Friday, 9 February 2018

നകുല-സഹദേവൻ

നകുല-സഹദേവൻ

     മഹാഭാരതത്തിൽ പാണ്ഡുവിന്റെയും മാദ്രിയുടേയും പുത്രനാണ് നകുലൻ. പഞ്ച പാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ. നകുലനും ഇരട്ട സഹോദരനായ സഹദേവനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്.

 നകുലനും സഹദേവനും പശുക്കളേയും കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വളരെ ആകർഷണീയനായാണ് നകുലനെ വിവരിക്കുന്നത്. ആരെയും ആകർഷിക്കുന്ന സൗന്ദര്യത്തിന് ഉടമയായിരുന്നു നകുലൻ.

    നകുലന് ഉപനയനം നടത്തിയത് കശ്യപ മുനിയായിരുന്നു. ചെറുപ്പത്തിൽ അസ്ത്രവിദ്യ അഭ്യസിപ്പിച്ചത് രാജർഷിയായ ശുകനാണ്. പാണ്ഡു അന്തരിച്ചപ്പോൾ മക്കളെ കുന്തിയുടെ സംരക്ഷണയിലാക്കിയിട്ട് മാദ്രി ചിതയിൽ ചാടി മരിച്ചു. :( പിന്നീട് ഹസ്തിനപുരത്തിലെത്തിയ ആ കുടുംബം ഭീഷ്മാചാര്യരുടെയും ധൃതരാഷ്ട്രരുടെയും സംരക്ഷണയിൽ അവിടെ നിവസിച്ചു. പാണ്ഡവരും കൗരവരും ധനുർവേദം ദ്രോണാചാര്യരിൽനിന്ന് അഭ്യസിച്ചു. യുദ്ധവൈദഗ്ദ്ധ്യംമൂലം നകുലൻ അതിരഥി എന്ന പേരിൽക്കൂടി അറിയപ്പെട്ടു. അരക്കില്ലം വെന്തപ്പോൾ ഗുഹയിലൂടെ രക്ഷപെട്ട പാണ്ഡവർ ഗംഗാ തീരത്തെത്തിയപ്പോൾ തളർന്നു വീണുപോയ നകുലനെയും സഹദേവനെയും ഭീമൻ തോളിലേറ്റിക്കൊണ്ടാണ് പിന്നീട് മുന്നോട്ടുനീങ്ങിയത്.  പാഞ്ചാലീ സ്വയംവരത്തിനുശേഷം പാണ്ഡവർ ഹസ്തിനപുരം ആസ്ഥാനമാക്കി നിവസിക്കുകയും പാഞ്ചാലിയിൽ നകുലന് ശതാനീകൻ എന്നൊരു പുത്രനുണ്ടാവുകയും ചെയ്തു.
പിൽക്കാലത്ത് വിവാഹം ചെയ്ത ചേദിരാജപുത്രിയായ കരേണുമതിയിൽ നകുലന് നരമിത്രൻ എന്നൊരു പുത്രൻ കൂടി ജനിച്ചു.


                      യുദ്ധവീരനായ നകുലൻ ധർമപുത്രരുടെ നിർദ്ദേശമനുസരിച്ച് പശ്ചിമദേശരാജാക്കന്മാരെ ജയിച്ച് അവരിൽനിന്നു ലഭിച്ച വമ്പിച്ച സമ്പത്ത് പതിനായിരം ഒട്ടകങ്ങളുടെ പുറത്തുകയറ്റി ഹസ്തിനപുരത്തേക്കു കൊണ്ടു വന്നു.
              ചൂതുകളിയിൽ തോറ്റ് വനത്തിൽ പോകേണ്ടി വന്ന യുധിഷ്ഠിരനെ നകുലൻ നിഴൽപോലെ പിന്തുടർന്നിരുന്നു.
എന്തു വിലകൊടുത്തും കുടുംബത്തെ സംരക്ഷിക്കുന്നതിൽ ഇദ്ദേഹം ജാഗരൂകനായിരുന്നു. 

          വനത്തിൽക്കഴിഞ്ഞ കാലത്ത് ആക്രമണകാരികളായ ക്ഷേമങ്കരൻ, മഹാമഹൻ, സുരഥൻ എന്നിവർ നകുലന്റെ ശരങ്ങൾക്കിരയായി. രണ്ടുവട്ടം ഇദ്ദേഹം മരണം വരിച്ചശേഷം പുനർജന്മം നേടിയതായി പരാമർശിക്കുന്നുണ്ട്.


ദ്വൈതവനത്തിൽവച്ചായിരുന്നു ആദ്യ സംഭവം. വെള്ളം കോരാൻ സരസ്സിലിറങ്ങിയപ്പോൾ ഒരു കൊക്കിന്റെ രൂപത്തിൽ വന്ന ധർമദേവന്റെ നിർദ്ദേശം സ്വീകരിക്കാത്തതിനാൽ മൃതനായെങ്കിലും അപ്പോൾ അവിടെയെത്തിയ ധർമപുത്രരുടെ അഭ്യർഥനയാൽ പുനർജന്മം ലഭിച്ചു. യക്ഷപ്രശ്നത്തിൽവച്ചും ഈ സംഭവത്തിന്റെ മറ്റൊരുതരത്തിലുള്ള ആവർത്തനം കാണാം. വിരാടനഗരത്തിൽ യാജ്ഞികൻ എന്ന പേരിൽ ഒരു അശ്വപാലകനായിട്ടാണ് നകുലൻ അജ്ഞാതവാസം നയിച്ചത്. :)
അജ്ഞാതവാസത്തിന്റെ അന്തിമഘട്ടത്തിൽ വിരാടനെ രക്ഷിക്കാൻ ത്രിഗർത്തനോടു നടത്തിയ യുദ്ധത്തിൽ നകുലൻ മുൻപന്തിയിലുണ്ടായിരുന്നു.

കുരുക്ഷേത്രയുദ്ധത്തിൽ ഒന്നാം ദിവസം നകുലൻ ദുശ്ശാസനനുമായി ദ്വന്ദ്വയുദ്ധം നടത്തി. പിന്നീടുള്ള ദിവസങ്ങളിൽ ശല്യർ, ശകുനി, വികർണൻ, ദുര്യോധനൻ, ദ്രോണർ‍, വൃഷസേനൻ തുടങ്ങിയവരുമായി നേരിട്ട് യുദ്ധം നടത്തി.


          വികർണനെയും ശകുനിയെയും തോല്പിക്കാനും അംഗരാജാവിനെ വധിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ശല്യരും ദുര്യോധനനുമായുള്ള ഏറ്റുമുട്ടലിൽ മുറിവേറ്റെങ്കിലും ഇദ്ദേഹം തോൽ‌വി സമ്മതിച്ചില്ല. യുധിഷ്ഠിരന്റെ നിർദ്ദേശപ്രകാരം സേനാനായകത്വം ഏറ്റെടുക്കാനും നകുലൻ മടിച്ചില്ല.


                   കർണ്ണനോടു തോറ്റെങ്കിലും കർണ്ണ പുത്രന്മാരായ ചിത്രസേനൻ, സത്യസേനൻ, സുഷേണൻ എന്നിവരെ വധിക്കാൻ നകുലനു കഴിഞ്ഞു. യുദ്ധം കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിനു വസിക്കാൻ ധൃതരാഷ്ട്ര പുത്രനായ ദുർമർഷന്റെ കൊട്ടാരം ധർമപുത്രർ വിട്ടുകൊടുത്തു. പരാക്രമശാലിയായ ഒരു പോരാളി എന്ന നിലയിൽ നകുലൻ അനശ്വരമായ യശസ്സ് നേടി. 'മഹാപ്രസ്ഥാന'ത്തിൽ യുധിഷ്ഠിരനെ അനുഗമിച്ച നകുലൻ പഞ്ചാലിക്കും സഹദേവനും ശേഷം സ്വർഗപ്രാപ്തനായി എന്നാണു കഥ..




സഹദേവൻ
             മഹാഭാരതത്തിൽ പാണ്ഡുവിന്റെയും, മാദ്രിയുടേയും പുത്രനാണ് സഹദേവൻ‍. പഞ്ചപാണ്ഡവരിൽ ഏറ്റവും ഇളയവരിൽ ഒരാൾ.

സഹദേവനും ഇരട്ട സഹോദരനായ നകുലനും മാദ്രിക്ക് അശ്വിനീ ദേവന്മാരിൽ ജനിച്ചവരാണ്.

നകുലനും, സഹദേവനും പശുക്കളേയും, കുതിരകളേയും പരിപാലിക്കുന്നതിൽ പ്രത്യേക കഴിവുള്ളരാണ്. വിരാടരാജ്യത്തിൽ അജ്ഞാതവാസം നയിച്ചിരുന്ന കാലത്തിൽ പശുക്കളെ പരിപാലിച്ചാണ്‌ സഹദേവൻ കഴിഞ്ഞത്‌. 

കുരുക്ഷേത്രയുദ്ധത്തിൽ ശകുനിയെ വധിച്ചത് സഹദേവനായിരുന്നു.. 

വേദവ്യാസമഹര്ഷി

വേദവ്യാസമഹര്ഷി


മഹാഭാരതത്തിന്റെ രചയിതാവായി കണക്കാക്കപ്പെടുന്ന ഋഷിയാണ് കൃഷ്ണദ്വൈപായനന്‍ എന്ന വ്യാസമഹര്ഷി. മഹാഭാരതത്തിന്റെ രചയിതാവ് എന്നതിനു പുറമേ അതിലെ ഒരു കഥാപാത്രവുമാണ്. വ്യാസന് എന്നാല് വ്യസിയ്ക്കുനവന്‍ എന്നര്ത്ഥം. വേദത്തെ നാലാക്കി പകുത്തതിനാല് വേദവ്യാസന് എന്ന നാമം. സപ്തചിരഞ്ജീവികളില് ഒരാളാണ് വേദവ്യാസന് .


ജനനം

പരാശരമുനിയ്ക്ക് കാളി അഥവാ സത്യവതി എന്ന മുക്കുവസ്ത്രീയിയില് ജനിച്ചതാണ് കൃഷ്ണന് എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനന്. ഈ പേരു വരാന് കാരണം ജനനം ഒരു ദ്വീപില് ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടന്തന്നെ വളര്ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ തപസ്സിനായി പുറപ്പെട്ടു.


ഐതിഹ്യം

പുരാണങ്ങളില് അനശ്വരരെന്ന് വിശേഷിയ്ക്കപ്പെടുന്ന വ്യക്തികളില് ഒരാളാണ് വേദവ്യാസന്. ഇദ്ദേഹത്തിന്റെ ജീവിതം രണ്ട് വശങ്ങളിലായി ദര്ശിയ്ക്കാം.ആദ്ധ്യാത്മികം എന്നും ഭൗതികം എന്നും. ജനിച്ച ഉടന് തന്നെ തപസ്സിനായി പോയ ഇദ്ദേഹം അനേകവര്ഷങ്ങള്ക്ക് ശേഷം സരസ്വതീനദീതീരത്ത് പ്രത്യക്ഷനാവുന്നു. അവിടെ തപസ്സുചെയ്യവേ ആശ്രമസമീപത്ത് കുരുവിക്കുഞ്ഞുങ്ങളെ അവയുടെ മാതാപിതാക്കള് അതീവശ്രദ്ധയോടെ പരിചരിയ്ക്കുന്നത് കാണാനിടയായി.സ്നേഹത്തിനു മാത്രം വേണ്ടിയുള്ള നിഷ്കളങ്കമായ ഈ വാത്സല്യം കണ്ട ഇദ്ദേഹം അത്യന്തം അപുത്രയോഗത്താല്‍ ദുഃഖിതനായി. നാരദോപദേശപ്രകാരം ദേവിയെ തപസ്സ് ചെയ്ത് പ്രീതിപ്പെടുത്താന് നിശ്ചയിച്ചു.


 തപസ്സിനു വിഘ്നം വരുത്തുക എന്ന ഉദ്ദേശത്തോടെ ഘൃതാചി എന്ന അപ്സരസ്ത്രീ ഒരു പഞ്ചവര്ണ്ണക്കിളിയുടെ രൂപമെടുത്ത് ഇദ്ദേഹത്തിന്റെ മുന്നിലൂടെ പറന്നുപോയി. കിളിയുടെ സൗന്ദര്യത്തില് ആകൃഷ്ടനായ മഹര്ഷിയ്ക്ക് കടഞ്ഞുകൊണ്ടിരുന്ന അരണിയില്നിന്നും ഒരു പുത്രന് ജനിച്ചു. ശുകത്തെ മോഹിച്ചപ്പോള് ഉണ്ടായ പുത്രന് എന്ന നിലയ്ക്ക് സ്വപുത്രനെ ശുകന് എന്ന് നാമകരണം ചെയ്തു. കാലങ്ങള്ക്ക് ശേഷം, വിവാഹിതനായ ശുകന്പിതാവിനേയും കുടുംബത്തേയും ഉപേക്ഷിച്ച് തപസ്സുചെയ്യാനായി പുറപ്പെട്ടു. മനോവിഷമത്താല് അവശനായ വ്യാസന് ആ സമയം തന്റെ മാതാവിനെ കുറിച്ചാലോചിയ്ക്കുകയും അങ്ങനെ ഹസ്തിനപുരിയിലേയ്ക്ക് തിരിയ്ക്കുകയും ചെയ്തു. ഹസ്തിനപുരി രാജാവായ ശന്തനു ഗംഗാദേവിയെ വിവാഹം ചെയ്യുകയും ദേവവ്രതന് എന്ന പുത്രന് പിറക്കുകയും ചെയ്തു.എന്നാല് ഇദ്ദേഹം സത്യവതിയെ വിവാഹം ചെയ്യുകയും പുത്രന്മാര് പിറക്കുകയും ചെയ്തു.സന്താനങ്ങളില്ലാതെ ഈ പുത്രന്മാരെല്ലാം മരണമടഞ്ഞു.ശപഥത്താല് രാജ്യഭരണം ഉപേക്ഷിച്ച ദേവവ്രതനു ശേഷം രാജ്യഭരണത്തിനു അവകാശികളില്ലാതിരിയ്ക്കേ വ്യാസന് ഹസ്തിനപുരിയിലെത്തി വ്യാസനില്നിന്നും അംബിക, അംബാലിക എനിവര്ക്ക് ധൃതരാഷ്ട്രര്, പാണ്ഡു എന്നീ പുത്രന്മാര് ജനിച്ചു.ഇവരില്നിന്ന് കൗരവരും പാണ്ഡവരും പിറന്നു.

പുരാണകഥകൾ - ഗുണപാഠങ്ങൾ

പുരാണകഥകൾ - ഗുണപാഠങ്ങൾ


ഭാരതചരിത്രത്തിലെ അത്യന്തം ആദരണീയവും അതിവിശിഷ്ടവുമായ  മഹത്ഗ്രന്ഥങ്ങളിലൊന്നാണ് മഹാഭാരതം.


