Saturday, 29 April 2017

വിവേകാനന്ദനും ധര്‍മ്മവും (സംഭവ കഥ) _______________

വിവേകാനന്ദനും ധര്‍മ്മവും (സംഭവ കഥ)
_______________
   
   
തലേ ദിവസത്തെ കൊടുങ്കാറ്റും മഴയും കാരണം ചെളിയും കുണ്ടും കുഴിയും വെള്ളവും നിറഞ്ഞ ഗ്രാമപാത. ആ പാതയിലൂടെ സ്വാമി വിവേകാന്ദനും ശിഷ്യരും അല്‍പ്പം അകലെ ഉള്ള ആശ്രമത്തിലേക്കു നടക്കുക ആയിരുന്നു.. കാല് പുതഞ്ഞു പോകുന്നു. ചെളികുഴികളുള്ള ആ വഴിയില്‍ ഒരു വണ്ടിക്കാരന്‍ സഹായത്തിനായി വഴി പോക്കരോട് കൂവി വിളിച്ചു കൊണ്ട് നില്കുന്നു. അടുത്തുള്ള ചന്തയില്‍ സാധനങ്ങള്‍ ഇറക്കാനായി ആ വഴി വന്നതാണ്‌ വണ്ടിക്കാരന്‍.... കാളവണ്ടി നിറയെ പലതരം സാധനങ്ങള്‍ വച്ച് കെട്ടിയിരുന്നു വണ്ടി ചക്രം ചെളികുണ്ടില്‍ പുതഞ്ഞു കിടക്കുന്നു. തന്നെ കടന്നു പോകുന്ന ഓരോരുത്തരോടും സഹായം അഭ്യര്തിക്കുകയാണ് വണ്ടിക്കാരന്‍..
 ഈ കാഴ്ച കണ്ടു ശിഷ്യന്മാര്‍ പതറി നിന്നു. സ്വാമിജി ഇപ്പോള്‍ അയാളെ സഹായിക്കുവാന്‍ ആജ്ഞാപിക്കുമെന്നവര്‌ കരുതി . പക്ഷെ സ്വാമിജി ഒന്ന് നില്ക്കാന്‍ പോലും കൂട്ടാക്കാതെ ആ വണ്ടി കടന്നു നടന്നു പോയി. വണ്ടിക്കാരന്‍ ശകാരിക്കുന്നതും ശപിക്കുന്നതും പുറകില്‍ നിന്നു കേള്‍ക്കാമായിരുന്നു..
കുറെ ദൂരം നടന്നപ്പോള്‍ ഈ കാഴ്ചക്ക് സമാനമായി മറ്റൊരു കാഴ്ച സ്വമിജിയും ശിഷ്യന്മാരും കണ്ടു. സ്വാമിജി നടത്തത്തിനു വേഗത കൂട്ടി രണ്ടാമത്തെ വണ്ടിക്കാരനടുത്തെത്തി.  ചെളിയില്‍ പുതഞ്ഞു കിടക്കുന്ന ചക്രം അയ്യല്‍ക്കൊപ്പം നിന്നു പൊക്കിയെടുക്കാന്‍ തുടങ്ങി.  ഇത് കണ്ടു ശിഷ്യന്മാര്‍ വണ്ടിക്കാരനെ സഹായിക്കാന്‍ ഓടിയെത്തി.  എല്ലാവരും ഒത്തു പിടിച്ചപ്പോള്‍ വണ്ടി പാതയിലേക്ക് കയറ്റാന്‍ കഴിഞ്ഞു.  മുഖത്ത് ചാലുകളായി ഒഴുകിയ വിയര്‍പ്പു തുടച്ചു കൊണ്ട് വണ്ടിക്കാരന്‍ സ്വമിജിക്കും ശിഷ്യന്മാര്‍ക്കും നന്ദി പറഞ്ഞു തന്‍റെ വഴിയിലേക്ക് നീങ്ങി.
ശരീരമാസകലം ചെളി പുരണ്ടിരിക്കുന്ന സ്വാമിജിയുടെ നേരെ ശിഷ്യന്മാര്‍ സംശയം നിറഞ്ഞ മുഖത്തോടെ നോക്കി. ആദ്യത്തെ വണ്ടിക്കാരനെ ഞാന്‍ സഹായിച്ചില്ല. നിങ്ങളോട് സഹായിക്കാന്‍ പറഞ്ഞതുമില്ല. അതെ പ്രശനത്തില്‍ കുടുങ്ങിയ രണ്ടാമനെ ഞാന്‍ സഹായിച്ചു. ഇതെന്തിനാണ് എന്ന് നിങ്ങള്‍ക്ക് മനസിലായില്ലേ? ആദ്യത്തെ വണ്ടിക്കാരനും രണ്ടാമനും തമ്മില്‍ വലിയ അന്തരം ഉണ്ടായിരുന്നു. ആദ്യത്തെ ആള്‍ മറ്റുള്ളവരുടെ സഹായത്തില്‍ തന്‍റെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്. മറിച്ചു രണ്ടാമന്‍ സ്വന്തം പരിശ്രമത്തിലൂടെ ആ വണ്ടി പൊക്കിയെടുക്കാന്‍ ശ്രമിക്ക ആയിരുന്നു.  ആരോടും അയാള്‍ സഹായം അഭ്യര്തിച്ചില്ല.  അവന്‍റെ അവസ്ഥ മനസിലാക്കി നമ്മള്‍ സഹായത്തിനെത്തിയപ്പോള്‍   അയാള്‍  അത് നന്ദിപൂര്‍വ്വം  സ്വീകരിച്ചു.  മറ്റുള്ളവരുടെ പരിശ്രമത്തില്‍ കാര്യങ്ങള്‍ നേടിയെടുക്കണമെന്ന് കരുതുന്നത് ധര്‍മ്മമുളള കാര്യമല്ല.  അതെ സമയം സ്വയം ചെയ്യേണ്ട കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നവന് സഹായം താനെ തേടിയെത്തും.  അവനവന്‍റെ കര്‍മങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ ശ്രമിക്കുക. ഒട്ടും പ്രതീക്ഷിക്കാതെ സമയോചിതമായി സഹായം എത്തുമെന്നതു നിശ്ചയമാണ്.
കര്‍മം ദൈവമാണ്. ആത്മാര്‍ത്ഥതയോടെ കര്‍മം ചെയ്താല്‍ അദൃശ്യ ശക്തിയായി ദൈവം ഒപ്പമുണ്ടാകും.

No comments:

Post a Comment