Monday, 4 December 2017

അർജ്ജുനൻ

🕉🕉🕉🕉🕉🕉🕉

അർജ്ജുനൻ

യുദ്ധം അതിന്റെ വിനാശകരമായ വിസ്ഫോടനത്തിലേക്കു  ആർഷഭൂമിയുടെ പ്രിയ പുത്രരെ  കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനു മുമ്പ് , താനീ കൊടും  കൊലകൾക്കു കൂട്ടുനിൽക്കാമോ എന്ന്,  നീറിപ്പടരുന്ന ഉൾതേങ്ങലോടെ വെമ്പിപ്പതറിയ ദേവപുത്രനാണ് അർജ്ജുനൻ.

മനുഷ്യത്വത്തിന്റെ പൂർണ്ണതയാണ് ദേവത്വം. ദ്വാപര യുഗത്തിന്റെ സംക്രമ സന്ധിയിൽ, ധർമ്മ സംരക്ഷണ യജ്ഞത്തിന്റെ ഹിംസാത്മകമായ പ്രതിസന്ധിയിൽ, യുദ്ധത്തിനെതിരെ അതിലെ ബലിമൃഗങ്ങൾക്കുവേണ്ടി ആദ്യം ചിന്തിയ കണ്ണീർക്കണം അർജ്ജുനന്റേ തായിരുന്നു.

ഭാരതത്തിലെ ലോക ദർശനങ്ങളെ വെല്ലാൻ പോന്ന ഔന്നിത്യമുള്ള ഗീതാ ദർശനം പോലും ആ കണ്ണീർക്കണത്തിനു മുന്നിൽ ഒന്നു പകച്ചിരിക്കണം.

യജമാനന്റെ നിയോഗം മൃത്യുശാസനമായി ഏറ്റുവാങ്ങി, ഉപജീവനത്തിന്റെ ബലിവേദിയിൽ  യുദ്ധം കർമ്മയജ്ഞമാക്കി യനുഷ്ഠിക്കുന്ന മനുഷ്യാക്ഷൗഹിണിയുടെ  കൂട്ടക്കൊലയിൽനിന്ന്, പരസ്നേഹത്തിന്റെ നിറഞ്ഞ വിഷാദത്താൽ  പിൻതിരഞ്ഞത് ഭീഷ്മരോ ദ്രോണരോ ധർമ്മപുത്രരോ കർണ്ണനോ ആയിരുന്നില്ല. നര നാരായണന്മാരിൽ അർജ്ജുനനായിരുന്നു. ആ പിന്തിരിയലിലെ ശരിയും തെറ്റും തത്വ ചിന്തയുടെ ധർമ്മാധർമ്മ  നിർണ്ണയത്തിൽ  തുലാസിന്റെ ഏതു തട്ടിലേക്ക് കനം തൂങ്ങുമെന്നത് മറ്റൊരു പ്രശ്നമാണ്.

സംഭവിക്കാൻ പോകുന്ന മനുഷ്യ ഹത്യയുടെ ഭീതികരമായ ദുഖരംഗം ഭാവനയിൽക്കണ്ട് രാജ്യഭോഗങ്ങൾ  വലിച്ചെറിഞ്ഞു, മഹാസംഹാര മൊഴിവാക്കുന്നതിന്, പിച്ചതെണ്ടാൻപോലും സന്നദ്ധത പ്രകടിപ്പിച്ച അർജ്ജുനന്റെ രാഷ്ട്രീയ സദാചാരവും രണവിപ്രതിപത്തിയും ആധുനിക ജനാധിപത്യ വാദികൾ തങ്ങളുടെ ഭോഗപരായണമായ ജീവിതത്തിൽ, രോഗം പിടിപെട്ടു കിടക്കുമ്പോഴെങ്കിലും സ്മരിക്കേണ്ടതാണ്.

'' സമ: സർവ്വേഷു ഭൂതേഷു '' എന്നതാണ് ധർമ്മത്തിന്റെ അടിസ്ഥാന പ്രമാണം. അതിൽ നിന്നാണ് അഹിംസയുടെ ഉത്പത്തി. ഹൃദയത്തിൽ അഹിംസ കുടിയിരിക്കുന്നതിന്റെ  ബാഹ്യ ലക്ഷണമാണ് ജീവകാരുണ്യം. അർജുനന്റെ താത്കാലികമായ യുദ്ധപരാങ്‌മുഖത്വം, ക്ഷത്രിയ ധർമ്മത്തിന് വിരുദ്ധമാണെന്നതിൽ  തർക്കമില്ല, എങ്കിലും ആസന്ന മരണന്മാർക്കു വേണ്ടി  തന്റെ ഹൃദയത്തിൽ ജീവകാരുണ്യത്തിന്റെ  ഒരു കണ്ണീർത്തുള്ളി  പൊടിഞ്ഞു. മമത ബന്ധം കൊണ്ടാണെന്നു വന്നാൽപോലും, അദ്ദേഹത്തിൻറെ  വ്യക്തിത്വത്തിന്  അത് അനുപമമായ മറ്റൊരു ധർമ്മ സൗന്ദര്യത്തിന്റെ  പ്രഭാ പരിവേഷം നൽകുന്നു.