മഹാഭാരതത്തില്‍ ഇന്നത്തെ മനുഷ്യര്‍ മനസ്സിലാക്കേണ്ട ധാരാളം ഗുണപാഠങ്ങളുണ്ട്. പ്രധാന കഥാപാത്രങ്ങളുടെ  പ്രവൃത്തികളില്‍ നിന്നും നമുക്ക് ധാരാളം ഗുണപാഠങ്ങൾ കിട്ടുന്നുണ്ട്. അതിലൊന്നാവട്ടെ ഇന്ന്,

ജന്മനാതന്നെ അന്ധനായ ധൃതരാഷ്ട്രര്‍ ഭക്തനും, ചിന്താശക്തിയുള്ളവനുമാണ്.  അദ്ദേഹത്തിന്റെ പത്‌നിയായ ഗാന്ധാരി, തന്റെ ഭര്‍ത്താവ് കാണാത്ത ഒന്നും തനിക്കും കാണേണ്ട എന്ന തീരുമാനത്താല്‍ കണ്ണുമൂടി കെട്ടുകയും ചെയ്തു. ദുരാഗ്രഹികളും, സ്വാര്‍ത്ഥമതികളുമായ നൂറ്റിഒന്നു മക്കളുടെ അമ്മയായി എന്നതായിരിക്കണം അവരുടെ ജീവിതത്തിലെ ഏക ദുഃഖം. പാണ്ഡവരെ എങ്ങനെയും നശിപ്പിക്കാനുള്ള ചിന്തയില്‍ നടക്കുന്ന ദുര്യോധനാദികളെ പലപ്പോഴും ധൃതരാഷ്ട്രര്‍ ഉപദേശിക്കുന്നുണ്ട്. എന്നാല്‍ ധൃതരാഷ്ട്രര്‍ ഒരു കണക്കിന് സ്വാര്‍ത്ഥനുമാണ്. പലപ്പോഴും അദ്ദേഹം അനുജന്റെ പുത്രന്മാരെ ഓര്‍ക്കുന്നതു പോലുമില്ല. തന്റെ മക്കള്‍ക്ക് രാജ്യം കിട്ടണം എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം.


തന്റെ മക്കളെ നേര്‍വഴിക്ക് കൊണ്ടുപോകാന്‍ അയാളുടെ ദുരാഗ്രഹം സമ്മതിക്കുന്നുമില്ല. ഗാന്ധാരി സ്വാര്‍ത്ഥനായ ഭര്‍ത്താവിന്റെയും ധനമോഹികളും ദുര്‍മാര്‍ഗ്ഗികളുമായ മക്കളുടേയും ഇടയില്‍ കിടന്ന് വീര്‍പ്പുമുട്ടുന്നു. എന്നാല്‍ ഗാന്ധാരി കണ്ണുമൂടികെട്ടാതിരുന്നെങ്കില്‍, ഒരുപക്ഷെ മക്കള്‍ ഇത്രയ്ക്കും ദുര്‍മാര്‍ഗ്ഗികളാവുകയില്ലായിരുന്നു. മക്കള്‍ ചെയ്യുന്ന തെറ്റുകള്‍ മനസ്സിലാക്കി അവരെ നേര്‍വഴിക്ക് നയിക്കാന്‍ അവര്‍ക്കു സാധ്യമാകുമായിരുന്നു. ധൃതരാഷ്ട്രരുടെയും ഗാന്ധാരിയുടെയും കാര്യത്തില്‍ നിന്നും ഒരു വീട്ടില്‍ കുടുംബനാഥന്‍ ഏതെങ്കിലും വിധത്തില്‍ ശക്തിഹീനനാണെങ്കില്‍, ഭാര്യ കണ്ണുംമൂടികെട്ടിയിരുന്നാല്‍ മക്കള്‍ താന്തോന്നികളായി നാലുവഴിക്കും പോകുകയേ ഉള്ളൂ എന്നു മനസ്സിലാക്കാം.

പാഞ്ചാലി

പാഞ്ചാലി

Image result for പാഞ്ചാലി
പഞ്ചഭൂതങ്ങളാല്‍ തീര്‍ത്തൊരീ ജീവനെ-
യഞ്ചായി ഭാഗിച്ചിടുന്നതു ദോഷമോ?
പഞ്ചഭൂതങ്ങള്‍ക്കധിപനായ് വാഴുമെന്‍-
നെഞ്ചകത്തുള്ളതാം സത്യമേ ചൊല്ക നീ

രാമായണത്തിലെ വശ്യത മങ്ങാത്ത ഉത്തമ കഥാപാത്രങ്ങള്‍

രാമായണത്തിലെ വശ്യത മങ്ങാത്ത ഉത്തമ കഥാപാത്രങ്ങള്‍



ഏതു പ്രലോഭനത്തിന്‍റെ നടുവിലും ഏതു പ്രതികൂല സാഹചര്യത്തിലും സുഖദുഃഖങ്ങളുടെ കയറ്റിറക്കത്തിലും ഒരിക്കല്‍പ്പോലും സമചിത്തത കൈവിടാത്ത കഥാപാത്രമാണു ശ്രീരാമന്‍. ശ്രീരാമനെപ്പോലെ സ്ഥിതപ്രജ്ഞനായ ഒരുകഥാപാത്രത്തെ നമ്മുടെ പുരാണസാഹിത്യത്തില്‍ തന്നെ വിരളമായേ കണ്ടെത്താനാകു.

Image result for രാമായണം

രാമനെപ്പോലെ രാമായണത്തിലെ ഓരോ കഥാപാത്രത്തിവും ആദര്‍ശത്തിന്‍റെ മൂര്‍ത്തീഭാവമാണ്. ഭാരതീയ ആദര്‍ശ സ്ത്രീത്വത്തിന്‍റെ അവസാനവാക്കാണ് സീതാദേവി.


ഗുരുത്വം ഏറ്റവും മുതല്‍ക്കൂട്ടെന്നു വിശ്വസിക്കുന്ന ഭരതന്‍, ഭക്തിയുടെ പ്രത്യക്ഷഭാവമായ ഹനുമാന്‍, പുത്രസ്നേഹം കൊണ്ട് വിവേകത്തിന്‍റെ കണ്ണടഞ്ഞുപോയ സ്വാര്‍ഥിയായ കൈകേയിയുടെ മനസ്സില്‍ വിഷം കടത്തിവിടുന്ന മന്ഥര, ഈശ്വരവിശ്വാസിയാണെങ്കിലും കാമത്തിനു കീഴ്പെട്ടു സര്‍വനാശം വരിക്കുന്ന രാവണന്‍, സത്സംഗത്തിലൂടെ സര്‍വാഭീഷ്ടങ്ങളും നേടാന്‍ കഴിയുമെന്ന് തെളിയിക്കുന്ന സുഗ്രീവന്‍, രക്തബന്ധത്തിലുപരി ഗുണാഗുണത്തിന്‍റെ അടിസ്ഥാനത്തില്‍ ആയിരിക്കണം ആദരവ് നല്‍കേണ്ടതെന്ന് വിശ്വസിച്ച വിഭീഷണന്‍, ഉത്തമസ്ത്രീകളാണെങ്കിലും പതിവ്രതാ ധര്‍മവും ഭര്‍തൃധര്‍മവും പരിപാലിക്കുന്നത് ജീവിതത്തില്‍ മറ്റെന്തിനേക്കാളും മഹത്തരമാണെന്ന് വിശ്വസിച്ചു ജീവിക്കുന്ന മണ്ഡോദരിയും താരയും തുടങ്ങി ആരും ആവശ്യപ്പെടാതെ അങ്ങോട്ടുചെന്ന് അവസരോചിതമായ സാമൂഹിക പ്രവര്‍ത്തനത്തില്‍ സഹകരിച്ചു തന്‍റെ മനസിന്‍റെ പരിശുദ്ധി വെളിവാക്കുന്ന അണ്ണാറക്കണ്ണന്‍വരെ എത്രയെത്ര ഉദാത്ത കഥാപാത്രങ്ങങ്ങളെ കൊണ്ടാണ് ആദികവി രാമായണം എന്ന മാല കോര്‍ത്തത്.



മനുഷ്യഹൃദയത്തില്‍ മായാത്ത മുദ്രപതിപ്പിച്ചുകൊണ്ട് കാലത്തെ അതിജീവിച്ച് എക്കാലവും മാറിമറിയുന്ന തലമുറകള്‍ക്കാകെ മാര്‍ഗദര്‍ശിയായി രാമായണം മാറാനുള്ള ഒരു പ്രധാനകാരണം ഈ കഥാപാത്രങ്ങളുടെ ശാശ്വതമായ വശ്യതയാണ്.

തപസ്വിനിയായ ശബരി

തപസ്വിനിയായ ശബരി



ആരണ്യകാണ്ഡത്തില്‍ അല്പനേരം മാത്രമേ സാന്നിധ്യം ഉള്ളൂവെങ്കിലും അതിനുള്ളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ച് വായനക്കാരന്റെ മനസ്സില്‍ ഇടംനേടുന്ന കഥാപാത്രമാണ് ശബരി. നിഷ്‌കളങ്കവും ദൃഢവുമായ വിഷ്ണുഭക്തിയാണ് ശബരി എന്ന കാട്ടാള സ്ത്രീയെ അവിസ്മരണീയയാക്കുന്നത്. 




ഗന്ധര്‍വനായിരുന്ന കബന്ധന്‍ നിര്‍ദേശിച്ചതനുസരിച്ചാണ് ഘോരവനത്തിനകത്തുള്ള ശബരി ആശ്രമത്തില്‍ ശ്രീരാമലക്ഷ്മണന്മാര്‍ എത്തിച്ചേരുന്നത്. ശബരി ആശ്രമം സ്ഥിതിചെയ്യുന്ന സ്ഥലമായിരുന്നിരിക്കണം ശബരിമല എന്ന് ഊഹിക്കപ്പെടുന്നു. അടുത്തുതന്നെയുള്ള പമ്പാനദിയെക്കുറിച്ചും പരാമര്‍ശമുണ്ടല്ലോ. മറ്റു രാമായണങ്ങളിലുള്ളപോലെ ശബരിയുടെ മാലിനി എന്ന ഗന്ധര്‍വ ജന്മത്തെക്കുറിച്ചൊന്നും എഴുത്തച്ഛന്‍ സൂചിപ്പിക്കുന്നില്ല. വളരെ കൈയൊതുക്കത്തോടെ, ഔചിത്യത്തോടെയാണ് ശബരിയെ ആചാര്യന്‍ അവതരിപ്പിക്കുന്നത്. ''പാദ്യാര്‍ഗ്ഘ്യാസനാദികളാലേ പൂജിച്ചുതന്‍ പാദതീര്‍ഥാഭിഷേകവും ചെയ്ത്, ഭോജനത്തിന് ഫലമൂലാദികള്‍ നല്‍കി''യാണ് എഴുത്തച്ഛന്റെ ശബരി രാമലക്ഷ്മണന്മാരെ സ്വീകരിക്കുന്നത്. തന്റെ ഗുരുഭൂതന്മാരായ മതംഗാദി മുനിമാര്‍ ആയിരത്താണ്ട് വിഷ്ണുവിനെ പൂജിച്ചിട്ടും അവര്‍ക്കാര്‍ക്കും ലഭിക്കാത്ത മഹാഭാഗ്യമാണ് തനിക്ക് കൈവന്നതെന്ന് ശബരി ആഹ്ലാദിക്കുന്നു.


''ജ്ഞാനമില്ലാത്ത ഹീനജാതിയിലുള്ള മൂഢ
ഞാനിതിനൊട്ടുമധികാരിണിയല്ലല്ലോ''



എന്ന് ശബരി വിനയാന്വിതയാകുന്നുണ്ട്. ശ്രീരാമനില്‍ നിന്ന് നേരിട്ട് മുക്തിക്കുള്ള ഉപദേശം ലഭിക്കാന്‍ ഭാഗ്യം സിദ്ധിച്ചവളാണ് ശബരി. ''പുരുഷ സ്ത്രീ ജാതിനാമാദികളല്ല'' ദൃഢമായ ഭക്തിയാണ് മുക്തിക്ക് കാരണമെന്ന് രാമന്‍ അവളോട് പറയുന്നു. സജ്ജനസംഗം, വിഷ്ണു കഥാലാപനം, ഗുണകീര്‍ത്തനം, വചോവ്യാഖ്യാനം, ആചാര്യ ഉപാസന, പുണ്യശീലത്വം, യമനീയമാദികളോടെ മുടങ്ങാത്ത പൂജ, തത്ത്വവിചാരം, വിഷയവൈരാഗ്യം എന്നിങ്ങനെ ഒമ്പത് വിധത്തിലുള്ള ഭക്തിസാധനകളെക്കുറിച്ചും രാമന്‍ ശബരിക്ക് വിശദീകരിക്കുന്നു. അതിനുശേഷം സീതയെക്കുറിച്ചുള്ള വിവരങ്ങള്‍ ശബരിയോട് ചോദിച്ചറിയുന്നു. 



ദിവ്യദൃഷ്ടിയുള്ളവളാണ് ശബരി. സീതാദേവി ലങ്കാപുരിയില്‍ ഉണ്ടെന്നും അടുത്തുതന്നെയുള്ള പമ്പാസരസ്സിന്റെ മുന്‍ഭാഗത്തുള്ള ഋഷിമൂക പര്‍വതത്തില്‍ സുഗ്രീവന്‍ ബാലിയെ പേടിച്ച് വസിക്കുന്നുണ്ടെന്നും സുഗ്രീവനോട് സഖ്യംചെയ്താല്‍ സീതയെ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും ശബരി രാമനെ അറിയിക്കുന്നു. 


തുടര്‍ന്ന് രാമപാദം ചേരാന്‍ അഗ്‌നിപ്രവേശം ചെയ്യുകയാണ് ശബരി. ''താഴ്ന്നവളായാലും ഭക്തവത്സലനായ രാമന്‍ പ്രസാദിച്ചാല്‍ മോക്ഷം കിട്ടും എന്ന് എഴുത്തച്ഛന്‍ ശബരിയുടെ അനുഭവത്തെ മുന്‍നിര്‍ത്തി പ്രസ്താവിക്കുന്നുണ്ട്.


കാട്ടാളസ്ത്രീ ആണെങ്കിലും ഭക്തികൊണ്ടും ഔചിത്യംകൊണ്ടും വിനയംകൊണ്ടും ദേവശോഭയോടെ വിളങ്ങുന്ന കഥാപാത്രമാണ് ശബരി.

പാഞ്ചാലി (ദ്രൗപതി ) - സമാനതകളില്ലാത്ത സ്ത്രീത്വം

പാഞ്ചാലി (ദ്രൗപതി ) - സമാനതകളില്ലാത്ത സ്ത്രീത്വം


നമ്മൾ‍ മഹാഭാരതം വായനയിലൂടെ കേള്‍വിലൂടെ കണ്ടറിഞ്ഞ പാഞ്ചാലിയിലൂടെ ഒരു യാത്ര...


പാഞ്ചാല രാജാവായ ദ്രൌപദന്റെ ക്രോധാഗ്നിയാലുള്ള മഹായജ്നത്തില്‍ നിന്നുയര്‍ന്നുവന്ന പുത്രി.

സുന്ദരിയും,സര്‍വ്വാസ്ത്രശാസ്ത്രയും, കൂര്‍മ്മബുദ്ധിയുള്ളവളും സുമുഖിയും ആയിരിന്നു. അത്യന്തം വിഷമകരമായ ധനുര്‍വിദ്യയിലൂടെ വനവാസത്തില്‍ കഴിയുന്ന പാണ്ഡവരിലെ അര്‍ജ്ജുനന്‍ വിവാഹം കഴിച്ച് അമ്മയായ കുന്തിയുടെ അരികിലെത്തുമ്പോള്‍ പറയുന്ന വാക്കിലെ പിശക് നിങ്ങള്‍ അഞ്ചുപേരും തുല്യമായ് പങ്കിട്ടെടുക്കുക എന്നായ്പോലും. അങ്ങനെ ദ്രൗപതി പഞ്ചാലിയായ് മാറി.


ദ്രൌപതിയെ മഹാഭാരത യുദ്ധത്തിന്‍റെ ശില്‍പ്പി എന്ന് വേണമെങ്കില്‍ വിളിക്കാം.

ദ്രൌപതി ഇല്ലങ്കിലും മഹാഭാരത യുദ്ധം നടക്കാം പക്ഷെ ദ്രൌപതിയെ മാറ്റിനിര്‍ത്തി മഹാഭാരതയുദ്ധം സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
ആയതിനാല്‍ വേദവ്യാസന്റെ ഏറ്റവും കഴമ്പുള്ള ശക്തമായ കഥാപാത്രമാണ് ദ്രൗപതി എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ എല്ലാ അവസ്ഥാന്തരങ്ങളും ദ്രൌപതിയില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു. 

