Friday, 30 June 2017

പഴയ കാലങ്ങളിൽ എല്ലാ തിരുവാതിര നാളുകളിലും സ്ത്രീകൾ

"പഴയ കാലങ്ങളിൽ എല്ലാ തിരുവാതിര നാളുകളിലും സ്ത്രീകൾ നിലമ്പരണ്ടയുടെ നീരും ,നിലപ്പനക്കിഴങ്ങും കദളിപ്പഴവും ശർക്കരയും കൂവപ്പൊടിയും ചേർത്തുണ്ടാക്കിയ പായസം കഴിക്കുമായിരുന്നു.വർഷത്തിലൊരിക്കൽ ഇത് കഴിച്ചാൽ മതി.പാർവ്വതീ രജസ്സ് സമുജ്ജ്വലമായി നില്ക്കുന്ന സൈ്ത്രണ സങ്കല്പങ്ങളുടെ ശാരീരിക സ്ഥിതിയിലേക്ക് സ്ത്രീകളെ കൂട്ടിക്കൊണ്ടുപോകും .തിരുവാതിര നാളിൽ കഴിക്കുന്ന കൂവപ്പായസവും, അതിനൊപ്പം നടക്കുന്ന സംഗീതവും സാഹിത്യവും കലയും അനുഷ്ഠാനവുമൊക്കെച്ചേർന്ന് അവളുടെ കോശ താളങ്ങളെ സമുജ്ജ്വലങ്ങളാക്കി മാറ്റും.ആ ഉൾച്ചേർച്ചയിൽ ഒഴിവാകുന്നതാണ് അവളിലെ രോഗകോടികളാകെ.

ഒരു വിവാഹത്തിലൂടെ രണ്ട് പേർ ചേരുകയാണെന്ന് പറഞ്ഞാൽ അതിനർത്ഥം , രണ്ടു സംസ്കൃതികൾ തമ്മിൽ ചേരുകയെന്നാണ്. ആ രണ്ടു സങ്കല്പങ്ങളുടെ സമന്വയഭൂവിൽ, അതുവരെയുള്ള അവരുടെ രണ്ട് ജീവിത മാതൃകകളും സങ്കല്പങ്ങളുമാണ് സംഹരിക്കേണ്ടി വരുന്നത്. എങ്കിൽ മാത്രമേ , അവർക്ക് പുതിയതായൊരു ജീവിതമുണ്ടാകുകയുള്ളൂ.അങ്ങനെയൊരു പുതു ജീവിതത്തിന് വേണ്ടി പരസ്പരം തീരുമാനമെടുക്കുന്ന വിവാഹപൂർവ്വ കർമ്മമാണ് നാന്ദി ശ്രാദ്ധം .അങ്ങനെ തീരുമാനമെടുത്ത് പൂർവ്വ രൂപങ്ങളെ ത്യജിച്ച് ലയിച്ചാൽ , അവർക്ക് അവസാനകാലം വരെ സുഖജീവിതമുണ്ടാവുകയും ചെയ്യും.

രക്ഷാബന്ധനത്തെ ഇന്നു നിങ്ങൾ , സഹോദരി സഹോഭരന്മാരെന്ന് സങ്കല്പിച്ചാണ് ആചരിക്കുന്നത്.എന്നാൽ , വൈദിക കാലങ്ങളിൽ ഈ ചടങ്ങ് ,വിവാഹത്തിന് മുമ്പുള്ള കൗതുക ബന്ധനച്ചടങ്ങായാണ് സങ്കല്പിച്ചിരുന്നത്.ഇതിൽ ,ഒരു സ്ത്രീയെ പുരുഷൻ രക്ഷിക്കുന്നുവെന്നതിനോളം പ്രാധാന്യമുള്ളതു തന്നെയാണ് പുരുഷനെ സ്ത്രീ  രക്ഷിക്കുന്നുവെന്നുള്ളതും.

പഴയകാലങ്ങളിൽ, തെങ്ങിൽ നിന്ന് തേങ്ങയിടുമ്പോൾ കൂട്ടത്തിൽ ഒന്നോരണ്ടോ പേടു തേങ്ങയുണ്ടാകും.അധികം കാമ്പുണ്ടാവില്ല. എന്നാൽ നല്ല മധുരമുണ്ടാകും.വൃദ്ധരായവർ അത് കഴിക്കുമെങ്കിലും കുട്ടികളെ കഴിക്കാൻ അനുവദിക്കുമായിരുന്നില്ല.അതുപോലെ പുതുതായി വിവാഹം കഴിച്ചവർക്കും കൊടുക്കുമായിരുന്നില്ല.അവരുടെ ഭാഷയിൽ തീർത്തു പറയും - തിന്നാൽ പേടു പെറുമെന്ന്.പഴുത്ത മാങ്ങ തിന്നാനെടുക്കുമ്പോൾ ,അതിനകത്തെ അണ്ടി കാമ്പില്ലാത്തതാണെങ്കിൽ കുട്ടികൾക്ക് കൊടുക്കില്ല. അവർക്കറിയാമായിരുന്നു , കാമ്പില്ലാത്ത ഫലങ്ങൾ കഴിച്ചാൽ തങ്ങളുടെ വരും തലമുറ വിത്തുകുത്തിപ്പോകുമെന്ന്.

ബീജ ശേഷിയുണ്ടാകാൻ ,പഴയകാലത്തെ അമ്മമാർ ആൺമക്കൾക്ക് ആഹാരം കൊടുത്തിരുന്നത് അതീവ ശ്രദ്ധയോടെയായിരുന്നു. ആഹാരത്തിൽ ഇളം വെണ്ടക്ക ധാരാളമായി ഉൾപ്പെടുത്തിയിരുന്നു.അതു പോലെ  തെങ്ങിൻ കരിക്ക് യഥേഷ്ടം കഴിപ്പിക്കും.മൂപ്പെത്താത്ത തേങ്ങയും ശർക്കരയും കൂട്ടി തിന്നാൻ കൊടുക്കും. ശർക്കര ചേർത്ത് അടയുണ്ടാക്കിക്കൊടുക്കും.

ഇതൊക്കെക്കൊണ്ടാണ് വന്ധ്യത അന്നൊരു വലിയ പ്രശ്നമല്ലാതിരുന്നത്.
അതുകൊണ്ടാണ് പൂർവ്വികർ പറഞ്ഞത്, ആഹാരം ശുദ്ധവും പക്വവും മര്യാദാമസൃണവും ആയിരിക്കണം എന്ന് "
നിർമലാനന്ദ ഗിരി

No comments:

Post a Comment