Thursday, 3 August 2017

ശിശുവിൻറെ നാവിൽ എന്തിനാണ് ' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

ശിശുവിൻറെ നാവിൽ എന്തിനാണ്
 ' ഓം ' എന്നെഴുതുന്നത് ? ബാല്യത്തിൽ എന്തിന് ബ്രഹ്മി നൽകണം ? ആൺകുട്ടികൾക്ക് തേജസ്സാർന്ന പേരുകൾ നല്കണമോ?

🕉🕉🕉🕉🕉🕉🕉🕉🕉🕉🕉

   ശിശുവിൻറെ നാവിൽ ' ഓം  ' എന്നെഴുതുന്ന ചടങ്ങിനെ പഴമക്കാർ  ജാതകർമ്മ സംസ്ക്കാരം എന്ന് പറയുന്നു. തണുപ്പേല്ക്കാത്ത സ്ഥലത്തിരുന്ന്, നല്ല ചിന്തകളോടെ , ശുദ്ധമായതും തണുപ്പു മാറിയതുമായ വെള്ളം കൊണ്ട് കുഞ്ഞിനെ കുളിപ്പിക്കണം. തുടർന്ന് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ ശിശുവിനെ പിതാവിനെ ഏൽപ്പിക്കണം. നിലവിളക്കിനഭിമുഖമായി ഇരുന്നു, നെയ്യും തേനും തുല്യം കൂട്ടിച്ചേർത്ത് അതിൽ സ്വർണ്ണവും ഉരച്ച മിശ്രിതം കൊണ്ട് പിതാവ് ശിശുവിൻറെ നാവിൽ ' ഓം ' എന്നെഴുതണം. ശിശു സത്യം പാലിക്കുന്നവനും പരിശുദ്ധിയുളളവനും മധുരമായി സംഭാക്ഷണം ചെയ്യുന്നവനും ദീർഘായുസ്സുളളവനുമായിരിക്കണമെന്ന് പിതാവ് ആശിർവദിക്കേണ്ടതാണ്. അതിനുശേഷം മാതാവിൻറെ ശരീരത്തിലും ശിശുവിൻറെ ശരീരത്തിലും ഗൃഹത്തിലും തീർത്ഥം തളിക്കണം. സ്വർണ്ണത്തെ സത്യത്തിൻറെയും നെയ്യ് പരിശുദ്ധിയുടെയും തേൻ മധുര സംഭാഷണത്തിൻറെയും പ്രതീകമെന്നാണ് വിശ്വാസം.  ഇവ മൂന്നും ശിശുവിന് ഗുണകരമായ മാറ്റം വരുത്തുമെന്ന് ശാസ്ത്രവും സമ്മതിക്കുന്നു.

  ബാല്യദശയിൽ തന്നെ കുട്ടികൾക്ക് ബ്രഹ്മി നൽകാറുണ്ട്. ബുദ്ധി വർദ്ധിക്കുമെന്ന ഫലമുളളതു കൊണ്ടാകാണം ആധുനികരും അനുസരിക്കുന്നത്.  ബ്രഹ്മി അരച്ച് പാലിൽ കൊടുക്കുന്നതാണ് പതിവ്.  ബ്രഹ്മിക്കുളളിൽ അടങ്ങിയിരിക്കുന്ന ജീവകത്തിന് തലച്ചോറിലെ നാഡികളെ ഉണർത്താൻ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

     കുഞ്ഞിന് പേരിടൽ ചടങ്ങ് നാമകരണ സംസ്ക്കാരം എന്ന പേരിൽ പൂർവ്വികർ നടത്തിയിരുന്നു.  കുഞ്ഞു ജനിച്ചു പതിനൊന്നാം ദിവസമോ പതിമൂന്നാം ദിവസമോ അല്ലെങ്കിൽ ഇരുപത്തിയെട്ടാം ദിവസമോ ഈ ചടങ്ങ് നടത്തുന്നു.  മാതാവ് കുട്ടിയെ കുളിപ്പിച്ച് പുതിയ വസ്ത്രം ധരിപ്പിച്ച്  പിതാവിരിക്കുന്നതിന് പിന്നിലൂടെ ചെന്ന്,  ശിശുവിനെ പിതാവിൻറെ കൈകളിൽ ഏൽപ്പിച്ചശേഷം അദ്ദേഹത്തിൻറെ ഇടതുഭാഗത്തായി ഇരിക്കണം. കുട്ടിയെ കൈകളിൽ വാങ്ങിയശേഷം പിതാവ് പ്രാർത്ഥനയോടെ കുഞ്ഞിന് നാമകരണം ചെയ്യണം.കുട്ടി ആണാണെങ്കിൽ തേജസ്സാർന്ന പേരുകൾ നല്കണം എന്ന് പറയുന്നു. പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉച്ചരിക്കാവുന്നതും സ്പഷ്ടമായ അർത്ഥമുള്ളതുമായ പേരുകൾ ആണ്  നൽകേണ്ടത് എന്നും പറയുന്നു.  കേൾക്കുമ്പോൾ സന്തോഷം നല്കുന്നതും ദീർഘസ്വരത്തിൽ അവസാനിക്കുന്നതുമാകണം. കൂടുതൽ അക്ഷരങ്ങൾ ഇല്ലാത്തവയുമാകണം. പേരിടൽ ചടങ്ങിനോടനുബന്ധിച്ച് സാധുക്കൾക്ക് ദാനം ചെയ്യണമെന്നും ആചാര്യന്മാർ പറയുന്നു.  ഒരു വ്യക്തിയുടെ പേര് ആ വ്യക്തിയുടെ സ്വഭാവത്തെയും ജീവിതത്തെയും സ്വാധീനിക്കുമെന്ന് സംഖ്യാശാസ്ത്രവും ആധുനിക മനശാസ്ത്രവും സമ്മതിക്കുന്നു

പത്തു വർഷം കൂടുമ്പോൾ രണ്ടു വാക്കു മാത്രം ശിഷ്യർക്കു ഗുരുവിനോടു പറയാം........