ദ്രൌപതിയുടെ കാവ്യരൂപത്തിന് അപ്പുറം കലാന്തരങ്ങള്‍ക്ക് ഇപ്പുറവും ഈ ലോകത്ത് ഒരു സ്ത്രീയെയും നമുക്ക് വിലയിരിത്താന്‍ ഗ്രന്ഥകാരനായ വ്യാസന്‍ അനുവദിക്കുന്നില്ല. അതാണ്‌ കാണുന്ന സ്രിഷ്ടിവൈശിഷ്ട്യം.
ധീരന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരെ ഒരേപോലെ പരിചരിച്ചവള്‍, പരിപാലിച്ചവള്‍. അഞ്ചു ഭര്‍ത്താക്കന്മാരിലും ആയി അഞ്ചു മക്കള്‍. യുധിഷ്ട്ടിരനുമായ് പ്രതിവിന്ധ്യൻ, ഭീമന് ശുതസോമൻ ,അർജ്ജുനന് ശ്രുതകീർത്തി , നകുലന് ശതാനികൻ , സഹദേവന് ശ്രുതകർമ്മാവ് . കേള്‍ക്കുമ്പോള്‍ വിചിത്രമായ് തോന്നാമല്ലേ.


രാജസൂയയാഗം കഴിഞ്ഞശേഷം തങ്ങളുടെ മായാമന്ദിരത്തിലേയ്ക്ക് വന്ന ധുര്യോധനന്‍ സ്ഥലജലവിഭ്രാന്തിക്ക് അടിമയായപ്പോൾ ദ്രൗപദി പൊട്ടി ചിരിച്ചുപോയി. ആ ചിരിയാണ് മഹാഭാരതയുദ്ധത്തിന് ആദികാരണമായിത്തീർന്നത്. എന്നും വ്യാഖ്യാനിക്കുന്നു. തുടർന്നു നടന്ന ചൂതുകളിയും പാഞ്ചാലിയെ വസ്ത്രാക്ഷേപം ചെയ്ത് ദുശ്ശാസനന്‍ അപമാനിച്ചപ്പോള്‍ പാഞ്ചാലിയുടെ അഴിഞ്ഞുലഞ്ഞ മുടിയോടെയുള്ള ഉഗ്രശപഥവും. ദ്രൗപദിയുടെ സഹനശക്തിയെയും, സൂക്ഷ്മമായ ധർമ്മവലോകന പാടവത്തെയും പ്രതികാര ത്വരയും വെളിപ്പെടുത്തുന്നതാണ്. ആ ശപഥവും മഹാഭാരത യുദ്ധത്തിന് ആദ്യ വിത്തുകള്‍ പാകി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വസ്താക്ഷേപം നടക്കുമ്പോള്‍ പാഞ്ചാലിയുടെ മനസ്സില്‍ മഹാഭാരത യുദ്ധം തുടങ്ങിയെന്ന് സാരം. 


പാഞ്ചാലിയെ ഏറ്റവുമധികം സ്നേഹിച്ച ഭീമന്‍ ദുശ്ശാസനനെ യുദ്ധക്കളത്തില്‍ വച്ച് യുദ്ധധര്‍മ്മങ്ങള്‍ അപ്പാടെ കാറ്റില്‍പ്പറത്തി വലുതുകൈ വലിച്ചൂരി മാറ് പിളര്‍ന്ന് ആ രക്തംപുരണ്ടകൈകളാല്‍ പാഞ്ചാലിയുടെ മുടികെട്ടിയതും ഭര്‍ത്താവിനോടുള്ള വിശ്വാസതയും ഭര്‍ത്താവിന്‍റെ പൂര്‍ത്തീകരണവും കാണിച്ചുതരുന്നു.

കഥാന്ത്യം വീരശൂരന്മാരായ ഭര്‍ത്താക്കന്മാരോടൊപ്പം സ്വര്‍ഗ്ഗാരോഹണം നടത്തുമ്പോള്‍ ജേഷ്ടാനുജക്രമത്തില്‍ ഭീമന് പുറകിലായ് ദ്രൗപതി യാത്രയാകുന്നു. യാത്രാമധ്യേ ആര് വീണാലും ആരും പിന്തിരിഞ്ഞ് നോക്കുവാന്‍ പാടില്ല എന്ന ഉപദേശം ധര്‍മ്മപുത്രര്‍ ആദ്യമേ നല്‍കി. ആദ്യം സഹദേവന്‍,പിന്നെ നകുലന്‍ ,പിന്നെ അര്‍ജുനന്‍ ഓരോരുത്തരായ് അവരവരുടെ കര്‍മ്മപാപത്താല്‍ താഴെവീണു തനിക്കേറ്റവും ഇഷ്ടവാനായ അര്‍ജുനന്‍ വീണപ്പോള്‍ ഭീമനെ പിടിച്ചു ദ്രൗപതി, വൈകാതെ ദ്രൌപതിയും താഴെ വീണു അപ്പോള്‍ നിന്ന ഭീമനോട് യുധിഷ്ട്ടിരന്‍ പറയുന്നു അനുജാ പിന്തിരിഞ്ഞ് നോക്കരുത് മുന്നോട്ട് നടക്കുകയെന്നു അപ്പോള്‍ മുന്നിലേയ്ക്ക് പാദങ്ങള്‍ ചാലിപ്പിക്കനാകാതെ നില്‍ക്കുന്ന ഭീമസേനന്‍ ഉത്തരാധുനിക പ്രണയ കഥകളെയും പിന്നിലാക്കുന്നു. തനിക്കേറ്റവും പ്രിയമായവള്‍ തനേറ്റവും പ്രണയിച്ചവള്‍ താഴെ വീഴുമ്പോള്‍ മുന്നിലെ സ്വര്‍ഗ്ഗവാതില്‍ താനെങ്ങനെ കടക്കും എന്ന് ശംഖിച്ചു നില്‍ക്കുന്ന മഹായോദ്ധാവ് ശക്തിശാലി പ്രണയപരവശനായ് പിന്തിരിഞ്ഞ് നോക്കുമ്പോള്‍ സ്വര്‍ഗ്ഗവാതില്‍ അടയുന്നു. പ്രണയത്തില്‍ മാനവസ്നേഹത്തില്‍ പുതിയൊരു അദ്ധ്യായം എഴുതി ഭീമസേനനും വീഴുന്നു. എത്ര മഹത്തരമായ ഭാവനാശ്രിഷ്ട്ടിയാണ് വ്യാസന്‍ നമുക്കായ് തുറന്ന് വെയ്ക്കുന്നത്. ഇതിലും മനോഹരമായ പ്രണയസൗധങ്ങള്‍ പിന്നെ ഈ മണ്ണില്‍ മനസ്സില്‍ സ്രിഷ്ടിക്കപ്പെട്ടിട്ടുണ്ടോ..? സംശയമാണ്.


ദ്രൗപതി : സ്ത്രീയുടെ സമസ്ത ഭാവങ്ങളും അരക്കിട്ടുറപ്പിക്കുന്ന സൃഷ്ട്ടിയാണ്.
ത്യാഗവും ,സഹിഷ്ണതയും ,സഹതാപവും , പ്രതികാരവും,സ്വയം അപമാനപ്പെട്ട സ്ത്രീത്വം

അഞ്ചു ഭര്‍ത്താക്കന്മാരെ പങ്കിടേണ്ടിവന്ന നിയോഗമുള്ളവള്‍.  സര്‍വ്വതും ഉണ്ടായിരിന്നിട്ടും വനവാസം സ്വീകരിക്കാന്‍ സ്വയം തീരുമാനിച്ചവള്‍.
ദ്രൌപതിക്ക് പുറത്ത് ഒരു സ്ത്രീ സങ്കല്‍പ്പം ഇന്നും സാധ്യമാണോ ?

കൈകേയി - പുരാണകഥാപാത്രങ്ങൾ

കൈകേയി - പുരാണകഥാപാത്രങ്ങൾ


ദശരഥമഹാരാജാവ് ദക്ഷിണകോസല രാജാവിന്റെ പുത്രി കൗസല്യയില്‍ അനുരക്തനായി അവരെ വിവാഹംചെയ്ത് ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരാണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍, തന്റെ മിത്രമായ കേകയരാജാവ് അശ്വപതിയോട് പുത്രിയെ തനിക്ക് വിവാഹം ചെയ്തുതരാന്‍ ആവശ്യപ്പെട്ടു. കൈകേയിയില്‍ ജനിക്കുന്ന പുത്രനെ രാജാവായി ഭാവിയില്‍ വാഴിക്കണം എന്ന വാഗ്ദാനത്തോടെ അശ്വപതി അതിന് സമ്മതംമൂളി. അങ്ങനെ ദശരഥ മഹാരാജാവിന്റെ പത്‌നിയായി കോസലത്തിലെത്തിയ കൈകേയിയോടൊപ്പം മന്ഥര എന്ന വളര്‍ത്തമ്മയായ ദാസിയും എത്തി. ദശരഥമഹാരാജാവ് നയിച്ച പല യുദ്ധങ്ങളിലും അദ്ദേഹത്തിന്റെ തേരാളിയായി ഒരു നല്ല കുതിരസവാരിക്കാരികൂടിയായ കൈകേയി കൂടെയുണ്ടായിരുന്നു. ഒരു യുദ്ധത്തില്‍ സ്വന്തം കൈവിരല്‍ ആണിയായി യുദ്ധം കഴിയുന്നതുവരെ നിര്‍ത്തി ഭര്‍ത്താവിനെ മരണത്തില്‍നിന്ന് രക്ഷിക്കുകയും യുദ്ധത്തില്‍ വിജയിക്കാന്‍ സഹായിക്കുകയും ചെയ്ത ബുദ്ധിമതിയും ത്യാഗശീലയുമായ ഭാര്യയായിരുന്നു കൈകേയി. ദശരഥന്‍ ആ യുദ്ധവിജയസമയത്തുനല്കിയ രണ്ട് വരങ്ങളെക്കുറിച്ച് തക്കസമയത്ത് മന്ഥര അവരെ ഓര്‍മിപ്പിക്കുന്നു. രാമായണത്തിന്റെ പ്രത്യേകത മന്ഥരയിലും കാണാം. ദാസിയാണെങ്കില്‍ അവള്‍ പരിപൂര്‍ണ വിശ്വസ്തയായ ദാസി!


കൈകേയിയോടുള്ള സത്യം പാലിക്കുന്നതില്‍ ദശരഥമഹാരാജാവ് ഏറെ വെമ്പല്‍കൊണ്ടതിനുപിന്നില്‍ കൈകേയിയോടുള്ള പ്രേമവും സത്യപാലനത്തിലുള്ള വ്യഗ്രതയുമല്ലാതെ മറ്റെന്തെങ്കിലുമുണ്ടോ? കേകയരാജാവ് അശ്വപതിയുടെ പുത്രനായ യുധാജിത് തന്റെ സഹോദരി കൈകേയിയോടും അവരുടെ പുത്രന്‍ ഭരതനോടും ഏറെ സ്‌നേഹവും വാത്സല്യവും പുലര്‍ത്തിയിരുന്നു. വിവാഹസമയത്ത് താന്‍ നല്കിയ വാക്ക് പാലിച്ചില്ലെങ്കില്‍ യുധാജിത് പടപ്പുറപ്പാടുമായിവന്ന് അയോധ്യ കീഴടക്കി രാമനെ തടവിലാക്കി ഭരതനെ അയോധ്യാധിപതിയായി വാഴിക്കുമോ എന്ന പേടി ഒരുപക്ഷേ, ദശരഥനുണ്ടായിരുന്നോ?


ദശരഥന് ഏറ്റവും പ്രിയമേറിയ പത്‌നി എന്നും കൈകേയിയായിരുന്നു. ദശരഥന്‍ ഏറെസമയവും ചെലവഴിച്ചത് കൈകേയിയുടെ അന്തഃപുരത്തില്‍ തന്നെ. ബുദ്ധിയും സൗന്ദര്യവും പ്രേമവും ഒരുപോലെ നിറഞ്ഞ കൈകേയിയില്‍ സദാ അനുരക്തനായിരുന്ന ദശരഥന്‍ അവര്‍ക്ക് നല്കിയ വാക്കുപാലിക്കാതിരിക്കുക തികച്ചും അസാധ്യമായിരുന്നിരിക്കണം. എങ്കിലും ഇത്തരമൊരു വലിയ പ്രശ്‌നത്തില്‍ ചെന്നുചാടിയ ദശരഥന്‍ ഒരു ഉപദേഷ്ടാവിനോടും അഭിപ്രായം ചോദിക്കുന്നതായി കാണുന്നില്ല. പ്രജ്ഞയറ്റതുപോലെ വീണുപോയ ദശരഥന്‍ അന്തഃപുരത്തില്‍ കിടന്നുവിലപിക്കുക മാത്രം ചെയ്യുന്നു.


രാമായണം എന്ന കഥയുണ്ടാകാന്‍ അങ്ങനെ പ്രധാന കാരണക്കാരിയായിമാറുകയാണ് കൈകേയി.

സുദാമാവേ നീയാണ് എന്റെ പ്രിയപ്പെട്ട ചങ്ങാതി

സുദാമാവേ നീയാണ് എന്റെ പ്രിയപ്പെട്ട ചങ്ങാതി


സാന്തീപനി മഹർഷിയുടെ ഗുരുകുലത്തിൽ വിദ്യാഭ്യാസത്തിന് വന്നതായിരുന്നു സുദാമാവ്. ഒരു സാധു ഗൃഹത്തിലെ ബ്രാഹ്മണ ബാലൻ. 

ഗുരുവിന് ശുശ്രൂഷ ചെയ്തിരിക്കുമ്പോൾ ഗുരുനാഥന്‍ കൃഷ്ണന്റെയും രാമന്‍റെയും കഥകൾ പറയും. കണ്ണൻ വെണ്ണ തിന്നതും പാലുകുടിക്കുന്നതും ഗോപികമാരുടെ ഗൃഹത്തിൽ പോകുന്നതും എല്ലാം കേൾക്കുമ്പോൾ സുദാമാവിന് പറയാനാവാത്ത ആനന്ദം. കണ്ണൻ ഗോപക്കുട്ടികളുടെ കൂടെ കളിക്കുന്നതും പശുക്കളെ മേയ്ക്കാൻ അവരോടൊപ്പം പോകുന്നതും അത്ഭുതത്തോടെ കേട്ടിരിക്കും. ദാരിദ്ര്യത്തില്‍ വളർന്ന ആ ബാലന് കണ്ണൻ ധാരാളം വെണ്ണയും പാലും പഴങ്ങളും കഴിക്കുന്നത് കേട്ടപ്പോള്‍ ഒരിക്കൽ പോലും കൊതിച്ചില്യ തനിക്ക് അതുപോലെ വെണ്ണയും പാലും പഴങ്ങളും കഴിക്കണം ന്ന്. പിന്നെ ഗുരുനാഥനോടു ചോദിച്ചതോ?


"ഗുരുനാഥാ ആ കണ്ണൻ എന്നാ എനിക്ക് ചങ്ങാതിയായി വരുന്നത്? എന്നാ അതുപോലെ എന്റെ കൂടെ കളിക്കുക? എന്നെങ്കിലും കണ്ണനെ കെട്ടിപ്പിടിച്ചു ഉറങ്ങാന്‍ എനിക്കും കഴിയോ?