അതുല്യമായ മനുഷ്യ ജീവൻ, എത്ര കിണഞ്ഞും, പരിരക്ഷിക്കപ്പെടേണ്ട താണെന്ന അർജ്ജുനന്റെ താൽക്കാലികമായ  ഈ ബോധോദയമാണ് ജന പരിരക്ഷണത്തിന്റെ  വൈദികകാല മൂർത്തിയായ, ഇന്ദ്രന്റെ  പുത്രനാണ്  അഥവാ  ലോക ഹിതത്തിനായി തപസ്സനുഷ്ഠിക്കുന്ന  ദേവന്മാരെക്കാൾ മേലെയായ നര നാരായണ ഋഷിമാരിൽ നരനാണ് , അദ്ദേഹമെന്ന വ്യാസ കല്പ്പനയുടെ  തത്വ ചിന്താപരമായ പൊരുൾ. 

ഏകലവ്യന്റെ ജീവചരിത്രം ഇതാണ്.

ഏകലവ്യന്റെ യഥാർത്ഥ നാമം ശത്രുഘ്നൻ എന്നാണ്. നിഷാദനായ ഹിരണ്യ ദാനുസ്സിന്റെ പുത്രനല്ല ഏകലവ്യൻ. ശ്രീകൃഷ്ണന്റെ അച്ഛൻ വസുദേവരുടെ അനിയൻ ദേവശ്രവസ്സിന്റെ പുത്രനാണ് ഏകലവ്യൻ. രക്ഷിതാക്കൾ ഈ മകനെ കാട്ടിൽ ഉപേക്ഷിച്ചു. അത്രയ്ക്ക് ദുഷ് പ്രവർത്തികൾ ചെയ്ത പുത്രനായിരുന്നു ഏകലവ്യൻ - ( ഹരിവംശ പർവ്വം 20.122 ഇൽ ഇങ്ങനെ പുറത്താക്കപ്പെടാനുള്ള കാരണങ്ങൾ പറയുന്നുണ്ട്.) നിഷാദൻ എന്നാൽ ഇവനിൽ പാപം സ്ഥിതിചെയ്യുന്നതിനാൽ നിഷാദൻ ( കൊല്ലുക പ്രഹരിക്കുക . പൊതുവെ പാപ വൃത്തികളിൽ തത്പരരായവർ. വേനൻ എന്ന രാജാവിൽ നിന്നും ഉണ്ടായതാണ് ഇവർ - വനപർവ്വം 130.) നിഷാദർ വസിച്ചിരുന്നത് സരസ്വതീ നദിയുടെ തീരത്താണ്. ഇവരുടെ ദുഷ് പ്രവർത്തികൾ മൂലം നദി ഹൃദത്തിൽ ഒളിച്ചു. ഒരു തീവ്രവാദി അല്ലെങ്കിൽ ഒരു ആതതായി ഇന്ന് തനിക്കു ശിക്ഷണം തന്നത് അല്ലെങ്കിൽ തന്റെ ഗുരു ഭാരത സൈന്യാധിപനാണെന്ന് പറഞ്ഞാൽ എന്തായിരിക്കും പുകിൽ. ദ്രോണർക്കു വേണമെങ്കിൽ ഏകലവ്യന്റെ ശിരസ്സ് അന്നത്തെ നിയമം അനുസരിച്ച് ഛെദിക്കാമായിരുന്നു. ഏകലവ്യൻ ഉപേക്ഷിക്കപ്പെട്ട യാദവനാണ്. യാദവർ ഭ്രാഷ്ടരായ ക്ഷത്രിയരും. കൊച്ചുപിച്ചാത്തിയുമായി നടന്നു ഭീഷണിപ്പെടുത്തി സമൃദ്ധമായ ഭൌതിക ജീവിതം നയിക്കാവുന്ന ഈ ലോകത്ത് ധനുർവേദത്തിന്റെ ഈ അവതാരപുരുഷൻ, കൊടും പട്ടിണിയുടെ ക്രൂരമായ വറുതിയിൽ പൊരിഞ്ഞീട്ടുപൊലും, തന്റെ ആയോധനകലയെ സമ്പന്നർക്കെതിരെ ഉപയോഗിച്ചില്ല. താൻ വിലക്കിയിരിക്കെ ദ്രോണരാണ് തന്റെ ഗുരു എന്ന് പ്രചരിപ്പിച്ചത് തെറ്റാണ് ശിക്ഷാർഹാവുമാണ്. മാത്രമല്ല അങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ ലക്ഷ്യം എന്താണ്?. മറിച്ചൊന്നു ആലോചിക്കുക . ഏകലവ്യൻ ഗുരുദക്ഷിണ നല്കാൻ വിസമ്മതിചുവെന്നിരിക്കട്ടെ അത് ഏകലവ്യന്റെ ജീവഹാനിയിലായിരിക്കും കലാശിക്കുക. വിരൽ കൊടുത്ത് ജീവൻ നിലനിർത്തുകയായിരൂനു ഏകലവ്യൻ. ഏകലവ്യൻ എപ്പോഴാണ് ദ്രോണ ശിഷ്യൻ ആയത്? ആരാണ് അതിനു അദ്ദേഹത്തിനു അനുവാദം കൊടുത്തത്? ഏകലവ്യൻ ഇങ്ങനെ പ്രച്ചരിപ്പിച്ചതിന്റെ ലക്ഷ്യമെന്ത്?. ഈ ചോദ്യങ്ങള സുഘടിതമായി ചേർന്ന് രൂപപ്പെട്ടുവരുന്നത് ഏകലവ്യനെ ബന്ധിച്ചു നിർത്താനുള്ള പ്രതിക്കൂടാണ്. ഇത്രയും പറഞ്ഞത് അർജ്ജുനനു വേണ്ടിയല്ല ദ്രോണർ ഏകലവ്യനെ ശിക്ഷിച്ചത് എന്ന് പറയാനാണ്.