പത്തു വർഷം കൂടുമ്പോൾ രണ്ടു  വാക്കു  മാത്രം ശിഷ്യർക്കു ഗുരുവിനോടു പറയാം........

ഇതായിരുന്നു  ആ ആശ്രമത്തിലെ നിയമം.....

അതനുസരിച്ചുള്ള പത്തുവർഷത്തെ നിശ്ശബ്ദതതയ്‌ക്കു ശേഷം ഒരു ശിഷ്യൻ ഗുരുവിനടുത്തെത്തി.....

രണ്ടു വാക്കുകൾ പറയാൻ ഗുരു അനുവാദം കൊടുത്തു.
"കിടക്ക കട്ടിയാണ് " ശിഷ്യൻ പറഞ്ഞു.

വീണ്ടും പത്തു  വർഷം  കഴിഞ്ഞപ്പോൾ ഗുരുവിനെ കണ്ടു ശിഷ്യൻ പറഞ്ഞു.
"ഭക്ഷണം മോശമാണ് "

പിന്നെയും പത്തു വർഷങ്ങൾ കടന്നു പോയി.

രണ്ടു വാക്കുകൾ കൂടി പറയാൻ ഗുരു ആവശ്യപ്പെട്ടു.

ശിഷ്യൻ പറഞ്ഞു.
 "ഞാൻ പോകുകയാണ് "........

ഗുരു ചിരിച്ചുകൊണ്ടു  പറഞ്ഞു.
'നല്ലത്, കാരണം മുപ്പതു കൊല്ലമായി നീ പരാതി മാത്രമേ പറഞ്ഞിട്ടുള്ളൂ......

ഇതിൽ തെല്ലും അതിശയോക്തിയില്ല...

കാരണം, നമ്മിൽ പലരും മുപ്പതും അമ്പതും വർഷങ്ങളായി  പരാതി മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്.

"സുഖമാണോ "എന്നു ആരെങ്കിലും കുശലം ചോദിച്ചാൽ 'സുഖമായിരിക്കുന്നു ' എന്നു സന്തോഷത്തോടെ പറയുന്നതിനു  പകരം 'കുഴപ്പമില്ല അങ്ങനെ പോകുന്നു' എന്നു പരിഭവത്തോടെ പറയുന്നവരാണ് ബഹുഭൂരിപക്ഷവും......

ഭൂരിപക്ഷത്തിന്റെയും പ്രാർത്ഥനകളിൽ നിറയെ പരാതികളാണ്........

ദൈവങ്ങളും ദേവാലയങ്ങളും പലപ്പോഴും പരാതിപ്പെട്ടികളായി മാറുന്നു.........

കാളിയമർദ്ദനം

കാളിയമർദ്ദനം

    യമുനാനദിയുടെ ഒരു ഭാഗമായ കാളിന്ദി കാളിയന്‍ എന്ന്‌ പേരുളള ഒരു സര്‍പ്പത്തിനാല്‍ വിഷലിപ്തമായിത്തീര്‍ന്നിരുന്നു. ഏതൊരു ജീവിയും നദിക്കരയിലെത്തുമ്പോഴേക്കും കാളിയന്റെ വിഷവീര്യത്താല്‍ മരിച്ചു വീഴുമായിരുന്നു. സര്‍വ്വമാനജീവജാലങ്ങളുടേയും സംരക്ഷണാര്‍ത്ഥം അവതരിച്ച ഭഗവാന്‍ കൃഷ്ണന്‍ കാളിന്ദീനദീതീരത്തു ചെന്ന് അടുത്തുളള ഒരു മരത്തില്‍ കയറി അതില്‍ നിന്നു വിഷമയമായ വെളളത്തിലേക്ക്‌ എടുത്തു ചാടി. എന്നിട്ട്‌ കളിച്ചുല്ലസിക്കാന്‍ തുടങ്ങി. വിഷത്തിനു കാരണഭൂതനായ സര്‍പ്പം ക്ഷണനേരംകൊണ്ട്‌ കൃഷ്ണനെ ചുറ്റിവരിഞ്ഞു മുറുക്കാന്‍ തുടങ്ങി. ഭഗവാന്‍ അനങ്ങാതെ നിന്നു കൊടുത്തു. അതു കണ്ട്‌ ഗോപാലന്മാര്‍ ബോധം കെടുകയും പശുക്കള്‍ ദീനരായി തലതാഴ്ത്തുകയും ചെയ്തു. ദുഃശ്ശകുനങ്ങള്‍ ദര്‍ശിച്ച ഗ്രാമീണസ്ത്രീകള്‍ തങ്ങളുടെ കണ്ണിലുണ്ണിക്കണ്ണന്‍ അപകടത്തിലാണെന്നു കരുതി കൃഷ്ണന്റെ കാലടിപ്പാടുകള്‍ പിന്തുടര്‍ന്നു്‌ നദിക്കരയിലെത്തി. നന്ദനും മറ്റു ഗോപരും വിഷജലത്തില്‍ എടുത്തു ചാടാനൊരുങ്ങിയപ്പോള്‍ ബലരാമന്‍ അവരെ തടഞ്ഞുനിര്‍ത്തി.