കണ്ണനെ ഒന്നു കാണാനെങ്കിലും കഴയുമോ?" ചോദിക്കുക മാത്രല്ല  എന്നും സുദാമാവ് ഇതു തന്നെ ചിന്തിച്ചു. സദാ കൃഷ്ണാ കൃഷ്ണാ എന്ന് മനസ്സില്‍ വിളിച്ചു. ഗോപന്മാരുടെ കൂടെ താനും കണ്ണന്റെ കൂടെ കളിക്കുന്നത് സ്വപ്നം കണ്ടു. അങ്ങിനെ ഒരു നാൾ അതാ കണ്ണനും രാമനും സാന്തീപനീ ഗൃഹത്തിൽ
കണ്ണനെക്കാണാൻ എല്ലാ കുട്ടികളും ഗുരുനാഥനോടൊപ്പം നിന്നു. സുദാമാവിന്റെ ഹൃദയം പട പടാ മിടിച്ചു. ഒടിച്ചെന്ന് ഒന്ന് നമസ്ക്കരിക്കണോ. അതോ കെട്ടിപ്പിടിക്കണോ. കൃഷ്ണാ ന്ന് ഒന്നു ഉറക്കെ വിളിക്കണോ. എന്താ ചെയ്യണ്ടേ ന്നറിയാതെ ആ സച്ചിദാനന്ദ രൂപം കണ്ണുകൊണ്ട് കുടിച്ച് ആനന്ദത്തിൽ എല്ലാം മറന്നു നിന്നു. കണ്ണനോ ഒരു ചാരുസ്മിതത്തോടെ മുന്നോട്ടു ചെന്ന് ഗുരുനാഥനെ നമസ്ക്കരിച്ചു.

Image result for സുദാമാവ് കൃഷ്ണൻ
ഗുരുനാഥന്‍റെ തൊട്ടടുത്താണ് സുദാമാവ് നിന്നിരുന്നത്. സുദാമാവിന്റെ ശരീരം അടിമുടി വിറച്ചു. ഹാ ! സച്ചിദാനന്ദ ഗന്ധം.താൻ ആനന്ദത്താൽ താഴേ വീണുപോകുമോ എന്ന് സുദാമാവിന് തോന്നി. ആ സമയം കണ്ണൻ എഴുന്നേററ് സുദാമാവിന്റെ കരം പിടിച്ചു. ആനന്ദം പരമാനന്ദം. കണ്ണന്റെ സ്പർശം. സുദാമാവ് വിറയലോടെ കൃഷ്ണാ എന്ന് വിളിച്ചു. പക്ഷേ തൊണ്ടയിടറി ശബ്ദം പുറത്തു വന്നില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. കണ്ണനെ കാണാൻ പറ്റാതായി


കണ്ണൻ പ്രേമത്തോടെ തന്റെ കരങ്ങളാൽ സുദാമാവിന്റെ കണ്ണുനീര്‍ തുടച്ചു. രണ്ടു കരങ്ങൾ കൊണ്ടും സുദാമാവിന്റെ മുഖം കവർന്ന് ആ കണ്ണുകളിലേക്ക് കാരുണ്യത്തോടെ നോക്കിക്കൊണ്ട് പറഞ്ഞു. സുദാമാവേ നീയ്യാണ് എന്നും എന്റെ പ്രിയപ്പെട്ട ചങ്ങാതി. അന്ന് ചേർത്തുപിടിച്ച കണ്ണൻ പിന്നീട് ഒരിക്കലും സുദാമാവിനെ കൈവിട്ടില്ല. അതാണ് കൃഷ്ണ കൃപ. 

ഗുണപാഠകഥകൾ

ഗുണപാഠകഥകൾ




നദിയിൽ ഒരു ആനയുടെ ജഡം ഒഴുകിയിരുന്നു. ഒരു കാക്ക അതു കണ്ടു. അതിനു സന്തോഷമായി. അത് ആ ജഡത്തിൽ വന്നിരുന്നു യഥേഷ്ടം മാംസം ഭക്ഷിച്ചു. ദാഹത്തിന് നദിയിലെ വെള്ളവും കുടിച്ചു. ആ ജഡത്തിനു മുകളിൽ അങ്ങോട്ടുമിങ്ങോട്ടും പാറി കൊണ്ടും മാറിയിരുന്നു കൊണ്ടും അതിന്നു തൃപ്തിയായി ഇരുന്നു. അത് അലോചിച്ചു. ഇത് അത്യന്തം സുന്ദരമായ ഒരു യാത്ര തന്നെ. ഇവിടെ ഭക്ഷണവും ജലവും ധാരാളം ഒന്നിനും ഒരു കുറവുമില്ല. ഇതിനെ വിട്ടു പോവണോ മറ്റു വല്ലയിടത്തും ? കാക്ക കുറച്ചു ദിവസം ആ നദിയിലെ ജലത്തിൽ തന്നെ ആ ജഡത്തിനു മുകളിൽ അങ്ങിനെ കഴിഞ്ഞു. വിശന്നാൽ മാംസം കഴിക്കും. ദാഹിച്ചാൽ നദിയിലെ ജലം കുടിക്കും. വലിയ ജലപ്രവാഹമുള്ള അഗാധജലരാശിയായിരുന്നു അത്.അതിന്റെ തീരങ്ങൾ പോലും കാണാൻ പ്രയാസ്സമായിരുന്നു. ആ പ്രകൃതിമനോഹാരിത കണ്ടു കണ്ടു കാക്ക വ്യാമോഹിതയായി.


 ഒരു ദിവസം പെട്ടെന്ന് നദി മഹാസമുദ്രത്തിൽ ലയിച്ചു.. ആ നദിക്കു സന്തോഷമായി. അത് അതിന്റെ ലക്ഷ്യത്തിലെത്തിയ സന്തോഷം . സാഗരത്തിലെത്തുക എന്നതാണതിന്റെ ചരമ ലക്ഷ്യം. എന്നാൽ ആ ദിവസം ലക്ഷ്യ ഹീനനായ കാക്കയ്ക്ക് അതിന്റെ ദുർഗ്ഗതി ആയിരുന്നു. നാലു ദിവസത്തേക്കു മാത്രമേ ആ ആനയുടെ ജഡാംശം ആ കടലിൽ ഉണ്ടായുള്ളു. അതിന്നു ശേഷം അതെല്ലാം മറ്റു ജലജന്തുക്കളുടെ പോലും ആഹാരമായി ഒന്നുമില്ലാതായി. കാക്കയുടെ ഭക്ഷണവും ഇല്ലാതായി ശുദ്ധമായ വെള്ളവും ഇല്ലാതായി. അതിനു് ഇരിക്കാൻ പോലും ഇടമില്ലാതായി. ചുറ്റും കരകാണാൻ കഴിയാത്ത സമുദ്രം. വലിയ തിരമാലകൾ .കാക്ക വിഷമിച്ചു വലഞ്ഞു. കുറച്ചു ദിവസം വെള്ളത്തിൽ തന്നെ ചിറകു വിടർത്തി നീന്തിക്കുഴഞ്ഞ് പറക്കാനും ഒന്നും കഴിയാതെ ആ സമുദ്രത്തിൽ സങ്കടപ്പെട്ടു ദു:ഖം സഹിക്കവയ്യാതെ തിരമാലകളിൽ വീണു ഒരു കാലരൂപിയായ മത്സ്യത്തിന്റെ വായിൽ പെട്ടു തന്റെ ജീവിതത്തെ അവസാനിപ്പിക്കേണ്ടി വന്നു.


ശാരീരിക സുഖങ്ങൾക്ക് പിന്നാലെ പോകുന്ന മനുഷ്യന്റെ ഗതിയും ഈ കാക്കയുടെതുപോലാകുന്നു. ആഹാരത്തിനും ആശ്രയത്തിനുമായി നശിച്ചുപോകുന്ന ലൌകിക വിഷയങ്ങളെ കെട്ടിപ്പിടിച്ച് ഈ സാഗരരൂപിയായ അനന്ത സംസാരത്തിൽ രമിക്കുന്നു. ആരാണ് ജയിച്ചത് ആരാണ് തോറ്റത്. ആർക്കു വേണ്ടി പാടുപെട്ടു. ഇവിടെ വരുന്നവരെല്ലാം ഒരിക്കൽ തിരിച്ചു പോവേണ്ടവരാണ്.ഒരു നിമിഷത്തേക്കു അല്ലെങ്കിൽ ദിവസത്തേക്കു ജീവിക്കാൻ ഇത്രമാത്രം അഹങ്കാരമോ? നല്ല പോലെ ചിന്തിച്ചാൽ മനസ്സിലാക്കാം


ഹരേ ഹരേ കൃഷ്‌ണ 

ഈശ്വര ചിന്തയിതൊന്നേ മനുജനു ശാശ്വതമീയുലകിൽ ഇഹപര സുകൃതം ഏകിടുമാർക്കും ഇതു സംസാര വിമോചന മാർഗ്ഗം കൃഷ്ണ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ

ഹരേ രാധാപാദസരോജം ശരണം

ഭീമപത്‌നി ഹിഡിംബി

ഭീമപത്‌നി ഹിഡിംബി



അരക്കില്ലം കത്തിയമര്‍ന്നു.പാണ്ഡവകുടുംബമെന്നോണം, ആറു കാട്ടു മനുഷ്യര്‍ അരക്കില്ലത്തോടൊപ്പം ഉരുകിയൊടുങ്ങി.തങ്ങളുടെ ജീവനു ഭീഷണിയായി എഴുന്നുനില്ക്കുന്ന ദുര്യോധനഖഡ്ഗം ഭയന്ന്, പാണ്ഡുപുത്രരും കുന്തിയും പലായനം തുടരുകയായിരുന്നു.യാത്ര... നീണ്ട യാത്ര...അന്ധകാരത്തിലേക്ക്, ഭൂഗോളം ആഴ്ന്നാഴ്ന്നറങ്ങവേ, അരികെയൊരു പ്രശാന്തമായ വനപ്രദേശം കാണായി. ആരെയോ ഭയന്നിട്ടാവാം, കാട്ടുജാതികള്‍ പോലും ഒച്ചയടക്കി ഒളിച്ചിരിക്കുന്ന വനപ്രദേശം. ഒളിമിന്നുന്ന ചന്ദ്രപ്രഭയില്‍, നീലവനം, നിറന്നു ശോഭിക്കുന്നു. 


പകല്‍ മുഴുവന്‍ തുടര്‍ന്ന‍ യാത്രയില്‍, പാണ്ഡവകുടുംബം തളര്‍ന്നു കഴിഞ്ഞു. ഇനി മുന്നോട്ട് ഒരടി വെയ്ക്കാനാവതില്ലാതെ കുന്തീ മാതാവ്, ഒരു കല്‍ പീഠത്തിലിരുന്നു. ക്ഷീണവും തളര്‍ച്ചയും, മറ്റുള്ളവരേയും ബാധിച്ചു തുടങ്ങി. അവരും ഓരോരുത്തരായി, അവിടവിടെ തളര്‍ന്നിരുന്നു. തളര്‍ച്ചയിലും തളര്‍ച്ച മറന്ന്, ഭീമസേനന്‍, അവര്‍ക്കു കുടിപ്പതിനു ശുദ്ധജലം തേടി പുറപ്പെട്ടു. അധികം നടക്കേണ്ടി വന്നില്ല, മനോഹരമായ തടാകം കണ്ണില്‍ പെട്ടു. അടിത്തട്ടു കാണ്കെ, തെളിനീരൊഴുകുന്നു.... 

കൌമുദീ വല്ലഭരായ ജലപുഷ്പങ്ങള്‍‍, ചന്ദ്രപ്രഭയില്‍ തെളിഞ്ഞു വിലസുന്നു. ആ തടാകത്തില്‍‍ നിന്നും, കോട്ടിയെടുത്ത ഇല കുമ്പിളുകളില്‍, ജലം നിറച്ച്, ഭീമസേനന്‍ വിശ്രമസങ്കേത്തിലേയ്ക്ക് മടങ്ങി. തളര്‍ന്നവശരായ കൂടപ്പിറപ്പുകളും, മാതാവും, നിദ്രയെ പൂകിയിരുന്നു. അവരെയോരോരുത്തരെയും സ്നേഹപൂര്‍വ്വം വിളിച്ചുണര്‍ത്തി, അമൃതജലം നല്കി. സംഭരിച്ചിരുന്ന കാട്ടു കിഴങ്ങുകള്‍ വീതിച്ചു നല്കി. വീണ്ടും അവരെ ഉറങ്ങാന്‍ വിട്ടിട്ട്, അവര്‍ക്കു കാവൽക്കാരനായി ഉണര്‍ന്നിരുന്നു. പ്രകൃതിപോലും വിറങ്ങലിച്ചു നിന്ന, ആ വനഭാഗം, ഹിഡിംബവനത്തിന്‍റെ രാജധാനിയായിരുന്നു.


 ഹിഡിംബന്‍ എന്ന ദുഷ്ടരാക്ഷസന്റെ കേളീ രംഗം. ആ വനഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന വനവൃക്ഷത്തില്‍, മനുഷ്യകപാലങ്ങളും, മൃഗാസ്ഥികളും, മരത്തോലും കൊണ്ട്, കെട്ടിയുണ്ടാക്കിയ വമ്പന്‍ ഏറുമാടത്തില്‍, ഹിഡിംബന്‍ ഉറക്കമുണര്‍ന്നു. അടുത്ത ശയ്യയില്‍, ഇഹം മറന്നുറങ്ങുന്ന, സ്വസഹോദരി,,  ഒന്നു തിരിഞ്ഞു കിടന്ന്, ഉറക്കമുണര്‍ന്ന ഹിഡിംബി കണ്ണുകള്‍ തുറന്നു നോക്കവേ, ഹിഡിംബന്‍ എന്തിലോ ബദ്ധശ്രദ്ധനായി നില്ക്കുന്നതറിഞ്ഞു. നാസികകള്‍ വികസിപ്പിച്ച്, വായു ആവോളം ശക്തിയായി അകത്തേയ്ക്കു വലിച്ച്, അവന്‍, എന്തിന്‍റെയോ മധുരസുഗന്ധം ആസ്വദിക്കുകയായിരുന്നു. ആ സുഗന്ധത്തില്‍ മതിമറന്നു നിന്ന് ഹിഡിംബന്‍ പതുക്കെ പുലമ്പി...“ഗന്ധം... മനുഷ്യ സുഗന്ധം... നമ്മുടെ ചുറ്റുവട്ടത്തിലെവിടെയോ മനുഷ്യരെത്തിയിട്ടുണ്ട്. നാളുകള്‍ക്കുമുമ്പ്, പത്ഥ്യമായ മനുഷ്യമാസം യഥേഷ്ടം കിട്ടിയിരുന്നു... ഇന്നാവട്ടെ. ഭയചകിതരായ മനുഷ്യവര്‍ഗ്ഗങ്ങളാരുംതന്നെ, ഈ ഹിഡിംബവനത്തില്‍‍ എത്താറില്ല.... കാട്ടുമൃഗങ്ങളേയും, കാട്ടുപക്ഷികളേയും ഭുജിച്ച് മടുപ്പായിത്തുടങ്ങി. ഇന്നു മൃഷ്ടാന്നമൊരുക്കണം...”


എന്നിട്ട് ഹിഡിംബിയോടായി പറഞ്ഞു.“വിഡ്ഢികളായ മനുഷ്യരാരോ അടുത്തെത്തിയിട്ടുണ്ട്... ഒളിച്ചും മറഞ്ഞും എങ്ങിനെയെങ്കിലും നീ അവരെ കണ്ടുപിടിക്കണം... എന്നിട്ട്, നീഎനിക്കു വിവരം നല്കൂ... നമുക്കിന്ന് മൃഷ്ടാന്നം തന്നെ...”വനവഴിയിലൂടെ, നിശ്ശബ്ദയായി, ഏകയായി അവള്‍ മനുഷ്യഗന്ധം ആസ്വദിച്ചു നടന്നു.....ഒരു വൃക്ഷപ്പടര്‍പ്പിനുതാഴെ, നാലു ഭൂസുന്ദരന്മാര്‍, അഗാധനിദ്രയില്‍ ആഴ്ന്നു കിടക്കുന്നു.... അപ്പുറത്തു മാതാവ്.... 


