തലക്കുളത്തൂര്‍ ഭട്ടതിരിയും പാഴൂര്‍ പടിപ്പുരയും:
ജ്യോതിഷ കുതുകികള്‍ക്ക് എന്നും ജിജ്ഞാസയുണര്‍ത്തുന്ന ചരിത്രമാണ് തലക്കുളത്തൂര്‍ ഭട്ടതിരിയും, പാഴൂര്‍ പടിപ്പുരയും. അവിടെ തെളിയാത്ത പ്രശ്നങ്ങള്‍ ഇല്ലെന്നു പറയപ്പെടുന്നു.
പാഴൂര്‍ പടിപ്പുരയുടെ കഥ
തലക്കുളത്തൂര്‍ ഭട്ടതിരിയുടെ ജീവിതവുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രസിദ്ധ ജ്യോതിശാസ്ത്ര നിപുണനും മഹാ പണ്ഡിതനുമായിരുന്നു തലക്കുളത്തൂര്‍ ഭട്ടതിരി. ബാല്യകാലത്തു തന്നെ അദ്ദേഹത്തിന് പ്രശ്നം വച്ചു ഫലം പറയാന്‍ നൈപുണ്യമുണ്ടായിരുന്നു. അദ്ദേഹം വരാഹമിഹിരന്‍റെ വരാഹഹോരയ്ക്ക് (ബ്രഹത് ജാതകം) ദശാദ്ധ്യായി എന്ന പേരില്‍ ഒരു വ്യാഖ്യാനം എഴുതുകയുണ്ടായി.
ഒരിക്കല്‍, ദാരിദ്ര്യ ദു:ഖത്താല്‍ വലഞ്ഞ ഒരു ബ്രാഹ്മണന് ധനവാനാകാന്‍ വഴിപറഞ്ഞു കൊടുത്തത് സംബന്ധമായി വിഷ്ണു ദൂതന്മാര്‍ ഭട്ടതിരിക്ക് അധ:പ്പതനം ഉണ്ടാകട്ടെ എന്ന് ശപിച്ചു. എന്നാല്‍ തന്‍റെ ജാതക വിശകലനം ചെയ്ത അദ്ദേഹത്തിന് ഇങ്ങനെ സംഭവിക്കും എന്ന് മുന്‍കൂട്ടി അറിയാമായിരുന്നു.
അധ:പ്പതനം ഉണ്ടാകേണ്ട ദിവസം ഭട്ടതിരി ഗണിച്ചറിഞ്ഞു, മുന്‍കരുതല്‍ എടുക്കാന്‍ തീരുമാനിച്ചു. ആ ദിവസം അദ്ദേഹം സ്വദേശം വിട്ട് പാഴൂര്‍ വന്നു താമസിച്ചു. പാഴൂര്‍ പുഴയില്‍ സുഹൃത്തുക്കളുമായി വഞ്ചി തുഴയാന്‍ പോയി. അത്താഴം കഴിഞ്ഞ് രാത്രിയിലും നിലാവെളിച്ചത്തില്‍ അവര്‍ വഞ്ചി തുഴച്ചിലില്‍ മുഴുകി.
പാതിരാത്രി കഴിഞ്ഞപ്പോള്‍ അന്തരീക്ഷം പെട്ടെന്ന് മാറി. ആകാശം കാര്‍മേഘം മൂടി. ശക്തമായ കാറ്റും, ഇടിയും മിന്നലുമുണ്ടായി. താമസിയാതെ പെരുമഴ തുടങ്ങി. കനത്ത അന്ധകാരത്തില്‍ വഞ്ചി കരയ്ക്കടുപ്പിച്ച് സുഹൃത്തുക്കള്‍ താന്താങ്ങളുടെ ഗൃഹങ്ങളിലേക്ക് മടങ്ങി; ഭട്ടതിരി ഒറ്റയ്ക്കായി.
പെട്ടെന്ന് ഉണ്ടായ മിന്നല്‍ പ്രകാശത്തില്‍ കുറച്ചകലെ ഒരു ഗൃഹം കാണപ്പെട്ടു. അതിന്‍റെ തിണ്ണയില്‍ പോയിരുന്നു നനഞ്ഞ വസ്ത്രങ്ങള്‍ പിഴിഞ്ഞുടുത്തു. അവിടെ കിടന്ന കട്ടിലില്‍ കയറിക്കിടന്നു. ക്ഷീണം നിമിത്തം, അപ്പോള്‍ത്തന്നെ ഉറക്കവുമായി.
അതൊരു ഗണകന്‍റെ (കണിയാന്‍) ഗൃഹമായിരുന്നു. മദ്യപാനിയായ ഗൃഹനാഥന്‍ ഭാര്യയുമായി വഴക്കിട്ടശേഷം പുറത്തു പോയതാണ്. ആ കട്ടില്‍ അയാളുടേതാ യിരുന്നു. കുറേനേരം കഴിഞ്ഞു മഴ ശമിച്ചപ്പോള്‍ വീട്ടുകാരി മൂത്രശങ്ക തീര്‍ക്കാന്‍ വാതില്‍ തുറന്നു പുറത്തുവന്നു. കട്ടിലില്‍ കിടക്കുന്നത് മടങ്ങി വന്ന ഭര്‍ത്താവാണെന്ന് കരുതി അവര്‍ ഭട്ടതിരിയോടൊപ്പം ശയിച്ചു. അങ്ങനെ അവര്‍ തത്കാലത്തേക്ക് ഭട്ടതിരിയുടെ ഭാര്യയായിത്തീര്‍ന്നു. നേരം പുലര്‍ച്ചയായപ്പോള്‍ താന്‍ ഒരു കണിയാട്ടിയുമായി ശയിച്ചു ജാതി ഭ്രഷ്ട് സംഭവിച്ചതായി ഭട്ടതിരിക്ക് മനസ്സിലായി. അദ്ദേഹത്തിന് ദു:ഖമുണ്ടായില്ല. വിധി മാറ്റാനാവില്ല എന്ന് ബോദ്ധ്യമായ ഭട്ടതിരി വീണ്ടും കാണാമെന്ന് ആ സ്ത്രീക്ക് വാക്കു കൊടുത്ത്, ദേശാടനത്തിനു പുറപ്പെട്ടു.