കൃഷ്ണന്‌ തന്റെ കൂട്ടുകാരുടെയും പശുക്കളുടെയും മനഃപ്രയാസം കണ്ട്‌ മനസ്സലിഞ്ഞു. മായാശക്തിയാല്‍ കൃഷ്ണന്‍ തന്റെ ശരീരത്തെ വികസിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ സര്‍പ്പം കൃഷ്ണന്റെ മേലുളള പിടിവിട്ടു. എന്നിട്ട്‌ വാലുകൊണ്ട്‌ അടിക്കാനൊരുങ്ങി. കൃഷ്ണന്‍ പാമ്പിനുചുറ്റും നൃത്തം വച്ചു. ഇടിമിന്നല്‍ പോലുളള ചലനത്തിനെ പിന്തുടര്‍ന്നു്‌ സര്‍പ്പം തളര്‍ന്നു. തന്റെ കൈകള്‍ കൊണ്ട്‌ സര്‍പ്പത്തിന്റെ ഫണമമര്‍ത്തി കൃഷ്ണന്‍ അതിനു മുകളിലേറി നൃത്തം ചെയ്തു. ആകാശസംഗീതവും പെരുമ്പറയും മുഴങ്ങി. കൃഷ്ണന്റെ കാല്‍ച്ചവിട്ടില്‍ അമര്‍ന്നു വിഷമിച്ച കാളിയന്‍ ഭഗവാന്‍ നാരായണനെ ധ്യാനിച്ച്‌ ബോധമറ്റു വീണു. അതുകണ്ട്‌ കാളിയന്റെ ഭാര്യമാര്‍ കൃഷ്ണന്റെയടുക്കല്‍ വന്നു പ്രാര്‍ത്ഥിച്ചു: “ഈ സര്‍പ്പത്തെ ശിക്ഷിക്കുക എന്നത്‌ ന്യായം തന്നെ. പക്ഷെ ഇതൊരു ശിക്ഷയല്ലതന്നെ. ഇത്‌ അദ്ദേഹത്തെ ശുദ്ധീകരിക്കുന്ന ഒരു അനുഗ്രഹം തന്നെയാണ്‌. അവിടുത്തെ ക്രോധം ഒരനുഗ്രഹമത്രെ കാരണം ഞങ്ങളുടെ ഭര്‍ത്താവ്‌ ഒരു സര്‍പ്പമായി ജനിക്കാനിടവരുത്തിയ ആ പാപം മുഴുവന്‍ നശിച്ചിരിക്കുന്നു. അങ്ങയുടെ പാദമുദ്രകള്‍ അദ്ദേഹത്തിന്റെ ശിരസ്സിലണിയാനിടവരുന്നത്‌ അനുഗ്രഹം തന്നെ. അങ്ങയുടെ പാദരേണുക്കള്‍ ശിരസ്സില്‍ അണിയാനിടയായവര്‍ ഭൗതികമോ സ്വര്‍ഗ്ഗീയമോ ആയ യാതൊരു ഫലകാംക്ഷയും വച്ചു പുലര്‍ത്തുന്നില്ല. എന്തിന്‌, മോക്ഷപദം പോലും അവര്‍ക്കു വേണ്ട. കാരണം, അതുതന്നെ ഏറവും വലിയ നേട്ടം. ഞങ്ങള്‍ അങ്ങയെ നമസ്കരിക്കുന്നു. എല്ലാ ജീവികളും സാത്വികരും രാജസികരും താമസഭാവമുളളവരും എല്ലാം അങ്ങില്‍ നിന്നു്‌ ഉത്ഭവിക്കുന്നു. ഇപ്പോള്‍ അങ്ങ്‌ സാത്വികരെ സംരക്ഷിക്കാന്‍ ഉടലെടുത്തിരിക്കുന്നു. അവിടത്തെ ഭൃത്യനായ അദ്ദേഹത്തോട്‌ ക്ഷമിച്ചാലും.” കാളിയനും ഇങ്ങനെ പ്രാര്‍ത്ഥിച്ചു: “ഞങ്ങള്‍ സര്‍പ്പങ്ങള്‍ ജന്മനാ വിഷമുളളവരും പ്രകൃത്യാ അക്രമവാസനയുളളവരുമാണ്‌. ഞങ്ങള്‍ ജീവികള്‍ക്ക്‌ പ്രകൃതിദത്തമായ സഹജഗുണത്തെ സ്വയം അതിവര്‍ത്തിക്കുക തുലോം അസാദ്ധ്യമത്രെ. അവിടുത്തേക്ക്‌ മാത്രമേ ഈ മായയെ തരണം ചെയ്യാന്‍ ഞങ്ങളെ സഹായിക്കാനാവൂ.

അപ്പോള്‍ കൃഷ്ണന്‍ കാളിയനോട്‌ നദിവിട്ടു സമുദ്രത്തില്‍ പോയി വസിക്കാന്‍ കല്‍പ്പിച്ചു. മനുഷ്യര്‍ക്കും കാലികള്‍ക്കും ശല്യമാകാത്തവിധം അങ്ങനെ കഴിയാമെന്ന് കാളിയന്‍ സമ്മതിച്ചു. അങ്ങനെ നദി ശുദ്ധമാവുകയും ജനങ്ങള്‍ക്കും കന്നുകാലികള്‍ക്കും സന്തോഷമാവുകയും ചെയ്തു.