ഏകനായൊരുവന്‍, നിദ്രാലേശമില്ലാതെ, കൂടപ്പിറപ്പുകള്‍ക്കും മതാവിനും കാവലിരിക്കുന്നു.... വൃകോദരനായ ആ അമാനുഷന്‍റെ ശരീരഭാഷ ഒന്നു വേറെ തന്നെ....... അവനെ നേരിടുന്നത് ശ്രമകരം തന്നെ.... എണ്ണയൊഴുകുന്ന ആ ഗാഢ ശരീരത്തില്‍, ഇറ്റിനില്ക്കുന്ന വിയര്‍പ്പുകണങ്ങള്‍ക്കു‍പോലും എത്ര ചന്തം.... ആഹാ...അവള്‍ സ്വയംമറന്ന് അല്പനേരം നിന്നുപോയി. അവള്‍ തന്‍റെ മനസ്സു നിറഞ്ഞ് ആ അമാനുഷനില്‍ പ്രണയപ്പൂക്കളര്‍പ്പിച്ചുപോയി... 

.ജന്മസിദ്ധമായ അത്ഭുതശക്തിയാല്‍, അവള്‍, സുന്ദരിയായൊരു തരുണീരത്നമായി, ഭീമസേനന്‍റെ മുന്നിലേക്ക് അടിവച്ചു. പ്രണയം വഴിയുന്ന കണ്ണുകളാല്‍, അവളൊന്നു കടാക്ഷിച്ചു.......ആ സൌന്ദര്യധാമത്തെ കണ്ട് ഭീമസേനന്‍ ആത്മഗതം ചെയ്തു...“ഈ ഇരുണ്ടവനത്തിലെ തരുണീമണിയാര്... അസമയത്തുഴറി നടക്കുന്ന ഇവള്‍, വനദുര്ഗ്ഗയോ.... രക്തം കുടിക്കാന്‍ വെമ്പുന്ന വനയക്ഷിയോ....  കാത്തിരുന്നു കാണുക തന്നെ...” സൌന്ദര്യോതര്‍ക്കമായ ചുവടുകള്‍ വച്ച്, അടുത്തെത്തിയ അവള്‍ ഭീമസേനന്‍റെ കാലടികളില്‍ കുനിഞ്ഞു ചുംബിച്ചു......


സഹോദരിയെ കാണാതെ തിരഞ്ഞെത്തിയ ഹിഡിംബന്‍ ഈ കാഴ്ചകള്‍ കണ്ടു... ലോകം നടുങ്ങുമാറ് അവന്‍ ഗര്‍ജ്ജിച്ചു.... മഹാകായന്മാരായ ഭീമനും, ഹിഡിംബനും മുഖാമുഖം കണ്ടു....ഭയാശങ്കകളൊന്നുമില്ലാതെ, ഭീമന്‍, ഹിഡിംബനോട് നിശ്ശബ്ദനാകാന്‍ ആജ്ഞാപിച്ചു... തളര്‍ന്നുറങ്ങുന്ന മാതാവിനേയും, സഹോദരങ്ങളെയും ഉപദ്രവിക്കാതെ, അകന്നുപോകുവാന്‍ കല്പിച്ചു....കോപാവിഷ്ഠനായ ഹിഡിംബന്‍, ഭീമനെ താഡിച്ചു...ഭീമനു ഗതിമുട്ടി... സിംഹതുല്യനായി, അവന്‍, ഹിഡിംബന്‍റെ മേല്‍ ചാടി വീണു...രണ്ടു ഹിംസ്രജന്തുക്കളേപ്പോലെ യുദ്ധം തുടങ്ങി.... ഭീകരമായൊരു മുഷ്ഠിയുദ്ധം...ഭീമന്റെ ബലിഷ്ഠമായ കരങ്ങള്‍ക്കുമുമ്പില്‍ അധികനേരം പോരാടാനാവാതെ, ഹിഡിംബന്‍ നിശ്ശബ്ദനായി....

നിവര്ന്നുനോക്കിയ ഭീമന്‍റെ മുമ്പില്‍, രാക്ഷസ്സിയായി ഹിഡിംബി നിന്നിരുന്നു....സഹോദരനെ നഷ്ടപ്പെട്ടതില്‍ അവള്‍ വിലപിച്ചു... തനിക്കിനി ആരോരുമില്ലെന്നു തേങ്ങിക്കരഞ്ഞു...രാക്ഷസിയെങ്കിലും അരക്ഷിതയായ സ്ത്രീയേ കണ്ട ഭീമസേനനും മനമുലഞ്ഞു. അവളെ തനിക്കൊപ്പം സ്വീകരിച്ചിരുത്തുകയെന്നതാണ് തന്‍റെ ധര്‍മ്മമെന്ന് അവനോര്‍ത്തു..പക്ഷെ, മനുഷ്യനേയും രാക്ഷസ്സിയേയും എങ്ങിനെ ചേര്‍ത്തിരുത്താനാവും......ഈ സത്യം ഭീമസേനന്‍, ഹിഡിംബിയെ അറിയിച്ചു. യുദ്ധകാഹളത്തില്‍ ഉറക്കമുണര്‍ന്ന കുന്തീദേവിയും സഹോദരന്മാരും പരസ്പരം കണ്ണില്‍ കണ്ണില്‍ നോക്കി... മറുപടിക്കായി പരതി നില്ക്കുന്ന സ്വപുത്രന്മാരോടും ഹിഡിംബിയോടുമായി അവര്‍ പറഞ്ഞു...

“രാക്ഷസ കുലത്തില്‍‍ പിറന്ന ഹിഡിംബിയേയും കൊണ്ട് മാനവകുലോത്തമനായ ഭീമന്, നാടുപൂകാനാവില്ല... തങ്ങള്‍ക്കെന്നും കാവലാളായ ഭീമനെ, വനത്തില്‍വിട്ട് തങ്ങള്‍ക്കു പോകാനുമാവില്ല.. അതുകൊണ്ട്, രാക്ഷസകുലജന്യയായ സ്ത്രീയേ, നീ മറ്റാരെയെങ്കിലും തെടിക്കൊള്‍ക...”ഹൃദയംനുറുങ്ങുന്ന വ്യഥയോടെ, ഹിഡിംബി വിങ്ങിക്കരഞ്ഞു...അവള്‍ കുന്തീമാതാവിന്‍റെ കാല്ക്കല്‍ നമിച്ചു പറഞ്ഞു...


“മാതേ... അവിടുത്തെ പുത്രനെ മനസാ വരിച്ചു കഴിഞ്ഞ ഞാന്‍, ഇനി മറ്റൊരു പുരുഷനെ തേടുകയില്ല.. അദ്ദേഹത്തെ ചെറിയൊരു കാലയളവിലേയ്ക്കെങ്കിലും ഈ സാധുവിന് വിട്ടുതന്നാലും.... ഭാര്യാഭര്‍ത്താക്കന്മാരായി കുറച്ചു കാലം ഞങ്ങളെ ജീവിക്കാനനുവദിക്കൂ.... ആ ദാമ്പത്യത്തില്‍ ഞാനൊരു സത്പുത്രനു ജന്മം നല്കുകയും വഴിയെ, ഇദ്ദേഹത്തെ അവിടുത്തേയ്ക്കുതന്നെ മടക്കി തരികയും ചെയ്യാം... പിന്നീട് മാനവശ്രേഷ്ഠനായി, ഇദ്ദേഹത്തിന് നഗരത്തില്‍ തന്നെ കാലം കഴിക്കാം... കാലം വൈകാതെ സ്വപുത്രന്‍റെ കൈത്താങ്ങില്‍ ഞാന്‍ ശേഷജീവിതം പൂര്‍ത്തിയാക്കിക്കൊള്ളാം. ഞങ്ങളുടെ പുത്രനെ എപ്പോള്‍ വേണമെങ്കിലും അവിടുത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുകയും ചെയ്യാം....”ഇങ്ങിനെ പറഞ്ഞവസാനിപ്പിച്ച ഹിഡിംബി, കുന്തീദേവിയെ പ്രതീക്ഷയോടെ നോക്കി. അവളുടെ കണ്ണുകളിലപ്പോഴും പ്രത്യാശയുടെ നിഴല്‍ പടര്‍ന്നിരുന്നു... ഒന്നു രണ്ടു കണ്ണുനീര്‍ത്തുള്ളികള്‍ മണ്ണില്‍ വീണു ചിതറി...

കുന്തീദേവിയും കുറച്ചുനേരം ചിന്തയില്‍ മുഴുകി.“ഇനിയും കുറേക്കാലങ്ങള്‍ കൂടി തങ്ങള്‍ക്ക് വനാന്തരത്തില്‍ കഴിച്ചുകൂട്ടേണ്ടതായിട്ടുണ്ട്. അപ്പോള്‍ ഈ ബാഹുല്യ കാന്താരത്തില്‍ ഒരു ബന്ധമുണ്ടാകുന്നത് എന്തുകൊണ്ടും നല്ലതു തന്നെ. ശേഷിക്കുന്ന കാലയളവിന്‍റെ ഒരു ഭാഗം അവര്‍ സന്തുഷ്ടരായി ജീവിച്ചുകൊള്ളട്ടെ.  അപ്പോഴേക്കും കാലം തികയുകയും, ഹിഡിംബി ഒരു പുത്രന് ജന്മം നല്കുകയും ചെയ്തുകൊള്ളും. അതുകഴിഞ്ഞാല്‍ ഭീമസേനന്‍ തങ്ങളില്‍തന്നെ ചേരുകയും ചെയ്തുകൊള്ളും.”കുന്തീദേവി, ഹിഡിംബിയുടെ വാക്കുകള്‍ ഉള്‍ക്കൊണ്ട്, അവളുടേയും ഭീമസേനന്‍റേയും കരങ്ങള്‍ ചേര്‍ത്തു വച്ചുകൊടുത്തു.പരിപൂര്‍ണ്ണ തൃപ്തിയുടെ മധു നുകര്‍ന്ന്, അവരിരുവരും കുന്തീമാതാവിന്‍റെ പാദദ്വയങ്ങളില്‍ തൊട്ടു വണങ്ങി, ദാമ്പത്യത്തിന്‍റെ നിധികുംഭം ഏറ്റെടുത്തു.ജീവനറ്റ ഹിഡിംബനെ വിധിയാം വണ്ണം പിതൃലോകത്തേയ്ക്കയച്ച്, പുലര്‍ന്നു തുടങ്ങിയ പ്രഭാതത്തിലേക്ക് അവരിറങ്ങി.ഹിഡിംബന്‍റെ മൃത്യുവോടെ ഉണര്‍ന്നുതുടങ്ങിയ വനാന്തരത്തിലൂടെ.... ശാന്തരായടുത്തുവന്ന ക്രൂരമൃഗങ്ങളുടെ ചാരേകൂടെ.... കളകളം പാടുന്ന പക്ഷിവര്‍ഗ്ഗത്തിന്‍റെ സംഗീതത്തിലൂടെ.... ജലധന്യമായ തടാക തീരത്തിലൂടെ... ആകെ വശ്യയായ പ്രകൃതിയിലൂടെ... അവരങ്ങിനെ നടന്നു... ഘടോല്കചന്‍ എന്ന സുപുത്രന്‍റെ ജന്മം വരെ.....

വ്യാസന്റെ വ്യസനം

വ്യാസന്റെ വ്യസനം



സരസ്വതീനദി ശാന്തമായി ഒഴുകുന്നു.  ആ നദീതീരത്താണ് വ്യാസാശ്രമം.  ഒരുദിവസം സായാഹ്നത്തിൽ വ്യാസൻ
അശ്രദ്ധമായി നദിക്കരയിൽ ഇരിക്കുകയായിരുന്നു.  പെട്ടെന്ന് തന്റെ വീണ മീട്ടിക്കൊണ്ട് നാരദമഹർഷി അവിടെ പ്രത്യക്ഷപ്പെട്ടു.  വ്യാസൻ പരിഭ്രമിച്ച് എഴുന്നേറ്റ് ദേവർഷിയെ വന്ദിച്ച് ആസനസ്ഥനാക്കി.  വ്യാസനെ നോക്കി ചിരിച്ചുകൊണ്ട് നാരദൻ പറഞ്ഞു:  "അങ്ങേയ്ക്ക് സുഖം തന്നെയാണല്ലോ.  തടാകം പോലെ നിർമ്മലമായ അങ്ങയുടെ മനസ്സിന് യാതൊരു ക്ഷോഭവും സംഭവിക്കാൻ ഇടയില്ലെന്നു എനിക്ക് ഉറപ്പുണ്ട്.  എങ്കിലും അങ്ങയിൽ എന്തോ ഒരു പ്രസാദമില്ലായ്മ കാണുന്നു. എന്താണ് അങ്ങയെ വിഷമിപ്പിക്കുന്നത്?"


"അങ്ങ് പറയുന്നത് പരമാർത്ഥവും സത്യവുമാണ്.  എന്റെ സംശയനിവൃത്തി വരുത്തുവാൻ അങ്ങേയ്ക്കെ കഴിയൂ."  വ്യാസൻ പറഞ്ഞു:  " കുറേക്കാലം മുൻപ് ധ്യാനനിമഗ്നനായി ഇരിക്കുമ്പോൾ ലോകത്തിന്റെ ഭാവി ഞാൻ മനസ്സിൽ കണ്ടു.  ധർമ്മം ക്ഷയിച്ചു വരുന്നതായും, മനുഷ്യന് ധർമ്മഭ്രംശം വരുന്നതായും മനസ്സിലാക്കി.  അവരുടെ സങ്കടത്തിനു പരിഹാരമായി ഞാൻ വേദം പരിശോധിച്ച് നാലാക്കി പകുത്തു. അത് ലോകോപകാരത്തിനായി എന്റെ ശിഷ്യർക്ക് ഉപദേശിക്കുകയും അവർ അത് ലോകത്തിനു നൽകുകയും ചെയ്തു."  എന്റെ ഈ പ്രവൃത്തി മതിയായില്ലെന്നു എനിക്ക് തോന്നി. വേദം പഠിക്കാൻ പ്രയാസമുള്ളവർക്കായി വേദസാരങ്ങൾ അടങ്ങിയ മഹാഭാരതം എന്ന ഇതിഹാസവും രചിച്ചു.  എന്നിട്ടും എന്റെ പ്രയത്നം എനിക്ക് സംതൃപ്തി നൽകുന്നില്ല. എന്റെ മനഃശാന്തിക്ക് എന്താണ് ഉപായം?"


പുഞ്ചിരിയോടെ വീണ്ടും നാരദൻ പറഞ്ഞു:  കാരണം എനിക്കറിയാം.  താങ്കൾ വേണ്ടത്ര ചെയ്തിട്ടില്ല. മനഃശാന്തി ലഭിക്കാൻ ഇനിയും ചിലത് ചെയ്യേണ്ടിയിരിക്കുന്നു. മഹാഭാരതം എത്രയോ പരോപകാരപ്രദം തന്നെ. എങ്കിലും ആ മഹാഗ്രന്ഥത്തിനു ഒരു കുറവ് വന്നുപോയി. എവിടെ ധർമ്മമുണ്ടോ അവിടെയാണ് ജയം എന്ന് പാണ്ഡവരുടെ കഥവഴി അങ്ങ് ലോകത്തെ പഠിപ്പിച്ചു.  മനുഷ്യധർമ്മങ്ങളെ പറ്റി  അതിൽ പലേടത്തും ഊന്നിപറഞ്ഞിട്ടുമുണ്ട്.  എങ്കിലും ഭഗവതപ്രാപ്തിക്ക് ഈ കലിയുഗത്തിൽ ഏറ്റവും സുഗമമായ മാർഗം   ഭക്തിയാണെന്നു  അങ്ങേയ്ക്ക് അറിയില്ലേ ?  ഏകാഗ്രമായ ഭഗവത് ഭക്തി മഹാഭാരതത്തിൽ കാണാനില്ല.  ആ വൈകല്യം പരിഹരിക്കാൻ അങ്ങ് പരിശ്രമിച്ചാലും"



നാരദൻ തുടർന്നു:  സത്തുക്കൾ ഉപദേശിക്കുന്ന കർത്തവ്യങ്ങളിൽ വീഴ്ച വന്നാലും,  എല്ലാ സദാചാരങ്ങളും തെറ്റിനടന്ന് പാപിഷ്ഠനായാലും ഒരുവന്റെ ഹൃദയത്തിൽ എപ്പോൾ ഭഗവത്പ്രേമമോ, ഭക്തിയോ ഉദിക്കുന്നുവോ, അപ്പോൾ സർവ്വപാപങ്ങളും നശിച്ച് ഭഗവത്പ്രസാദം ഉണ്ടായിത്തീരുന്നു എന്ന് മനുഷ്യരെ ധരിപ്പിക്കുക.  ശ്രീനാരായണന്റെ അനേകം അവതാരങ്ങളെയും അവയുടെ ഉദ്ദേശ്യങ്ങളെയും പറ്റി എല്ലാവരെയും പറഞ്ഞു മനസ്സിലാക്കുക.  അപ്പോൾ അങ്ങയുടെ പ്രയത്നം സഫലമായി തീരുകയും, അങ്ങേയ്ക്ക് മനഃശാന്തി ലഭിക്കുകയും ചെയ്യും.  അങ്ങനെയാണത്രെ വ്യാസൻ ഭക്തിപ്രധാനമായ ശ്രീമദ്ഭഗവതം രചിച്ചത്.