അർജ്ജുനൻ പഠിപ്പിലും അഭ്യസനത്തിലും വായുവേഗമുള്ളവനാണ്. ധനുർവേദത്തെക്കുറിച്ച് അനന്തമായ ജിജ്ഞാസ ഉണ്ടായിരുന്നു അർജ്ജുനന്. അത്ര ജിജ്ഞാസ ആരിലും കണ്ടില്ല. പഠനത്തിലും ബാഹുബലത്തിലും പ്രയോഗചാതുര്യത്തിലും സ്വന്തമായ ശൈലിയിലും അർജ്ജുനൻ മറ്റാരേക്കാളും മികച്ചുനിന്നു. അയാള് ദ്രോണർക്കു സമാനായി ഉയര്ന്നു. രാത്രിയിലും അദ്ദേഹം പരിശീലിച്ചിരുന്നു. ----ആദിപർവ്വം 131.13.14.15.27

ജിവിത സുഖങ്ങളെല്ലാം പഠനത്തിനും പരിശീലനത്തിനും വേണ്ടി അർജ്ജുനൻ ത്യജിച്ചു. രാത്രിയ്ൽ എല്ലാവരും സുഖനിദ്ര കൊള്ളുമ്പോൾ അർജ്ജുനനൊരാൾ മാത്രം ഉറക്കമൊഴിച്ച്, പഠിച്ചത് പ്രയോഗിച്ച് ശീലിക്കുന്നു. ജീവിത സുഖങ്ങൾ ധനുർവേദത്തിനു കാഴ്ചവച്ച് ധനുർവേദത്തെ തന്റെ ആജ്ഞാനുവർത്തിയാക്കി മാറ്റുന്നു. അർജ്ജുനനോട് മത്സരബുദ്ധി വച്ചുപുലർത്തുന്ന കർണ്ണൻപോലും ഇത്തരം നിരന്തരാഭ്യാസത്തിനു മുതിരുന്നില്ല.