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ,

പണ്ട്, പദ്മകല്പത്തിന്റെ ആദിയിൽ, സൃഷ്ടികർമ്മത്തിലേർപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്ന ബ്രഹ്മാവിനുമുന്നിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ടു. തനിയ്ക്കും തന്റെ സൃഷ്ടികൾക്കും കർമ്മബന്ധം കൂടാതെ മുക്തിപ്രഭാവമുണ്ടാകാൻ ഒരു അവസരം വേണമെന്ന് ബ്രഹ്മാവ് അഭ്യർത്ഥിച്ചപ്പോൾ മഹാവിഷ്ണു തന്റേതുതന്നെയായ ഒരു വിഗ്രഹം തീർത്ത് അദ്ദേഹത്തിന് സമ്മാനിച്ചു. പിന്നീട് വരാഹകല്പത്തിൽ സന്താനസൗഭാഗ്യത്തിനായി മഹാവിഷ്ണുവിനെ ഭജിച്ചുവന്ന സുതപസ്സ് എന്ന രാജാവും പത്നിയായ പ്രശ്നിയും ബ്രഹ്മാവിൽനിന്ന് ഈ വിഗ്രഹം കരസ്ഥമാക്കി. അവരുടെ പ്രാർത്ഥനയിൽ സംപ്രീതനായി അവർക്കുമുമ്പിൽ പ്രത്യക്ഷപ്പെട്ടു. പുത്രൻ വേണമെന്ന് മൂന്നു പ്രാവശ്യം പ്രാർത്ഥിച്ചു .തഥാസ്തു എന്ന് പറഞ്ഞു ഭഗവൻ അവരെ അനുഗ്രഹിച്ചു. ഭഗവാൻ താൻ തന്നെ മൂന്നു ജന്മങ്ങളിൽ അവരുടെ മകനായി അവതരിയ്ക്കാമെന്ന് അരുൾ ചെയ്തു. തുടർന്ന് സത്യയുഗത്തിലെ ആദ്യജന്മത്തിൽ ഭഗവാൻ സുതപസ്സിന്റെയും പ്രശ്നിയുടെയും പുത്രനായി പ്രശ്നിഗർഭൻ എന്ന പേരിൽ അവതരിച്ചു. പിന്നീട് സുതപസ്സും പ്രശ്നിയും കശ്യപനും അദിതിയുമായി പുനർജനിച്ചപ്പോൾ ത്രേതായുഗത്തിലെ രണ്ടാം ജന്മത്തിൽ ഭഗവാൻ അവരുടെ പുത്രനായി വാമനൻ എന്ന പേരിൽ അവതരിച്ചു. തുടർന്ന് ദ്വാപരയുഗത്തിൽ അവർ വസുദേവരും ദേവകിയുമായി പുനർജനിച്ചപ്പോൾ ഭഗവാൻ അവരുടെ പുത്രനായി ശ്രീകൃഷ്ണൻ എന്ന പേരിൽ അവതരിച്ചു. ഈ മൂന്നുജന്മങ്ങളിലും അവർക്ക് മേല്പറഞ്ഞ വിഗ്രഹം പൂജിയ്ക്കാനുള്ള ഭാഗ്യമുണ്ടായി.

തുടർന്ന് അവതാരമൂർത്തി തന്നെയായ ശ്രീകൃഷ്ണഭഗവാൻ ഈ വിഗ്രഹം മഥുരയിൽ നിന്ന് ദ്വാരകയിലേയ്ക്ക് കൊണ്ടുപോയി. അവിടെ അദ്ദേഹം ഒരു ക്ഷേത്രം പണിത് ഈ വിഗ്രഹം പ്രതിഷ്ഠിച്ചു. എന്നും രാവിലെ അദ്ദേഹം പത്നിമാരായ രുഗ്മണിയ്ക്കും സത്യഭാമയ്ക്കുമൊപ്പം ക്ഷേത്രദർശനം നടത്തിയിരുന്നു. ഒടുവിൽ ദ്വാപരയുഗം കഴിഞ്ഞ് ഭഗവാൻ സ്വർഗ്ഗാരോഹണത്തിനൊരുങ്ങുമ്പോൾ തന്റെ ഭക്തനായ ഉദ്ധവരോട് താൻ പൂജിച്ച വിഗ്രഹമൊഴികെ മറ്റെല്ലാം നശിയ്ക്കുന്ന ഒരു പ്രളയം ഏഴുദിവസം കഴിഞ്ഞുണ്ടാകുമെന്നും അതിൽ രക്ഷപ്പെടുന്ന വിഗ്രഹം ദേവഗുരുവായ ബൃഹസ്പതിയെയും വായുദേവനെയുംഏല്പിയ്ക്കണമെന്നും അറിയിച്ചു. ഉദ്ധവർ പറഞ്ഞതുപോലെത്തന്നെ ചെയ്തു. കടലിൽനിന്ന് പൊക്കിയെടുത്ത വിഗ്രഹവുമായി ബൃഹസ്പതിയും വായുദേവനും സഞ്ചരിയ്ക്കുന്ന വഴിയിൽ ഭാർഗ്ഗവക്ഷേത്രത്തിൽ ഒരിടത്തെത്തിയപ്പോൾ പാർവ്വതീപരമേശ്വരന്മാരുടെ താണ്ഡവനൃത്തം ദർശിച്ചു. തുടർന്ന് അവരുടെ അനുമതിയോടെ വിഗ്രഹം പ്രതിഷ്ഠിച്ചു. ഗുരുവായ ബൃഹസ്പതിയും വായുദേവനും ചേർന്ന് മഹാവിഷ്ണുപ്രതിഷ്ഠ നടത്തിയ സ്ഥലം ഗുരുവായൂരും അവിടത്തെ പ്രതിഷ്ഠ ഗുരുവായൂരപ്പനുമായി മാറി. ഈ പുണ്യമുഹൂർത്തത്തിൽ പങ്കെടുത്ത പാർവ്വതീപരമേശ്വരന്മാർ പിന്നീട് ശക്തിപഞ്ചാക്ഷരീധ്യാനരൂപത്തോടെ മമ്മിയൂരിൽ സ്വയംഭൂവായി അവതരിച്ചു. ഇന്ന് ഗുരുവായൂരിൽ പോകുന്ന ഭക്തർ മമ്മിയൂരിലും പോയാലേ യാത്ര പൂർണ്ണമാകൂ എന്ന് പറയുന്നതിന് കാരണം ഇതുതന്നെ. ഇതിന് കഴിയാത്തവർ ഗുരുവായൂർ ക്ഷേത്രത്തിലെ ഭഗവതിനടയിൽ തൊഴുത് പ്രദക്ഷിണം വച്ച് ശ്രീകോവിലിന്റെ വടക്കുകിഴക്കേമൂലയിലെത്തുമ്പോൾ വടക്കുപടിഞ്ഞാറുഭാഗത്തേയ്ക്ക് നോക്കിത്തൊഴുന്നു.