നാഗാസ്ത്രം

നാഗാസ്ത്രം




ഹൈന്ദവപുരാണങ്ങളിൽ പറയുന്ന മഹാവിഷം വമിക്കുന്ന ഒരു ഭയങ്കരാസ്ത്രമാണ് നാഗാസ്ത്രം . രാവണപുത്രനായ ഇന്ദ്രജിത്തിനും മഹാഭാരതത്തിലെ പ്രശസ്തനായ കർണ്ണനും ഈ അസ്ത്രമുണ്ടായിരുന്നു . ഇതിന്റെ അധിദേവത ശിവന്റെകണ്ഠത്തിലെ ഭൂഷണമായ ഒരുനാഗഭൂതമാണ് 


ഉത്ഭവം

ഒരിക്കൽ നാഗൻ എന്നൊരു അസുരൻ സജ്ജനങ്ങളെ വളരെയേറെ ദ്രോഹിച്ചിരുന്നു . ആ അസുരനെ നിഗ്രഹിക്കാൻ ഒരു മാർഗ്ഗവുമില്ലാതായ ബ്രഹ്‌മാവ്‌ അഥർവ്വണ മന്ത്രങ്ങളാൽ വലിയൊരു ആഭിചാരം നടത്തി . അപ്പോൾ ഹോമകുണ്ഡത്തിൽ നിന്നും സർപ്പാകൃതിയിൽ ഒരു മഹാഭൂതമുണ്ടായി വന്നു . ആ നാഗഭൂതത്തോട് ക്ഷണത്തിൽ നാഗാസുരനെ നിഗ്രഹിക്കുവാൻ ബ്രഹ്‌മാവ്‌ നിർദ്ദേശിച്ചു . 


ബ്രഹ്മനിർദ്ദേശമനുസരിച്ചുനാഗഭൂതം നാഗാസുരന്റെ രാജ്യത്തെത്തി അവനെ യുദ്ധത്തിന് വെല്ലുവിളിച്ചു .യുദ്ധം കാണുന്നതിനായി ത്രിമൂർത്തികൾ നാഗഭൂതത്തെ അനുഗമിച്ചിരുന്നു. നാഗന്റെ സൈനികരെയെല്ലാം നാഗഭൂതം വിഴുങ്ങി . തുടർന്ന് നാഗന്റെ മന്ത്രിയും കൂടുതൽ സൈന്യങ്ങളും എത്തിയെങ്കിലും നാഗഭൂതം അവരെയും വിഴുങ്ങി . തുടർന്ന് നാഗാസുരന്റെ ഊഴമായി . നാഗാസുരനും നാഗഭൂതവും തമ്മിൽ ഉഗ്രമായ യുദ്ധമുണ്ടായി . അനേകവർഷക്കാലം സമനിലയിൽ യുദ്ധം തുടർന്നതിനു ശേഷം നാഗാസുരൻ ക്ഷീണിച്ചു അവശനായിത്തീർന്നു . അപ്പോൾ നാഗഭൂതം അവനോടു ധാർമ്മികനായി ജീവിക്കുമെങ്കിൽ വെറുതെ വിടാമെന്ന് പറഞ്ഞു . നാഗാസുരൻ അത് തിരസ്ക്കരിച്ചു .കോപിഷ്ഠനായ നാഗഭൂതം നാഗാസുരനെ വിഴുങ്ങിക്കളഞ്ഞു .

ഇത്തരത്തിൽ നാഗാസുരനെ വധിച്ചതിന് ശേഷം ത്രിമൂർത്തികളെ വന്ദിച്ച നാഗഭൂതത്തിനു അവർ ധാരാളം അനുഗ്രഹങ്ങളും എല്ലായിടത്തും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും നൽകി .ശിവൻ തന്റെ കണ്ഠത്തിലെ ഒരു ആഭരണമായി നാഗഭൂതത്തെ സ്വീകരിക്കുകയും ചെയ്തു . കുറേക്കാലത്തിനു ശേഷം നാഗഭൂതത്തിനു ഈരേഴു പതിനാലു ലോകങ്ങളും ചുറ്റിക്കാണണമെന്ന ആഗ്രഹമുണ്ടായി . ശിവൻ അതിനു അനുവദിക്കുകയും , എന്നാൽ ശാല്മലീ ദ്വീപിൽ മാത്രം പോകരുതെന്ന് താക്കീതു നല്കുകയും ചെയ്തു . അതിനു ശേഷം സന്തോഷപൂർവ്വം ലോകം ചുറ്റിയ നാഗഭൂതം ശിവന്റെ താക്കീതു മറന്നുകൊണ്ട് ശാല്മലീ ദ്വീപിൽ എത്തിച്ചേർന്നു . അവിടം മഹാനാഗങ്ങളുടെ വാസഭൂമിയായിരുന്നു . നാഗങ്ങളിൽ ഏറ്റവും ഉഗ്രനായ തന്നെ കണ്ടിട്ടും അവർ ലേശം പോലും ബഹുമാനം കാണിക്കാത്തതു കണ്ടു നാഗഭൂതത്തിനു കോപമായി . 


നാഗഭൂതം അവരോടു കാരണമാരാഞ്ഞു . അപ്പോൾ അവർ തങ്ങൾക്കു പ്രബലനായ ഒരു ശത്രുവുണ്ടെന്നും , അവൻ എല്ലാ മാസവും ഇവിടെ കൃത്യമായി വരുമ്പോൾ സുഭിക്ഷമായി അവനു ഭക്ഷണം കൊടുത്തില്ലെങ്കിൽ അവൻ തങ്ങളെ ഓരോരുത്തരെയായി കൊന്നു തിന്നുകയാണ് പതിവെന്നും നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു .ഇന്ന് അവൻ വരുന്ന ദിവസമാണ് . കഴിയുമെങ്കിൽ അവനെ തോൽപ്പിച്ചു ഞങ്ങളെ രക്ഷിക്കുക . എന്നാൽ നിന്നെ രാജാവായി വാഴിക്കാം എന്ന് നാഗങ്ങൾ നാഗഭൂതത്തോടു പറഞ്ഞു . നാഗഭൂതം അതനുസരിച്ചു നാഗശത്രുവിനേയും കാത്തിരുന്നു . അപ്പോൾ കിഴക്കുനിന്നും പക്ഷിരാജാവായഗരുഡന്റെ വരവായി . അതുകണ്ടു നാഗങ്ങൾ ഓടിയൊളിച്ചു . നാഗഭൂതം അനങ്ങിയില്ല . ഗരുഡൻ വന്നപ്പോൾ അവൻ ഗരുഡനോട് യുദ്ധമാരംഭിച്ചു . ഗരുഡൻ ആദ്യമായി നാഗഭൂതത്തെ പ്രഹരിച്ചു . നാഗഭൂതം തിരികെയും പ്രഹരിച്ചു . ഇങ്ങനെ യുദ്ധം തുടർന്നുകൊണ്ടിരുന്നു . കുറച്ചു കഴിഞ്ഞപ്പോൾ നാഗഭൂതം തളർന്നുതുടങ്ങി . വിജയസാധ്യതയില്ലെന്നു മനസ്സിലാക്കിയ നാഗഭൂതം ഉടനെ അവിടെ നിന്നും ഓടി ശിവനെ അഭയം പ്രാപിച്ചു . ഗരുഡനും ഉടനെ അവിടെയെത്തി നാഗഭൂതത്തെ വിട്ടുതരണമെന്നു ശിവനോട് ആവശ്യപ്പെട്ടു . അപ്പോൾ ശിവൻ ഒരു വ്യവസ്ഥ വച്ചു . ഇനി ഗരുഡനെ ദ്രോഹിക്കുകയാണെങ്കിൽ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളാനും , തല്ക്കാലം വെറുതെ വിടുവാനും ശിവൻ ഗരുഡനോട് കല്പ്പിച്ചു . ഗരുഡൻ അതനുസരിച്ചു തിരിച്ചു പോയി .


തുടർന്ന് ശിവൻ നാഗഭൂതത്തിനു കൈലാസത്തിൽ അഭയം നല്കുകയും , നാഗാസ്ത്രത്തിന്റെ അടിസ്ഥാന ദേവതയായി അവരോധിക്കുകയും ചെയ്തു . നാഗാസ്ത്രത്തിൽ കുടികൊണ്ടു യോദ്ധാക്കളെ യുദ്ധത്തിൽ സഹായിക്കാനും , നാഗാസ്ത്രത്തിൽ നിന്റെ സേവനം മഹാധനുർധരന്മാർക് ആവശ്യമായി വരുമെന്നും ശിവൻ നാഗഭൂതത്തെ അനുഗ്രഹിച്ചു



ഇന്ദ്രജിത്തും നാഗാസ്ത്രവും

ലക്ഷ്മണനോടുള്ള യുദ്ധത്തിൽ ജയം കിട്ടാതായപ്പോൾ ഇന്ദ്രജിത്ത് മായയെടുത്ത് ആകാശത്തിൽ മറഞ്ഞുനിന്നു നാഗാസ്ത്രത്തെ അഭിമന്ത്രിച്ചു ശത്രുനിരയിലേക്കു അയയ്ച്ചു . ആ അസ്ത്രമേറ്റു ലക്ഷ്മണനും വാനരങ്ങളുമെല്ലാം ചേതനയറ്റു നിലംപതിച്ചു . ഹനുമാനെയും ജാംബവാനേയും നാഗാസ്ത്രം ബാധിച്ചില്ല . ശ്രീരാമനും വിഭീഷണനും മറ്റൊരിടത്തായിരുന്നതുകൊണ്ടു രക്ഷപ്പെട്ടു . ഇത്തരത്തിൽ അവർ ദുഃഖിച്ചിരിക്കുമ്പോൾ ശ്രീരാമദേവന്റെ ആജ്ഞയനുസരിച്ചു ഗരുഡൻ അവിടെയെത്തുകയും ലക്ഷ്മണന്റെ ശരീരത്തിൽ നിന്നും നാഗപാശത്തെ കൊത്തിയറുത്തു മാറ്റുകയും ചെയ്ത ശേഷം യുദ്ധഭൂമിയാകെ ഒന്ന് ചുറ്റിപ്പറന്നു . അപ്പോൾ മരിച്ചുകിടന്ന വാനരങ്ങളും ലക്ഷ്മണനുമെല്ലാം ജീവനോടെ എഴുന്നേറ്റു വന്നു .



കർണ്ണന്റെ നാഗാസ്ത്രം

അർജ്ജുനനുമായുള്ള അവസാനയുദ്ധത്തിൽ അർജ്ജുനനോളം ഉയരാൻ സാധിക്കാതെ വന്നപ്പോൾകർണ്ണൻ തന്റെ കൈവശമുള്ള നാഗാസ്ത്രത്തെ അർജ്ജുനനുനേരെ അയയ്ക്കുവാൻ തീരുമാനിച്ചു . ആ സമയം യുദ്ധം കാണുവാൻ വന്നിരുന്നഅശ്വസേനൻ എന്ന ഒരു മഹാനാഗം കർണ്ണന്റെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നു . ദേവന്മാർ ഇതുകണ്ട് ഭയന്നുപോയി . അശ്വസേനന് അർജ്ജുനനോട് തീരാത്ത പകയുണ്ടായിരുന്നു . അതിനു കാരണം പണ്ട് ഖാണ്ഡവവനം ദഹിപ്പിക്കുന്ന സമയത്തു അർജ്ജുനൻ അബദ്ധത്തിൽ അശ്വസേനന്റെ മാതാവിനെ കൊന്നിരുന്നു എന്നതാണ്. അന്നുമുതൽ അർജ്ജുനനോട് പകവീട്ടാനായി അശ്വസേനൻ തക്കം നോക്കിയിരിപ്പാണ് . അങ്ങനെയാണ് തഞ്ചത്തിൽ കർണ്ണനറെ ആവനാഴിയിൽ കയറി ബാണമായി ഇരുന്നത് . 


കർണ്ണൻ നാഗമന്ത്രം ഉരുവിട്ടുകൊണ്ടു തനിക്കു പരശുരാമനിൽ നിന്നും സിദ്ധിച്ചനാഗാസ്ത്രം പുറത്തെടുത്തു . ദിവസവും കർണ്ണൻ അതിനെ ചന്ദനപ്പൊടിയിട്ടു പൂജിച്ചു വന്നിരുന്നു . അർജ്ജുനവധത്തിനായി പ്രത്യേകം കരുതി വച്ചിരുന്നതാണത് . അത്തരത്തിലുള്ള നാഗാസ്ത്രം കർണ്ണൻ എടുത്ത മാത്രയിൽ അശ്വസേനനും നാഗാസ്ത്രത്തിൽ കയറിപ്പറ്റി . തുടർന്ന് കർണ്ണൻ ബാണം പ്രയോഗിച്ചപ്പോൾ , ഇടിമിന്നലിന്റെ തീക്ഷ്ണതയോടെ മഹാവിഷം വമിച്ചുകൊണ്ടു ആ ബാണം പാഞ്ഞുപോയി . ബാണത്തിന്റെ വേഗം കണ്ടു " അർജ്ജുനാ നീ മരിച്ചു " എന്ന് കർണ്ണൻ വിളിച്ചുപറഞ്ഞു . എന്നാൽ തക്കസമയത്ത് ഭഗവാൻകൃഷ്ണൻ പ്രവർത്തിച്ചു . ഇടിമിന്നലിന്റെ വേഗതയിൽ തേരിൽ നിന്നും ചാടിയിറങ്ങിയ ഭഗവാൻ കൃഷ്ണൻ മഹാബലത്തോടെ അർജ്ജുനന്റെ തേരിനെ ഒരു ചാണോളം ആഴത്തിൽ ചവുട്ടി താഴ്ത്തിക്കളഞ്ഞു . കുതിരകൾ മുട്ടുകുത്തി . അപ്പോൾ വേഗമേറിയ ആ നാഗാസ്ത്രം അർജ്ജുനന്റെ ശിരസ്സിനു പകരം ശിരസ്സിനു മുകളിലെ കിരീടത്തെ എടുത്തുകൊണ്ടു പാഞ്ഞുപോയി . കിരീടംകത്തിക്കരിഞ്ഞു നിലംപതിച്ചു . 