ഭട്ടതിരിയില്‍ നിന്നും ഗര്‍ഭം ധരിച്ച സ്ത്രീ യഥാ സമയം ഒരു പുത്രന് ജന്മം നല്‍കി. സമര്‍ഥനായ ആ ബാലന്‍ നന്നായി വിദ്യ അഭ്യസിച്ച് ക്രമേണ നല്ല ഒരു ജോത്സ്യനായിത്തീര്‍ന്നു. പില്‍ക്കാലത്ത് അദ്ദേഹം അച്ഛനായ ഭട്ടതിരിയെ കണ്ടുമുട്ടുകയും, അദ്ദേഹം പാഴൂര്‍ വന്നു ജീവന്‍ വെടിയുകയുമുണ്ടായി. അവിടെ പടിപ്പുരയിലെ മണ്ഡപത്തില്‍ തന്‍റെ ഭൌതിക ശരീരം മറവു ചെയ്യാനും അവിടെ യിരുന്നു പ്രശ്നം നോക്കാനും അദ്ദേഹം മകനോട് പറഞ്ഞിരുന്നു.
പാഴൂര്‍ പടിപ്പുരയിലെ മണ്ഡപത്തിലാണ് തലക്കുളത്തൂര്‍ ഭട്ടതിരിയുടെ സമാധി. അവിടത്തെ ജ്യോത്സ്യന്മാര്‍ അദ്ദേഹത്തിന്‍റെ തലമുറയില്‍ പെട്ടവരും. പ്രശ്ചകര്‍ ആദ്യം വെറ്റിലപാക്ക് ചേര്‍ത്ത് തലക്കുളത്തൂര്‍ ഭട്ടതിരിക്ക് ദക്ഷിണ വെയ്ക്കുന്നു. മണ്ഡപത്തിലാണ് ജാതക, പ്രശ്ന ചിന്ത നടത്തുന്നത്. ഫല പ്രവചനത്തില്‍ വെറ്റിലയുടെ എണ്ണവും പരിഗണിക്കുന്നു.
ഒരിക്കല്‍ രണ്ടുപേർ ബ്രാഹ്മണരുടെ വേഷത്തിൽ പ്രശ്നം നോക്കാനായി പാഴൂര്‍ പടിപ്പുരയിലെത്തി. കവിടി പ്രശ്നം ചെയ്തപ്പോള്‍ അവര്‍ പരസ്പരം സ്ഥാനം മാറിയിരുന്നു. നോക്കിയതു തെറ്റാണ്, വീണ്ടും പ്രശ്നം നോക്കാന്‍ ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ ബുധനും ശുക്രനും രാശി മാറിയതായി കാണപ്പെട്ടു. ഓരോ തവണ നോക്കുമ്പോഴും അവര്‍ സ്ഥാനം മാറിയിരിക്കും. ജ്യോത്സ്യന് ബ്രാഹ്മണ വേഷത്തില്‍ വന്നിരിക്കുന്നത് ബുധനും, ശുക്രനുമാണ് എന്ന് മനസ്സിലായി. അദ്ദേഹം അവരോടു തനിക്ക് ഗൃഹത്തിനുള്ളില്‍ പോയി ഒരു ഗ്രന്ഥം നോക്കാനുണ്ട്, മടങ്ങി വരുന്നതു വരെ അവര്‍ ആ പടിപ്പുരയില്‍ കാത്തു നില്‍ക്കണം എന്ന് ആവശ്യപ്പെട്ടു. അവരെക്കൊണ്ട് അങ്ങനെ സത്യം ചെയ്യിച്ച ശേഷം അദ്ദേഹം ഗൃഹത്തിനുള്ളില്‍ കടന്ന് ആത്മഹത്യ ചെയ്തു. അങ്ങനെ ബുധ ശുക്രന്മാര്‍ അവിടെ സ്ഥിരമായി നില്‍ക്കേണ്ടി വന്നു.
ഇന്നും ബുധശുക്രന്മാരുടെ സാന്നിദ്ധ്യം പാഴൂര്‍ പടിപ്പുരയില്‍ ഉള്ളതായി വിശ്വസിക്കപ്പെടുന്നു. അവിടെ അവരെ സങ്കല്‍പ്പിച്ചു ശിലകള്‍ സ്ഥാപിച്ച്, വിളക്ക് വെച്ചിരിക്കുന്നത് കാണാം.
ഇതാണ് പാഴൂര്‍ പടിപ്പുര മഹാത്മ്യം.
No comments:
Post a Comment