മുഷിഞ്ഞാലും രൂപയല്ലേ !

മുഷിഞ്ഞാലും രൂപയല്ലേ !
_____________

അധ്യാപകൻ ക്ലാസ്സിലെത്തിയത്‌ അഞ്ഞൂറ് രൂപയുടെ നോട്ട്‌ ഉയർത്തിപ്പിടിച്ചായിരുന്നു. നോട്ട്‌ ആർക്കുവേണമെന്ന് ചോദിച്ചപ്പോ,കുട്ടികൾ ഒരേ സ്വരത്തിൽ വിളിച്ചുപറഞ്ഞു; 'എനിക്ക്‌ വേണം,എനിക്ക്‌ വേണം'

അധ്യാപകൻ നോട്ട്‌ കയ്യിലിട്ട്‌ ചുരുട്ടി.
ആകെ ചുളിഞ്ഞുപോയ നോട്ട്‌ ഉയർത്തിപ്പിടിച്ച്‌ പിന്നെയും ചോദിച്ചു; 'ഇനിയാർക്ക്‌ വേണം ഈ നോട്ട്‌?'
അപ്പോഴും ഒരേ സ്വരത്തിൽ അതേ മറുപടി; 'എനിക്ക്‌..എനിക്ക്‌'

നോട്ട്‌ താഴെയിട്ട്‌ പൊടിയിൽ പുരട്ടി,നിലത്തിട്ട്‌ ചവിട്ടി. ആകെ മുഷിഞ്ഞിട്ടും ആ രൂപയോടുള്ള കുട്ടികളുടെ ഇഷ്ടത്തിന്‌ ഒരു കുറവുമില്ല.......

അതിന്റെ കാരണം ചോദിച്ചപ്പോൾ അവർ മറുപടി പറഞ്ഞു; 'മുഷിഞ്ഞാലും ആ രൂപയ്‌ക്ക്‌ മൂല്യം കുറയുന്നില്ലല്ലോ..'

അധ്യാപകൻ‌ ജീവിതപാഠം പകർന്നു;
'ഈ രൂപയോട്‌  പുലർത്തുന്ന സ്നേഹം നിങ്ങളുടെ ജീവിതത്തോടും പുലർത്തണം......
ചിലപ്പോൾ മണ്ണ്‌ പുരണ്ടേക്കാം,അഴുക്കയേക്കാം,വേദനിച്ചേക്കാം,വലിച്ചെറിയപ്പെട്ടേക്കാം. അപ്പോളും നിങ്ങളോർക്കണം,
ജീവിതത്തിന്‌ വലിയ മൂല്യമുണ്ടെന്ന്.
ചെളി പുരണ്ടാലും നിങ്ങളുടെ ജീവിതത്തെ നിങ്ങൾ സ്നേഹിച്ചുകൊണ്ടേയിരിക്കണം.
വേറെ ആരും സ്നേഹിക്കാനില്ലാത്തപ്പോഴും നിങ്ങളെങ്കിലും നിങ്ങൾക്ക്‌ വേണം..'

അതെ,സ്വയം  ആദരിക്കാത്തവർക്ക്‌ മറ്റുള്ളവരെ ആദരിക്കാൻ കഴിയുന്നതെങ്ങനെ?

ആത്മാദരവാണ്‌ ലോകത്തെ മുഴുവനും ആദരിക്കുന്നതിന്റെ ആദ്യചുവട്‌.......

നല്ലരൂപം,വസ്ത്രം,സുഗന്ധം ഇതൊക്കെ നല്ലതു തന്നെ.
പക്ഷേ അതൊക്കെ പുറത്തെ കാര്യങ്ങളാണ്‌. അകത്തുള്ള ആളാണ്‌ കുറച്ചൂടെ ആഴത്തിൽ ആദരവ്‌ അർഹിക്കുന്നത്‌.

മനുഷ്യരിൽ നമ്മെ ഏറ്റവും അറിയുന്നയാൾ കണ്ണാടിയിൽ നമ്മൾ കാണുന്ന ആ മനുഷ്യനാണ്‌......

അയാളുടെ മുന്നിലൊരു കുറ്റവാളിയാകാതെ ചെന്നുനിൽക്കാൻ കഴിയണം.....

നമ്മൾ നമ്മെ  അറിയാനും സ്നേഹിക്കാനും തുടങ്ങുമ്പോൾ, പിന്നെ താരതമ്യങ്ങളിലൊന്നും താൽപര്യമില്ലാതാകും...

