിഷ്ഠിരനും, നകുല-സഹദേവന്മാരും അഭിമന്യുവിനെ സഹായിക്കാൻ എത്തി. ചക്രവ്യൂഹത്തിന്റെ പുറത്തുനിൽക്കുന്ന യോദ്ധാക്കളെ ചെറുത്ത് നിർത്തുകയും അവരെ തോൽപ്പിച്ച് ഉള്ളിൽ കടക്കാൻ ശ്രമിക്കുകയുമായിരുന്നു ഇവരുടെ ലക്ഷ്യം. പക്ഷേ ജയദ്രഥൻ അവരെ എല്ലാവരെയും തടഞ്ഞു നിർത്തി അതിധീരമായി യുദ്ധം ചെയ്തു. (അർജ്ജുനനെ ഒഴിച്ച് പാണ്ഡവരെ നാലുപേരെയും യുദ്ധത്തിൽ ഒരു പ്രാവശ്യം തടഞ്ഞു നിർത്താനുള്ള വരം ശിവനിൽ നിന്നും ജയദ്രഥൻ സമ്പാദിച്ചിരുന്നു). ഘടോൽകചന്റെ ശക്തമായ ആക്രമണവും ജയദ്രഥന്റെ ചെറുത്തു നിൽപ്പിനു മുൻപിൽ ഒരു പ്രയോജനവും ചെയ്തില്ല. ചക്രവ്യൂഹത്തിനുള്ളിലകപ്പെട്ട അഭിമന്യുവിനു പുറത്തുകടക്കാൻ കഴിയാതെ വന്നു. അവനെ തനിച്ച് കൗരവസേന ചുറ്റുംനിന്നു ആക്രമിക്കാൻ ഇതുമൂലം സാധിച്ചു.
ഒടുവിൽ അഭിമന്യു തനിച്ച് ഉള്ളിൽ നിന്നു കൗരവർക്കെതിരെ യുദ്ധം ചെയ്തു. അഭിമന്യുവിനോട് ഏറ്റുമുട്ടിയ ദുര്യോധനപുത്രനായ ലക്ഷണനെ അഭിമന്യു ഒരസ്ത്രത്താൽ തലമുറിച്ചു കൊന്നു. ഇതിനെത്തുടർന്ന് അവനോട് ഏറ്റുമുട്ടിയ ശകുനിയുടെ സഹോദന്മാരെയും, ബൃഹൽബലനേയും അഭിമന്യു വധിച്ചു. ഈ സമയം കർണ്ണൻ ഒളിയമ്പെയ്ത് അഭിമന്യുവിന്റെ വില്ലിന്റെ ഞാൺ മുറിച്ചു. ദ്രോണർ അവന്റെ കുതിരകളേയും കൊന്നുകളഞ്ഞു. തേരാളിയായ സുമിത്രനെ ശല്യർ ഗദകൊണ്ട് അടിച്ചുകൊന്നു. തേരും തേരാളി ഇല്ലാതായപ്പോൾ നിലത്തുനിന്നു യുദ്ധം തുടർന്ന അഭിമന്യുവിന്റെ വാളും പരിചയും കർണ്ണനും ദ്രോണരും ചേർന്ന് ഒളിയമ്പെയ്ത് തെറിപ്പിച്ചുകളഞ്ഞു. നിരായുധനായ അഭിമന്യുവിനോടു ചെയ്യുന്ന ചതിപ്രയോഗം യുദ്ധനീതിയല്ലെന്ന് ദ്രോണരെ കർണ്ണൻ പലപ്പോഴും ഓർമ്മപ്പെടുത്തിയെങ്കിലും അതുകൂട്ടാക്കാതെ ദ്രോണർ അഭിമന്യുവിനെ ചതിയാൽ കൊല്ലാൻ നിർദ്ദേശിച്ചു. നിരായുധനായ അഭിമന്യു തകർക്കപ്പെട്ട തേരിന്റെ ചക്രവുമായി ചുറ്റും നിന്നു ആക്രമിക്കുന്ന കൗരവസേനയോട് അതിധീരമായി പോരാടി. പക്ഷേ കൗരവ പ്രമുഖന്മാരെല്ലാവരും ചേർന്ന് ബാലനായ അഭിമന്യുവിനെ ചതിപ്രയോഗത്തിൽ കൊന്നു കളഞ്ഞു. അവസാന നിമിഷത്തിലും അവൻ തന്നെ ആക്രമിച്ച ദുശ്ശാസനന്റെ പുത്രനായ ഭരതനെഗദകൊണ്ട് തലയ്ക്കടിച്ചു സാരമായ പരിക്കേൽപ്പിച്ചു. അവസാന സമയത്തും അവന്റെ പോരാട്ടത്തിൽ ഭയവിഹ്വലരായി ദുശ്ശാസനനും, ശല്യരും പിന്തിരിഞ്ഞോടി. അവസാന ശ്വാസംവരെയും തന്റെ പിതാവിനുവേണ്ടി ജീവിച്ച് ധീരപുത്രനായി അഭിമന്യു വീരസ്വർഗ്ഗം പൂകിയതായി ഗ്രന്ഥകാരൻ മഹാഭാരതത്തിൽ ദ്രോണപർവ്വത്തിൽ എഴുതിയിരിക്കുന്നു.

No comments:

Post a Comment