Thursday, 8 June 2017

ജയദ്രഥവധം

ജയദ്രഥവധം

ധർമ്മപുത്രർക്കു കൂട്ടായി സാത്യകിയെ നിർത്തിയാണ് നാലു അനുജന്മാരും യുദ്ധത്തിനു പുറപ്പെട്ടത്. അർജ്ജുനന്റെ ഇന്നത്തെ ലക്ഷ്യം ജയദ്രഥവധം മാത്രമായിരുന്നു. യുദ്ധഭൂമിയിൽ മുഴുവനും തിരഞ്ഞിട്ടും ജയദ്രഥനെ കണ്ടെത്താൻ പാർത്ഥനായില്ല. അവസാനം ജയദ്രഥൻ പത്മവ്യൂഹത്തിനുള്ളിലാണെന്നു മനസ്സിലാക്കി, ഭീമനും അർജ്ജുനനും ചേർന്ന് പത്മവ്യൂഹം തകർത്തു അകത്തുകടക്കാൻ ശ്രമിച്ചു. ധർമ്മപുത്രരുടെ നിർദ്ദേശത്തെത്തുടന്ന് സാത്യകിയും യുദ്ധക്കളത്തിൽ അർജ്ജുനനെ സഹായിക്കാൻ ഇതിനോടകം എത്തിച്ചേർന്നു. ദ്രോണരും, ദുര്യോധനനും, ദുശ്ശാസനനും ചേർന്ന് ഇവരെ അതിശക്തമായി എതിർത്തു. ദ്രോണരൊഴികെ ഏവരും പരാജിതനായി അവിടെ നിന്നും മാറിക്കളഞ്ഞു. അവസാനം പത്മവ്യൂഹം തകർത്ത് ദ്രോണരേയും അവിടെ നിന്നകറ്റാൻ പാർത്ഥനായി. അതിനെത്തുടർന്ന് പാർത്ഥനോട് സൂചിവ്യൂഹം ചമച്ചു എതിർത്തുനിന്ന കൃതവർമ്മാവ് ഗത്യന്തരമില്ലാതെ ഓടിക്കളഞ്ഞു. പിന്നീട് ഇവരെ എതിർത്ത ഭൂരിശ്രവസ്സിനേയും വൃക്ഷസേനനേയും സാത്യകിയും ഭീമനും ചേർന്നു കൊന്നു. പുറത്തു നടക്കുന്ന ശബ്ദബഹുലമായ യുദ്ധകാഹളത്തിൽ ഭയാകുലനായ ജയദ്രഥനെ കർണ്ണൻ സമാശ്വസിപ്പിച്ചുകൊണ്ടിരുന്നു.
എങ്ങനെയും ജയദ്രഥനെ രക്ഷിക്കണമെന്നു തീരുമാനിച്ച് യുദ്ധത്തിൽ നിന്നും ഓടിമാറിയവർ വീണ്ടും ധൈര്യം വീണ്ടെടുത്ത് തിരിച്ച് അവിടെതന്നെ എത്തിച്ചേർന്നു. ഈ സമയം കൃഷ്ണൻ തന്റെ സുദർശന ചക്രത്താൽ സൂര്യബിംബത്തെ മറയ്ക്കുകയും സൂര്യാസ്തമയമായി എന്നു തെറ്റിധരിച്ച് ഏവരും യുദ്ധം മതിയാക്കി. കൗരവർ അർജ്ജുനന്റെ ആത്മാഹുതി കാണുവാൻ കൂട്ടത്തോടെ ഒത്തുകൂടി. അവസാനം ജയദ്രഥനും പുറത്തുവന്നു എന്നു മനസ്സിലാക്കിയപ്പോൾ കൃഷ്ണൻ സൂര്യന്റെ മറമാറ്റി സുദർശനത്തെ തിരിച്ചെടുത്തു. സമയം ഒട്ടുപാഴാക്കാതെ അർജ്ജുനനോട് അമ്പ് എയ്ത് ജയദ്രഥനെ നിഗ്രഹിക്കാൻ നിർദ്ദേശിച്ചു. ജയദ്രഥന്റെ നിർജ്ജീവമായ തല ആരു നിലത്തിടുന്നൊവൊ അവന്റെ ശിരസ്സു പൊട്ടിപോകാനുള്ള വരം ജയദ്രഥന്റെ അച്ഛൻ ഭഗവാൻ ശിവനിൽ നിന്നും സമ്പാദിച്ചിരുന്നു. അതിനാൽ ഒന്നിനു പുറകെ ഒന്നായി അമ്പെയ്ത് ജയദ്രഥന്റെ ശിരസ്സ് സിന്ധുരാജ്യംവരെ എത്തിച്ചു. സന്ധ്യാവന്ദനത്തിനായി പുറത്തേക്കിറങ്ങിയ വൃദ്ധക്ഷത്രന്റെ മടിത്തട്ടിലേക്കാണ് തലവന്നു വീണത്. പെട്ടെന്നു മടിയിൽ തലവീണപ്പോൾ പേടിച്ച് തട്ടിത്താഴെയിടുകയും കൂട്ടത്തിൽ ആ വൃദ്ധപിതാവിന്റെ ശിരസ്സും തകർന്നുപോയി. ജയദ്രഥവധത്തിനുശേഷം വീണ്ടും യുദ്ധംതുടർന്നു അർജ്ജുനനും കൃപരുമായി യുദ്ധംചെയ്തെങ്കിലും കൃപർ അവശനായി മടങ്ങി.


No comments:

Post a Comment