ദേവന്മാർ ഇതുകണ്ട് ഭഗവാൻ കൃഷ്ണനെ വാഴ്ത്തുകയും ആശ്വാസപൂർവ്വം നെടുവീർപ്പിടുകയും ചെയ്തു . അർജ്ജുനന്റെ കിരീടം ഇന്ദ്രൻ സമ്മാനിച്ചതും അമൃതോദ്ധിതമായ രത്നങ്ങളാൽ നിർമ്മിതവുമായിരുന്നു . ഇന്ദ്രന്റെയോ വൈശ്രവണന്റേയോ യമന്റെയോ വരുണന്റെയോ പിനാകിയുടേയോ പോലും അസ്ത്രങ്ങളാൽ തകർക്കാൻ സാധിക്കാത്ത ആ കിരീടം , എന്നാൽ കർണ്ണന്റെ ബാണമേറ്റു കത്തിക്കരിഞ്ഞു തകർന്നു.

അനിരുദ്ധന്‍ - പുരാണകഥാപാത്രങ്ങൾ

അനിരുദ്ധന്‍ - പുരാണകഥാപാത്രങ്ങൾ



ഒരു പുരാണ കഥാപാത്രം. ശ്രീകൃഷ്ണന്റെ മകനായ പ്രദ്യുമ്നന് മായാവതിയിലുണ്ടായ പുത്രന്‍. അര്‍ജുനനില്‍നിന്ന് ശസ്ത്രവിദ്യ അഭ്യസിച്ചു. ബാണാസുരന്റെ മകള്‍ ഉഷ, അനിരുദ്ധനില്‍ അനുരക്തയായി.


ഉഷയുടെ തോഴിയായ ചിത്രലേഖ യോഗശക്തി ഉപയോഗിച്ച് അനിരുദ്ധനെ ബാണന്റെ രാജധാനിയായ ശോണിതപുരത്തിലെത്തിച്ചു. ബാണനിയോഗപ്രകാരം ഏറ്റുമുട്ടിയ ഭടന്‍മാരെ അനിരുദ്ധന്‍ ഇരുമ്പുഗദകൊണ്ട് അടിച്ചുകൊന്നു. ബാണന്റെ മായാപ്രയോഗത്താല്‍ ബന്ധനസ്ഥനായി. ഇതറിഞ്ഞ് കൃഷ്ണനും ബലരാമനും പ്രദ്യുമ്നനും ശോണിതപുരത്തിലെത്തി ബാണനോടു യുദ്ധം ചെയ്തു. യുദ്ധദേവനായ സ്കന്ദനും ബാണന്റെ ദ്വാരപാലകനായ ശിവനും അസുരപക്ഷത്തെ സഹായിച്ചു. ഗരുഡനും പ്രദ്യുമ്നനും സ്കന്ദനെ തോല്പിച്ചു; കൃഷ്ണന്‍ ശിവനെയും.


അങ്ങനെ ബാണന്‍ പരാജിതനായപ്പോള്‍ അനിരുദ്ധന്‍ ഉഷയെ ഭാര്യയായി സ്വീകരിച്ചുകൊണ്ട് ദ്വാരകയിലേക്കുപോയി.

ഈ ഇതിവൃത്തത്തെ ആധാരമാക്കി എഴുതിയിട്ടുള്ളതാണ് വള്ളത്തോള്‍ നാരായണമേനോന്റെ പ്രസിദ്ധ ഖണ്ഡകാവ്യമായ ബന്ധനസ്ഥനായ അനിരുദ്ധൻ‍. വജ്രന്‍ എന്നൊരു പുത്രനുണ്ടായശേഷം അനിരുദ്ധന്‍ വിദര്‍ഭരാജാവായ രുക്മിയുടെ പൌത്രി രോചനയേയും പരിഗ്രഹിച്ചു.


യദുവംശത്തില്‍ത്തന്നെയുള്ള മറ്റൊരു അനിരുദ്ധനെക്കൂടി മഹാഭാരതത്തില്‍ (ആദിപര്‍വം) പരാമര്‍ശിക്കുന്നുണ്ട്. രണ്ടുപേരും പാഞ്ചാലീസ്വയംവരവേളയില്‍ സന്നിഹിതരായിരുന്നു.


ഭാരതീയ തത്ത്വചിന്തയില്‍ വളരെയേറെ പ്രാധാന്യമുള്ള ഒരു സങ്കല്പമാണ് അനിരുദ്ധന്‍ എന്നത്. അനിരുദ്ധന്റെ നാഭിയില്‍ നിന്ന് ബ്രഹ്മനുണ്ടായി, രൌദ്രഭാവത്തില്‍നിന്ന് ശിവനും.


നരനും നാരായണനും ചേരുന്നതാണ് അഗോചരമായ അണു. ആ അണുവില്‍നിന്ന് പ്രദ്യുമ്നന്‍ എന്ന മനസ്സ് ഉദ്ഭവിക്കുന്നു. അവിടെനിന്നും അനിരുദ്ധന്‍ അഥവാ അനിയന്ത്രിതനായ പ്രധാനന്‍ ജന്‍മമെടുക്കുന്നു. ബ്രഹ്മന്‍ എന്ന അഹങ്കാരത്തിന്റെ മൂലം ഈ പ്രധാനനാണ്. ബ്രഹ്മനില്‍നിന്നുണ്ടാകുന്ന പുരുഷന്‍ വീണ്ടും അനിരുദ്ധനില്‍ എത്തുന്നു. പരമമായ പ്രപഞ്ചശക്തി അനിരുദ്ധതനുസ്ഥിതമാണ്, അഥവാ ബന്ധിച്ചുനിര്‍ത്താനാവാത്ത രൂപത്തിലാണ് എന്നു സാരം.

ഏറ്റവും മഹാന്‍ ആര്...?

ഏറ്റവും മഹാന്‍ ആര്...?




ദേവന്മാര്‍ക്ക് സംശയം വന്നു എന്ന് കരുതുക...അവര്‍ ആരോടാണ് സംശയം ചോദിക്കുക സംശയം വേണ്ട സാക്ഷാല്‍ വിഷ്ണുവിനോട് തന്നെയാണ് അത് അന്വേഷിക്കുക...എല്ലായിടത്തും നിറഞ്ഞ പരംപൊരുളാണ് വിഷ്ണു... 


ഒരിക്കൽ ദേവന്മാർ ഭഗവാനോട് ചോദിച്ചു.."ഏറ്റവും മഹാന്‍ ആര്...?അങ്ങേക്ക് ഏറ്റവും ഇഷ്ടം ആരെയാണ്...?..ഏറ്റവും മഹാനായ വ്യക്തിയെ വിഷ്ണുഭഗവാന്‍ ഇഷ്ടപെടണമെന്നില്ലാ....വിഷ്ണു ഭഗവാന്‍ അര്‍ദ്ധവത്തായി പുഞ്ചിരിച്ചു.."രണ്ടും ഒരാള്‍ തന്നെ ...മഹാനായ വ്യക്തിയെതന്നെയാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്...

" അത് ആരാണ്..?...എല്ലാരുംകൂടി ഒരേസ്വരത്തില്‍ ചോദിച്ചു..വിഷ്ണു ഭഗവാന്‍ ഉത്തരം പറഞ്ഞു........"" നാരദമഹര്‍ഷി ""

ദേവകള്‍ അത്ഭുതത്തോടെ ചുറ്റും നോക്കി...എങ്ങനെയാണ് നാരദമഹര്‍ഷി മഹാനാകുക...ഏഷണിക്കാരനാണ് അദേഹമെന്ന് മൂന്നു ലോകങ്ങളിലും അറിയാവുന്ന കാര്യമാണ്....നാരദമഹര്‍ഷി മൂലം എത്രയോ കലഹങ്ങള്‍ ഉണ്ടായിട്ടുണ്ട്...നിരവധി യുദ്ധങ്ങള്‍ക്ക് തിരികൊളുത്തിയത് നാരദമഹര്‍ഷയാണ് ....നേരാംവണ്ണം ജീവിച്ചു പോകുന്ന വ്യക്തികളുടെ മുന്‍പില്‍ നാരായണമന്ത്രവുമായി നാരദ മഹര്‍ഷി എത്തുന്നു...തുടക്കത്തില്‍ സ്തുതികൊണ്ട് മൂടുന്നു...താനെത്ര മഹാന്‍ എന്നാ ഭാവം കേള്‍ക്കുന്ന വ്യക്തിയില്‍ ഉടലെടുക്കുകയായി...ഒരു ആപത്തിന്റെ തുടക്കം അവിടുന്നാണ്...കഥ മുഴുവന്‍ കേട്ട് കഴിഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും... നാരദമഹര്‍ഷിക്ക് പ്രസക്തിയുണ്ട്...നാരദന്‍ ഉണ്ടായതുകൊണ്ടാണ്‌ ഇത്രയും നല്ല കാര്യങ്ങള്‍ സംഭവിച്ചത്...


യഥാര്‍ത്ഥത്തില്‍ ആരാണ് നാരദന്‍ ...?...വിഷ്ണു എന്തുകൊണ്ടാണ് അദേഹത്തെ പ്രിയങ്കരന്‍ എന്ന് വിശേഷിപ്പിച്ചത്‌...നാരദന്‍ പുറമേയുള്ള ഒരു വ്യക്തിയല്ല...എല്ലാ കഥകളും നടക്കുന്നത് നമ്മുടെ മനസ്സിനകത്താണ് ...മനസ്സിനകത്തെ കാര്യങ്ങള്‍ പുറത്തു നടക്കുന്നതായി നാം സങ്കല്‍പ്പിക്കുന്നു...ഉള്ളില്‍ നടക്കുന്ന കാര്യങ്ങളാണ് ഋഷീശ്വരന്മാര്‍ കഥകളിലൂടെ പറഞ്ഞത്...അകത്തെ നാരദന്‍ ആരാണെന്നു നോക്കാം...


ഏഷണി നടക്കുന്നത് മനസ്സിനകത്താണെന്ന് പറഞ്ഞല്ലോ എഷണാത്രയത്തില്‍നിന്നും മോചനം നേടാതെ ഒരു വ്യക്തിക്ക് പുരോഗതി ഉണ്ടാകുകയില്ല....എല്ലാ ഏഷണകളും ശക്തങ്ങളാണ്...അത് കാണാത്ത കയറുകളാണ് മുതല വന്നു പിടികൂടും മാതിരിയാണ് ഏഷണകള്‍ വന്നു നമ്മെ കീഴടക്കുക...പുത്രേക്ഷണ,വിത്തേക്ഷണ,ലോകേഷണ എന്നിവയാണ് മുഖ്യ ഏഷണകള്‍ ...ഇതിന്റെ പിടുത്തതില്‍നിന്നും ഒഴിഞ്ഞുമാറാന്‍ ആര്‍ക്കുകഴിയും...ഏഷണാത്രയത്തെ മറികടക്കാനുള്ള പ്രാപ്തി അവനവന്‍ തന്നെ നേടിയെടുക്കണം...

ഇവയില്‍ ഒന്നാമന്‍ പുത്രേക്ഷണയാണ് ..പുത്രന്മാരുടെ മുമ്പില്‍ എല്ലാവര്ക്കും തോറ്റുകൊടുക്കേണ്ടതായി വരുന്നു...ആശ്വമേധത്തിനായി രാമന്‍ സ്വന്തന്ത്രമാക്കിവിട്ട കുതിരകളെ പിടിച്ചുകെട്ടാന്‍ പുത്രന്മാര്‍ക്കല്ലാതെ മറ്റാര്‍ക്കും കഴിഞ്ഞില്ല..ലവകുശന്മാര്‍ അത് നിഷ്പ്രയാസം നിര്‍വ്വഹിച്ചു..മക്കളുടെ മുന്‍പില്‍ നാം തോറ്റുപോകുന്നു...അവര്‍ക്കുവേണ്ടി അഴിമതികള്‍ നടത്തുന്നു..ഈ ഏഷണയെ മറികടക്കുക എന്നത് നിസ്സാരകാര്യമല്ല...



ഇനി വിത്തേഷണയുടെ കാര്യമെടുക്കാം..ധനം ഏല്ലാവര്‍ക്കും ദൌര്‍ബ്ബല്യമാണ് ..ധനമില്ലാതെ ഒരു കാര്യവും നടക്കുകയില്ല..പലരും ജീവിചിരിക്കുന്നതുതന്നെ ധനമുണ്ടാക്കുക എന്നാ ലക്ഷ്യം വെച്ചാണ്..കൈക്കൂലി കൊടുക്കുമ്പോള്‍ ഇതു കൊലക്കോമ്പനും വീണുപോകുന്നു..വിത്തേഷണയെ മറികടക്കുക എന്നത് ചില്ലറ കാര്യമല്ല...ഇന്ന് എത്രയോപേര്‍ കാരഗൃഹത്തില്‍കിടന്നു അഴിയെന്നുന്നത് നമ്മള്‍ കാണുന്നുണ്ടല്ലോ...


ഇനി മൂന്നാമനായ ഏഷണയെകുറിച്ച് അറിയുക...അത് സാര്‍വത്രികമാണ്...സകലര്‍ക്കും ബാധകമാണ്...ലോകേഷണയാണത് ..ഈ ലോകം നമുക്കെല്ലാം ഏഷണയാണ് ,മായയാണ്,ഭ്രമിപ്പിക്കുന്നവളാണ്..ലോകം സത്യമാണെന്ന് നാം കരുതുന്നു...നമുക്കിത് സത്യമായും അനുഭവപ്പെടുകയും ചെയ്യുന്നു...ലോകേഷണയില്‍ നിന്നാണ് ദുരഭിമാനം ഉണ്ടാകുന്നത്...മൂന്നു ഏഷണകളും നമ്മെ കീഴടക്കുമ്പോള്‍ അവയെ മറികടക്കാന്‍ നമ്മെ സഹായിക്കുന്ന ശക്തിവിശേഷമാണ് നാരദന്‍ ....അതിനാല്‍ നാരദമഹര്‍ഷിയാണ് ഏറ്റവും അധികം ആദരവ് അര്‍ഹിക്കുന്നത്..

വൈകുണ്ഠം എത്ര അകലെ

വൈകുണ്ഠം എത്ര അകലെ



രാജകൊട്ടാരത്തിൽ ഭാഗവത സപ്താഹം നടക്കുകയാണ്.

ഗജേന്ദ്രമോക്ഷം കഥ ഭാഗവതർ വിശദീകരിച്ചു.
ആനയുടെ കാലിൽ മുതല പിടിച്ചു.... ആന ഉറക്കെനിലവിളിച്ചു.  ആരും സഹായിക്കാൻ വന്നില്ല.
ഉടൻ പാവം ആന ഭഗവാനെ വിളിച്ചു കരഞ്ഞു.  ഭഗവാൻ ഗരുഢന്റെ പുറത്ത് ഇടിമിന്നൽ വേഗത്തിൽ പറന്നെത്തി.
പെട്ടെന്ന് രാജാവ് പണ്ഡിതനെ തടഞ്ഞു കൊണ്ട് ചോദിച്ചു.

"എനിക്ക് ഒരു സംശയം."
ഭഗവാൻ ആനയുടെ നിലവിളി കേട്ട് രക്ഷിക്കാനായി ഓടി വന്നത് വൈകുണ്ഠത്തിൽ നിന്നല്ലേ...
അപ്പോൾ ഈ സംഭവം നടന്ന സ്ഥലത്തു നിന്നും എത്ര ദൂരെയാണ് വൈകുണ്ഠം.... "

ചോദ്യം കേട്ട് പണ്ഡിതൻ വല്ലാതായി.  രാജാവ് ഒന്നു വിസ്തരിച്ചിരുന്നു':  തന്റെ ചോദ്യം പണ്ഡിതനെ ഉലച്ചതിന്റെ ഉത്സാഹം ആ മുഖത്ത് പ്രകടമായി.
" അടിയൻ "
സദസ്സിനു പിറകിൽ നിന്ന ഒരു പരിചാരകൻ വായ കൈ കൊണ്ട് പൊത്തി പറഞ്ഞു.
" ഉം "  രാജാവ് ഇരുത്തി മൂളി
" അവിടുന്ന് അനുവദിച്ചാൽ അടിയൻ ഇതിന്റെ ഉത്തരം പറയാം "


വാല്യക്കാരന്റെ സംസാരം കേട്ട് എല്ലാവരും അന്തം വിട്ടു.
ഉടൻ തന്നെ രാജശാസന ഉയർന്നു.
" ഉം.... പറയൂ " പക്ഷേ ഇത് രാജസദസ്സാണെന്ന് മറക്കരുത്."
അയാൾ വിശദീകരിക്കാൻ തുടങ്ങി.
" മഹാരാജൻ,  ഗജേന്ദ്രന്റെ നിലവിളി കേൾക്കത്തക്ക ദൂരത്തായിരുന്നു വൈകുണ്ഠം.  അതിനാൽ ഭഗവാന് ഉടനെത്തന്നെ എത്താൻ കഴിഞ്ഞു. "

വാല്യക്കാരൻ തുടർന്നു.