ശിഷ്യന് പഠനം ആവേശമായി മാറിയപ്പോൾ ആചാര്യന് അദ്ദേഹത്തോട് വാത്സല്യം തോന്നിയതിൽ അപാകമൊന്നുമില്ല. താൻ ഏര്പ്പെട്ടിരിക്കുന്ന കൃത്യത്തിൽ ആര് സത്യസന്ധതയും ആത്മാർത്ഥതയും കാണിച്ചാലും അവരോടു അത് തിരിച്ചരിയുന്നവർക്കെല്ലാം ആദരമോ ബഹുമാനമോ തോന്നാം., തോന്നേണ്ടതുമാണ് . ദ്രോണ ശിഷ്യന്മാരിൽ അർജ്ജുനൻ മാത്രമാണ് പഠനം സാക്ഷാത്ക്കരിക്കാൻ തന്റെ ജീവിത ഉഴിഞ്ഞുവച്ചത്. അർജ്ജുനന് അത് തപസ്സും യജ്ഞവുമായിരുന്നു. മറ്റു ശിഷ്യന്മാർക്ക് അവരുടെ ദിനചര്യയുടെ ഒരു ഭാഗം മാത്രമാണ് പഠനം. അർജ്ജുനന്റെ ദിനചര്യ തന്നെ പഠനവുമായി താദാത്മ്യം പ്രാപിക്കലാണ്. ഈ സാഹചര്യത്തിൽ അർജ്ജുനനോട് സവിശേഷമായ താത്പര്യവും സ്നേഹവും മമതയും വാത്സല്യവും ദ്രോണർക്ക് തോന്നിയില്ലെങ്കിൽ അതദ്ദേഹത്തിന്റെ ഭാഗത്തുനിന്നുള്ള കുറ്റമാകും. ദ്രോണർക്കു അർജ്ജുനനോട് സാമാന്യാധികമായ വാത്സല്യം തോന്നിയെന്നല്ല ഇവിടെ പറയേണ്ടത് ; ശിഷ്യൻ ആചാര്യനിൽനിന്നും വാത്സല്യം പിടിച്ചുപറ്റിയെന്നാണ് . ദ്രോണരുടെ ശിഷ്യവാത്സല്യം അദ്ദേഹം ശിഷ്യന് കനിഞ്ഞുനല്കിയ സൌജന്യമല്ല; അർജ്ജുനൻ സ്വന്തം പ്രയത്നംകൊണ്ട് നേടിയെടുത്ത സമർഹമായ അവകാശമാണ്.

പാഞ്ചാലനെ പരാജയപ്പെടുത്തി ഒരു വർഷം കഴിഞ്ഞപ്പോൾ പ്രയോഗസംഹാരങ്ങളോടുകൂടി ബ്രഹ്മശിരോസ്ത്രം അർജ്ജുനന് ഉപദേശിച്ചപ്പോൾ ദ്രോണർ ആചാര്യ ദക്ഷിണയായി ആവശ്യപെട്ടത്

- '' നിന്നോട് ഞാൻ പൊരുതിയാൽ നീ എന്നോടും പൊരുതണം''

--------------- ആദിപർവ്വം 138.14

സ്ഥാവരജംഗമങ്ങളല്ല , സ്വർണ്ണ നാണയങ്ങളല്ല, ദ്രോണർ ദക്ഷിണയായി ആവശ്യപെട്ടത്‌. ലോക സാഹിത്യമാകെ പരതിയാലും ഇങ്ങനെ ഒരാവശ്യം ഒരു ഗുരുവും ഒരു ശിഷ്യനോട് ഉന്നയിചീട്ടുണ്ടാകില്ല. വരാൻ പോകുന്ന കുരുക്ഷേത്ര യുദ്ധത്തിന്റെ സംഹാര ഭീകരത ഒരു ഗുരുദക്ഷിണയുടെ നിതാന്ത സൌമ്യതയിൽ ഇത്ര ലളിതമായി നിക്ഷേപിക്കാൻ പ്രപഞ്ച ഗുരുവായ വ്യാസനല്ലാതെ മറ്റാർക്കും സാധ്യമല്ല.

ദ്രോണരുടേയും അര്ജ്ജുനന്റെയും ഗുരുഷിശ്യബന്ധം ധാര്മ്മികതയുടെ അതിർത്തികൾ അതിന്റെ ഒരു തലത്തിലും ലംഘിക്കുന്നില്ല.

അശ്വമേധത്തിൽ ജയിച്ചതും, നിവാത കവച കാലകേയരെ കൊന്നതും, ശിവനെ പ്രീതിപ്പെടുത്തിയതും, ഗന്ധർവന്മാരെ ജയിച്ചതും എല്ലാം അർജ്ജുനൻ ഒറ്റക്കാണ്. ഒരു യുദ്ധത്തിലും അർജ്ജുനൻ പരാജയപെട്ടീട്ടില്ല. അസത്യം പറഞീട്ടുമില്ല. മഹാഭാരത യുദ്ധത്തിലെ ഓരോ ദിവസവും തന്റെ വ്യൂഹം ഏതായിരിക്കണം എങ്ങനെയായിരിക്കണം എന്ന് തീരുമാനിച്ചിരുന്നത് അർജ്ജുനനാണ്. മഹാഭാരത യുദ്ധത്തിന്റെ സൈന്യാധിപൻ ധൃഷ്ടദ്യുമ്നൻ ആയിരുന്നെങ്കിലും സർവ്വസൈന്യാധിപൻ അർജ്ജുനനായിരുന്നു. ജയദ്രഥ വാദപർവ്വം അർജ്ജുനന്റെ അനിതരസാധാരണമായ യുദ്ധ പാടവം നമുക്ക് കാണിച്ചിരുന്നു.

🙏🙏🙏🙏🙏🙏🙏

No comments:

Post a Comment