അഭിമാനമുള്ളതും അഹന്തയില്ലാത്തതുമായ ജീവിതം പകരം വരും. സ്വന്തം സാധ്യതയെ തിരിച്ചറിയുമ്പോൾ,
ജീവിച്ചതും ജീവിക്കാമായിരുന്നതുമായ ആയുസ്സ്‌ തെളിഞ്ഞുവരും. അടുപ്പവും അകൽച്ചയും അഭിനിവേശങ്ങളും വിലയിരുത്തപ്പെടും. ചെളിയായാലും ജീവിതത്തെ ഉപേക്ഷിക്കാതെ, ചെളിയോടെ ജീവിതത്തെ ബാക്കിവെക്കാതെ കഴുകിയെടുക്കുന്നതിലാണ്‌ വിജയം.

ആയുസ്സിൽ നഷ്ടപ്പെട്ടത്‌ തിരിച്ചുപിടിക്കാനും തിരിച്ചുകിട്ടിയത്‌ നഷ്ടമാകാതെ സൂക്ഷിക്കാനും സാധ്യമാവട്ടെ...

ദാരിദ്ര്യത്തെ എങ്ങനെ നേരിടണം?

ദാരിദ്ര്യത്തെ എങ്ങനെ നേരിടണം?


പ്രഭാഷണം കഴിഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ കൈക്കുഞ്ഞുമായി ഒരമ്മ എത്തി. സാധു സ്ത്രീ. ദുഖത്താല്‍ ഇരുണ്ട മുഖം അവര്‍ പറഞ്ഞു, “ദൈവകൃപ, പ്രകാശം, ഭാവി എന്നൊക്കെ പറയാന്‍ രസമാണ്. പക്ഷേ ഞാനനുഭവിക്കുന്ന ദാരിദ്യ ദുഃഖത്തില്‍, ദുരിതങ്ങളില്‍ ഇതൊന്നും ഏശുകയില്ല.”

വൃദ്ധനായ അദ്ദേഹം വളരെ ശാന്തമായി ചോദിച്ചു, “കുട്ടീ, നിന്റെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞിനെ താഴെയിടാമെങ്കില്‍ നിന്നക്ക് ഞാന്‍ പതിനായിരം രൂപതരാം.”

“നിങ്ങള്‍ എന്താണീ പറയുന്നത്? ക്രൂരന്‍.” അവള്‍ ക്ഷുഭിതയായി.

“ശരി ഞാനൊരു വലിയ സ്വര്‍ണ്ണമാല നല്കാം ആ കുട്ടിയെ താഴെയിടൂ.’ അദ്ദേഹം വീണ്ടും പറഞ്ഞു.

“നിങ്ങള്‍ മനുഷ്യനോ, അതോ മൃഗമോ?” സ്ത്രീ ആക്രോശിച്ചു.

“നോക്കൂ. ഇത്ര വലിയേറിയ കുഞ്ഞ് സ്വന്തമായുള്ളപ്പോള്‍, നീ ദരിദ്രയെന്നു സ്വയം കരുതല്ലേ. നമുക്ക് നിന്റെ ക്ലേശം പരിഹരിക്കാം, ശാന്തയാകൂ. ഈശ്വരന്‍ കൃപാസാഗരമാണ്. ഇവനെ നമുക്ക് മിടുക്കനായി വളര്‍ത്താം,” അദ്ദേഹം ആശ്വസിപ്പിക്കാന്‍ ശ്രമിച്ചു. അവര്‍ പൊട്ടിക്കരഞ്ഞുപോയി. “ഈശ്വരന്‍ കരുണാനിധിയെങ്കില്‍ എനിക്കെന്തിനീ കൊടിയ ദാരിദ്ര്യം തന്നു.”

“അങ്ങനെ പറയരുതേ. ഈ കുഞ്ഞിന് പനി വന്നാല്‍ കയ്പുള്ള മരുന്ന്, കുഞ്ഞിന്റെ കരച്ചില്‍ വക വയ്ക്കാതെ നീ കൊടുക്കില്ലേ, എന്തിനാണത്? കുട്ടിയെ രക്ഷിക്കാന്‍. അതു പോലെ നമ്മുടെ ‘ആത്മവിന്റെ’ ഇന്നത്തെ രോഗമകറ്റാന്‍ ഈശ്വരന്‍ തന്നിരിക്കുന്ന കയ്പുളള മരുന്നാണിന്നത്തെ ക്ലേശങ്ങള്‍. ഇതു മാറും. ധൈര്യമായി ഈ രോഗത്തെ നേരിടൂ. ഈശ്വരന്‍’ഈ രോഗത്തെ’ ചെറുക്കാന്‍ നിന്നെ സഹായിക്കും. നീ പ്രതീക്ഷയോടെ അവിടുത്തെ ആശ്രയിച്ചാല്‍ മാത്രം മതി.” മറ്റുള്ളവരോടായി അദ്ദേഹം പറഞ്ഞു, “വീട്ടിലൊരാള്‍ കിടപ്പിലായാല്‍ അയാളെ പരിചരിക്കുന്നതും, ആഹാരം തയ്യാറാക്കി കൊടുക്കുന്നതും മറ്റംഗങ്ങളാണ്. നമ്മുടെ കുടുംബാഗമായ ഇവള്‍ക്ക് ദാരിദ്ര്യരോഗം പിടിപെട്ടിരിക്കുകയാണ്. ഈ രോഗം മാറും വരെ പരിചരിക്കേണ്ടത് നമ്മുടെ കടമയാണ്. ഔദാര്യമല്ല.”

ഈ രണ്ട് വശവും നാം ഗ്രഹിക്കണം എങ്കില്‍ ദാരിദ്ര്യരോഗം മാറും.

വാമനാവതാരത്തിന്റെ സത്യം അറിയുക .

വാമനാവതാരത്തിന്റെ സത്യം അറിയുക .
തന്റെ മക്കള്‍ക്ക്‌ രാജ്യം നഷ്ടപ്പെട്ടതില്‍ ദുഃഖിതയായ ദേവമാതാവ്‌ അദിതി, ഭര്‍ത്താവ്‌ കശ്യപന്റെ നിര്‍ദ്ദേശപ്രകാരം വ്രതം അനുഷ്ഠിക്കുകയും അതില്‍ സന്തുഷടനായ മഹാവിഷ്ണു അദിതിയുടേയും കശ്യപന്റേയും പുത്രനായി ജനിച്ച്‌ രാജ്യം തിരിച്ചേല്‍പ്പിക്കാം എന്ന്‌ വാക്ക്‌ കൊടുക്കുകയും ചെയ്തു. അങ്ങനെ ചിങ്ങമാസത്തിലെ തിരുവോണനാളില്‍ വാമനന്‍ പിറന്നു.
ഏഴുവയസ്സ്‌ മാത്രം പ്രായമുള്ള വാമനന്‍ ഒരിക്കല്‍ മഹാബലിയുടെ അശ്വമേധയാഗഭൂമിയിലേക്ക്‌ ഭിക്ഷാപാത്രവുമായി ചെന്നു. അതീവ തേജസ്സുള്ള ആ ബാലനെക്കണ്ട്‌ മഹാബലി അടക്കമുള്ളവര്‍ ആദരപൂര്‍വ്വം എണീറ്റുനിന്നു. താന്‍ ത്രൈലോക്യനാഥനാണെന്നും അങ്ങേക്ക്‌ ആവശ്യമുള്ളതെന്തും ചോദിക്കാമെന്നും മഹാബലി ബാലനോട്‌ പറഞ്ഞു. എന്നാല്‍ തന്റെ പാദം കൊണ്ട്‌ അളക്കാവുന്ന മൂന്നടി ഭൂമി മാത്രംമതി എന്ന്‌ വാമനന്‍ പറഞ്ഞു. വാമനന്റെ ബാലിശമായ ആവശ്യം കേട്ട്‌ മഹാബലി നഗരങ്ങളോ, ദ്വീപുകളോ അങ്ങനെ വലിയതെന്തെങ്കിലും ചോദിക്കണമെന്ന്‌ പറഞ്ഞു. എന്നാല്‍ വാമനന്‍ തന്റെ ഈ ആവശ്യത്തില്‍ മാത്രം ഉറച്ചുനിന്നു. ഒടുവില്‍ മഹാബലി അതിനു സമ്മതിച്ചു. അന്നേരം ശുക്രാചാര്യര്‍ വന്ന്‌ തടയുകയുണ്ടായി.
ബാലനായി വേഷം മാറി വന്നിരിയ്ക്കുന്നത്‌ വിഷ്ണുവാണെന്നും വെറും രണ്ടടികൊണ്ട്‌ മൂന്നുലോകങ്ങളും അളന്ന്‌ മൂന്നാമത്തെ അടി ചോദിക്കുമ്പോള്‍ കൊടുക്കാതെ വന്നാല്‍ മഹാബലിക്ക്‌ വാക്കുപാലിക്കാനാവാതെ പരാജയപ്പെടേണ്ടിവരുമെന്നും ഗുരു പറഞ്ഞു. എന്നാല്‍ ദാനം നല്‍കുന്ന കാര്യത്തില്‍നിന്നും അദ്ദേഹം ഒട്ടും പിന്‍മാറിയില്ല.
ഭൂമി അളന്നെടുക്കാന്‍ ഒരുമ്പെടും മുമ്പ്‌ വാമനന്‍ ആകാശത്തോളം വളര്‍ന്ന്‌ രണ്ടടികൊണ്ടുതന്നെ മൂന്നുലോകങ്ങളും അളന്നെടുത്തു. ഭഗവാന്റെ ഈ വിശ്വരൂപം കണ്ടപ്പോള്‍ ത്രൈലോക്യനാഥനാണ്‌ താനെന്ന ഗര്‍വ്വ്‌ മഹാബലി അവസാനിപ്പിക്കുകയും തലകുനിച്ച്‌ സ്ഥിതപ്രജ്ഞനാവുകയും ചെയ്തു.
മൂന്നു ലോകങ്ങളും സ്ഥാനമാനങ്ങളും സകല സൗഭാഗ്യങ്ങളും നഷ്ടപ്പെടുമെന്നറിഞ്ഞിട്ടും ഗുരുവിന്റെ ശാപമേറ്റിട്ടും വാക്കുമാറാത്ത മഹാബലിയുടെ പ്രവൃത്തിയില്‍ സന്തുഷ്ടനായ ഭഗവാന്‍ തന്റെ പാദമുദ്രകൊണ്ട്‌ മഹാബലിയെ ദേവന്‍മാര്‍ക്കുപോലും പ്രാപിക്കാനാവാത്ത ‘സുതലലോകത്തിലേക്ക്‌’ അനുഗ്രഹിച്ച്‌ അയക്കുകയും ചെയ്തു.

ഇനി അല്‍പം കാര്യം
വേദാന്തതത്വങ്ങള്‍ സാധാരണക്കാര്‍ക്ക്‌ ഉള്‍ക്കൊള്ളുന്നതിനുവേണ്ടി കഥകളിലൂടെയും പ്രതീകങ്ങളിലൂടേയും അവതരിപ്പിക്കുന്ന രീതി ഭാരതീയ ദര്‍ശനങ്ങളുടെ പ്രത്യേകതയാണ്‌. നിര്‍ഭാഗ്യവശാല്‍ തത്വങ്ങളും കഥകളും രണ്ടുവഴിയിലേക്ക്‌ തിരിഞ്ഞുപോകുകയും വെറും കെട്ടുകഥകള്‍ മാത്രമായി അവ അലങ്കോലപ്പെടുകയും ചെയ്തു. അത്തരത്തില്‍ ഒട്ടേറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതാണ്‌ ‘വാമനാവതാരകഥയും’.
വേദാന്തത്തിന്റെ വെളിച്ചത്തില്‍ ഈ കഥയെ മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ സൗന്ദര്യം നമുക്ക്‌ ബോധ്യപ്പെടും. മഹാബലി എന്നത്‌ എല്ലാം എന്റേതെന്ന്‌ കരുതി അഹങ്കരിച്ച്‌ ജീവിക്കുന്ന നാമുള്‍പ്പെടുന്ന ഓരോ ജീവനുമാണ്‌. ജാഗ്രത്‌ സ്വപ്ന സുഷുപ്തികളാണ്‌ മൂന്നു ലോകങ്ങള്‍. (ജാഗ്രത്‌ = ഉണര്‍ന്നിരിക്കുന്ന അവസ്ഥ, സ്വപ്നം = സ്വപ്നം കാണുന്ന അവസ്ഥ, സുഷുപ്തി = ഗാഢ നിദ്രാവസ്ഥ. ഈ മൂന്നു ലോകങ്ങളും തന്റേതുമാത്രമാണെന്ന്‌ ജീവന്‍ അഹങ്കരിക്കുന്നു). യഥാര്‍ത്ഥത്തില്‍ വാമനന്‍ ഈ ലോകങ്ങള്‍ക്ക്‌ ചൈതന്യം നല്‍കി അനുഗ്രഹിക്കുന്ന, ഹൃദയമദ്ധ്യത്തിലിരിക്കുന്ന ആത്മാവാണ്‌. (മധ്യേ വാമനമാസീനം-കഠോപനിഷത്ത്‌) വാമനന്‍ എന്ന വാക്കിനര്‍ത്ഥം ചെറുത്‌ എന്നാണ്‌, എന്നാല്‍ അതു വലുതുമാണ്‌. (അണോരണീയാന്‍ മഹതോ മഹീയാന്‍-കഠോപനിഷത്ത്‌)
നമ്മുടെ ഉള്ളില്‍ വാമനന്‍ ഉണര്‍ന്നിട്ട്‌ ശരീരാഭിമാനബോധമാകുന്ന അഹങ്കാരത്തെ അളന്നെടുക്കണം. ഒരടികൊണ്ട്‌ ജാഗ്രത്തും സ്വപ്നവും രണ്ടാമത്തെ അടികൊണ്ട്‌ സുഷുപ്തിയും അളന്നെടുത്ത്‌ ഇനി അളക്കാന്‍ ഒന്നുമില്ലെന്ന അവസ്ഥ വരുന്നു. (വേദാന്തത്തിന്റെ ഭാഷയില്‍ ആത്മജ്ഞാനം കിട്ടുന്നതോടുകൂടി മാത്രമെ ശരിയായ ഉണരലുള്ളൂ. ആയതുകൊണ്ട്‌ ജാഗ്രത്‌ എന്നത്‌ നീണ്ട സ്വപ്നമായിട്ടാണ്‌ കണക്കാക്കുന്നത്‌. അതാണ്‌ ഒരടികൊണ്ട്‌ രണ്ട്‌ ലോകവും അളന്നു എന്നു പറയുന്നതിന്റെ പിന്നിലെ തത്വം)
മുഴുവന്‍ ലോകവും ഭഗവാന്റേതാണെന്ന അറിവ്‌ ഉള്ളിലുദിക്കുമ്പോള്‍ ഈ വിശ്വത്തിനു മുമ്പില്‍ നമ്മള്‍ തലകുനിക്കും. (അഹങ്കാരത്തിന്റെ മറ്റൊരു പേരാണല്ലോ തലക്കനം) ഈ തിരിച്ചറിവ്‌ നേടിയവനെ സംബന്ധിച്ചിടത്തോളം അവന്‌ കിട്ടുന്നത്‌ ആത്മജ്ഞാനമാണ്‌. ആ ഇടമാണ്‌ ‘സുതലം’ അഥവാ നല്ലതലം. അവിടേക്കാണ്‌ മഹാബലിയെ അനുഗ്രഹിച്ച്‌ അയക്കുന്നത്‌. അല്ലാതെ പാതാളത്തിലേക്കല്ല.
മഹത്തരമായ ഒരു തത്വത്തെ വികലമാക്കി പ്രചരിപ്പിച്ചതിനു പിന്നില്‍ ആരായാലും വാസ്തവം തിരിച്ചറിയേണ്ടതുണ്ട്‌.
മൂന്നു കാലത്തിന്റേയും പ്രതീകമായാണ്‌ നമ്മള്‍ മൂന്ന്‌ ദിവസങ്ങളില്‍ തൃക്കാക്കരയപ്പനെ (വാമനമൂര്‍ത്തി) പൂജിക്കുന്നത്‌. ഈ തിരിച്ചറിവാല്‍ ലഭിക്കുന്ന ആനന്ദത്തിന്റെ പ്രകടനമാണ്‌ ആര്‍പ്പും കുരവയും. ഈ അറിവിന്റെ നിറവില്‍ നമുക്ക്‌ ഇനി മുതല്‍ ഓണം ആഘോഷിക്കാം