" പ്രഭോ, അഹങ്കാരിയുടെ ഏറ്റവും ഉച്ചത്തിലുള്ള പ്രാർത്ഥന പോലും കേൾക്കാനാവാത്ത അത്ര ദൂരത്തിലും ദുഃഖിക്കുന്ന ഹൃദയത്തിന്റെ മിടിപ്പ് കേൾക്കത്തക്ക അത്ര സമീപത്തുമാണ് വൈകുണ്ഠം സ്ഥിതി ചെയ്യുന്നത്. "
ഈശ്വരനും നമ്മളും തമ്മിലുള്ള അകലം നമ്മുടെ മനസ്സിന്റെ നന്മയെ ആശ്രയിച്ചിരിക്കുന്നു.

ഉര്‍വശീശാപം ഉപകാരം - പുരാണകഥകൾ

ഉര്‍വശീശാപം ഉപകാരം - പുരാണകഥകൾ



വിപരീത ലക്ഷ്യത്തോടെ ചെയ്ത പ്രവൃത്തി ഗുണകരമായി മാറുമ്പോള്‍ നാം പറയുന്ന ശൈലിയാണ് ‘ഉര്‍വശീശാപം ഉപകാരം എന്നത്.  മഹാഭാരതത്തില്‍ വനവാസം സ്വീകരിക്കേണ്ടി വരുന്ന പാണ്ഡവന്മാര്‍ക്ക് ഏറെ കടമ്പകള്‍ കടക്കേണ്ടിയിരുന്നു. കൌരവരുമായി ഏറ്റുമുട്ടാന്‍ ദിവ്യാസ്ത്രങ്ങള്‍ വേണ്ടി വരുമെന്നും അത് നേടാന്‍ ഇന്ദ്രാദി ദേവന്മാരെ പ്രസാദിപ്പിക്കണമെന്നും അര്‍ജ്ജുനനോട് യുധിഷ്ഠിരന്‍ ആവശ്യപ്പെട്ടു . ദേവലോകത്തെത്തിയ അര്‍ജുനനെ ദേവന്മാരും മഹര്‍ഷിമാരും ഉള്‍പ്പെട്ട ഒരു വലിയ സമൂഹം ഇന്ദ്രന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. അര്‍ജ്ജുനന്‍ ദേവന്മാരില്‍നിന്ന് എല്ലാ ദിവ്യായുധങ്ങളും നേടി.


ഒരു ദിവസം ദേവസദസ്സില്‍ ഇന്ദ്രനും അര്‍ജുനനും മറ്റു ദേവഗണങ്ങളും അപ്സരസ്സുകളുടെ നൃത്തം കണ്ടു കൊണ്ടിരിക്കയായിരുന്നു. ഇമവെട്ടാതെ ഉര്‍വ്വശിയെത്തന്നെ നോക്കിയിരിക്കുന്ന അര്‍ജ്ജുനനെക്കണ്ട് ഇന്ദ്രന് കാര്യം മനസ്സിലായി. ഉര്‍വ്വശിക്കും അര്‍ജ്ജുനനോട് ഇഷ്ടം തോന്നി. അര്‍ജ്ജുനന്‍റെ മുറിയില്‍ എത്തിയ ഉര്‍വ്വശിയെ ബഹുമാനത്തോടെ അദ്ദേഹം സ്വീകരിച്ചു. നൃത്തസമയത്ത് സൂക്ഷിച്ചു നോക്കിയത് തന്‍റെ വംശത്തിന്‍റെ മാതാവിനോടുള്ള ഭക്തി മൂലമാണെന്ന് അര്‍ജ്ജുനന്‍ അറിയിച്ചതോടെ ഉര്‍വ്വശി അദ്ദേഹത്തെ ഇപ്രകാരം ശപിച്ചു,  ‘‘നിന്നെ ആഗ്രഹിച്ചുവന്ന എന്നെ പുരുഷനൊത്തവണ്ണം സ്വീകരിക്കാത്ത നീ സ്ത്രീകള്‍ക്കിടയില്‍ ഒരു നപുംസകമായി പാട്ടും നൃത്തവും പഠിപ്പിച്ച് കഴിഞ്ഞുകൂടാനിടവരട്ടെ" . ഇത് കേട്ട ഇന്ദ്രന് ഒട്ടും സങ്കടം തോന്നിയില്ല. "ഒരിയ്ക്കല്‍ ഈ ഉര്‍വ്വശീ ശാപം നിനക്ക് ഉപകാരമായി ഭവിക്കും" എന്ന് പറഞ്ഞ് ഇന്ദ്രന്‍ അര്‍ജ്ജുനനെ ആശ്വസിപ്പിച്ചു. പിന്നീട് അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. വനവാസകാലത്ത് വിരാടരാജധാനിയില്‍ ഒരു കൊല്ലം അജ്ഞാതവാസം നടത്തിയപ്പോള്‍ 'ബൃഹന്നള' എന്ന പേരില്‍ പെണ്ണുങ്ങള്‍ക്ക് പാട്ടും നൃത്തവും പഠിപ്പിക്കുന്ന ഒരു നപുംസകമായി കാലം തീര്‍ക്കാന്‍ അര്‍ജ്ജുനനു ഈ ശാപം സഹായകമാവു കയും ചെയ്തു. 

മത്സ്യാവതാരകഥയിലെ ബ്രഹ്മരാത്രി

മത്സ്യാവതാരകഥയിലെ ബ്രഹ്മരാത്രി



വസിഷ്ഠ മഹര്‍ഷിയോടു അഗ്നിദേവന്‍ ശ്രീമഹാവിഷ്ണുവിന്റെ മത്സ്യാവതാരകഥ പറഞ്ഞു. സജ്ജനങ്ങളെ സംരക്ഷിക്കുന്നതിനും ദുഷ്ടന്‍മാരെ നിഗ്രഹിക്കുന്നതിനുമായാണ് ഭഗവാന്‍ കാലകാലങ്ങളില്‍ അവതരിക്കുന്നത്. വൈവസ്വതമനു ഭുക്തിമുക്തിക്കായി തപസ് ചെയ്തുകൊണ്ടിരിക്കുന്നകാലം. ഒരിക്കല്‍ അദ്ദേഹം കൃതമാലാനദിയില്‍ ജലദര്‍പ്പണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. ജലം നിറഞ്ഞ അദ്ദേഹത്തിന്റെ കൈകുമ്പിളില്‍ ഒരു ചെറിയ മത്സ്യം പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ആ മത്സ്യത്തെ ജലത്തിലേക്ക് എറിഞ്ഞുകളയാന്‍ ശ്രമിച്ചപ്പോള്‍ അത് അദ്ദേഹത്തോടു പറഞ്ഞു:


‘അല്ലയോ മഹാനുഭാവ, താങ്കള്‍ എന്നെ ഈ നദിയിലേക്ക് വലിച്ചെറിയല്ലേ. ഇവിടത്തെ വലിയ ജന്തുക്കളെ എനിക്കു ഭയമാണ്’
മത്സ്യത്തിന്റെ ഈ അപേക്ഷ കേട്ട വൈവസ്വതമനു അതിനെ തന്റെ കലശത്തിലിട്ടു.


ഉടന്‍തന്നെ ആ മത്സ്യം വളര്‍ന്നു വലുതാകാന്‍ തുടങ്ങി. തുടര്‍ന്ന് മത്സ്യം മനുവിനോടു പറഞ്ഞു ‘ ഇതിനേക്കാള്‍ വലിയ സ്ഥാനം എനിക്കു തന്നാലും’.
മത്സ്യത്തിന്റെ വാക്കുകള്‍കേട്ട മനു അതിനെ ജലഗര്‍ത്തത്തിലാക്കി. അവിടെയും അത് വളര്‍ന്നു വലുതായപ്പോള്‍ അതിലും വലിയ സ്ഥാനം വേണമെന്ന് മനുവിനോട് ആവശ്യപ്പെട്ടു. ഇതു കേട്ട രാജാവ് മത്സ്യത്തെ ഒരു സരോവരത്തില്‍ കൊണ്ടുപോയാക്കി. അവിടെയും അത് വളര്‍ന്നുവലുതായി. വീണ്ടും മത്സ്യം ഇതിലും വലിയ സ്ഥാനത്തെത്തിക്കാന്‍ രാജാവിനോട് ആവശ്യപ്പെട്ടു.


തുടര്‍ന്ന് വൈവസ്വതമനു ആ മത്സ്യത്തെ കടലില്‍ എത്തിച്ചു. അവിടവച്ച് ക്ഷണനേരം കൊണ്ട് ആ മത്സ്യം ഒരു ലക്ഷം യോജന വിസ്താരമുള്ളതായിത്തീര്‍ന്നു. ഇതു കണ്ട് അത്ഭുതത്തോടെ വൈവസ്വതമനു ആ മത്സ്യത്തോടു ചോദിച്ചു അങ്ങ് ആരാണെന്ന്. നിശ്ചയമായും അങ്ങ് മഹാവിഷ്ണുതന്നെയാണ്. അങ്ങേയ്ക്ക് എന്റെ പ്രണാമം. തുടര്‍ന്ന് ചോദിച്ചു ‘ അങ്ങ് എന്തിനാണ് സ്വന്തം അത്ഭുതം കൊണ്ട് എന്നെ മോഹിപ്പിക്കുന്നത്’.
വൈവസ്വതമനുവിന്റെ പ്രാര്‍ഥന കേട്ട മത്സ്യം പറഞ്ഞു:


‘ ഹേ മനു, നിന്നെ രക്ഷിക്കുന്നതിനും ലോകത്തില്‍ ജനിച്ചിരിക്കുന്ന ദുഷ്ടന്‍മാരെ നശിപ്പിക്കുന്നതിനുമായി ഞാന്‍ അവതരിച്ചിരിക്കുന്നു. ഇന്നേക്ക് ഏഴാം ദിവസം ഈ സമുദ്രം ലോകത്തെ വെള്ളത്തില്‍ മുക്കും. അപ്പോള്‍ ഒരു തോണികാണും. അതില്‍ എല്ലായിനം ബീജങ്ങളെയും മൂലവസ്തുക്കളെയും സംഭരിച്ചു സൂക്ഷിച്ചുകൊള്ളണം. അതിനു ശേഷം സപ്തര്‍ഷിമാരോടൊത്ത് അതിനുള്ളില്‍ പ്രവേശിക്കുകയും ബ്രഹ്മരാത്രിയെന്നു പ്രസിദ്ധമായ ആ രാത്രിയില്‍ തോണിയില്‍ സഞ്ചരിക്കുകയും വേണം. അപ്പോള്‍ ഞാനും അവിടെ ഉണ്ടായിരിക്കും. ഒരു മഹാസര്‍പ്പത്താല്‍ ആ തോണി എന്റെ കൊമ്പോടു ബന്ധിച്ചുകൊള്ളാം.’ ഇത്രയും പറഞ്ഞശേഷം മത്സ്യം അപ്രത്യക്ഷമായി.


വൈവസ്വതമനു, മത്സ്യം പറഞ്ഞ ഏഴാം ദിവസവും പ്രതീക്ഷിച്ചിരുന്നു. അങ്ങനെ ഏഴാം ദിവസം വന്നുചേര്‍ന്നപ്പോള്‍ സമുദ്രം ആര്‍ത്തിരമ്പി ഉയരാന്‍ തുടങ്ങി. ഭയാനകമായ അന്തരീക്ഷത്തില്‍ അവിടെ ഒരു തോണി കിടക്കുന്നതു കണ്ട മനു ഭഗവാന്‍ പറഞ്ഞതു പ്രകാരം അതില്‍ കയറി. തുടര്‍ന്ന് സ്വര്‍ണ്ണകൊമ്പോടുകൂടി കാണപ്പെട്ട മത്സ്യത്തിന്റെ കൊമ്പോടുചേര്‍ത്ത് ആ തോണിയെ ബന്ധിച്ചു. ആ മഹാപ്രളയത്തിനു ശേഷം മനുവും സപ്തര്‍ഷികളും ഏതാനും ബീജങ്ങളും മാത്രം അവശേഷിച്ചു.

യാദവകുമാരി സുഭദ്ര

യാദവകുമാരി സുഭദ്ര


യാദവരാജാവായ വസുദേവർക്ക് രോഹിണീദേവിയിൽ പിറന്ന ഇളയ പുത്രിയാണ് സുഭദ്ര. വർഷങ്ങളോളം കാരാഗൃഹത്തിൽ കിടന്ന വസുദേവരെ മകൻ ശ്രീകൃഷ്ണൻ രക്ഷിച്ചശേഷമാണ് സുഭദ്ര പിറന്നത്. അതിനാൽത്തന്നെ ജ്യേഷ്ഠന്മാരായ ബലരാമൻ, ശ്രീകൃഷ്ണൻ എന്നിവരേക്കാൾ വളരെ ഇളയതായിരുന്നു ഈ രാജകുമാരി.


അജ്ഞാതവാസം നടത്തുന്ന കാലത്ത് മാതൃസഹോദരനായ വസുദേവരുടെ ദ്വാരകയിലായിരുന്നു പാണ്ഡവർകഴിഞ്ഞിരുന്നത്. ഈ കാലഘട്ടത്തിൽ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം സുഭദ്രയുമായും പാണ്ഡവർ നിരന്തരസമ്പർക്കം പുലർത്തിപ്പോന്നു. പിന്നീട് പാണ്ഡവമധ്യമനായ  അർജ്ജുനനുംസുഭദ്രയും അനുരാഗികളായിത്തീരുകയും ചെയ്തു.

ഈ പ്രണയബന്ധത്തിൽ സഹോദരങ്ങളായ ശ്രീകൃഷ്ണനും ബലരാമനും രണ്ട് താല്പര്യങ്ങളായിരുന്നു. ഉറ്റതോഴനായ അർജ്ജുനനുമായുള്ള ബന്ധത്തിന് ശ്രീകൃഷ്ണൻ മനസാ അനുകൂലിച്ചപ്പോൾ തൻറെ ശിഷ്യനായ  ദുര്യോധനന്സഹോദരിയെ വിവാഹം കഴിച്ചുകൊടുക്കാനായിരുന്നു ബലരാമന് താല്പര്യം. പ്രണയസാഫല്യം നേടണമെങ്കിൽ സുഭദ്രയെ തട്ടിക്കൊണ്ടുപോകാൻ ശ്രീകൃഷ്ണൻ അർജ്ജുനനെ ഉപദേശിച്ചു. തട്ടിക്കൊണ്ടുപോകുന്നതിനിടയിൽ തേരാളിയായിരിക്കാൻ സുഭദ്രയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അർജ്ജുനൻ സുഭദ്രയെ തട്ടിക്കൊണ്ടുപോകുകയായിരുന്നില്ല എന്ന സ്ഥാപിക്കാനായിരുന്നു ശ്രീകൃഷ്ണൻ ഈ വിദ്യ ഉപയോഗിച്ചത്.


കുരുക്ഷേത്രയുദ്ധത്തിനുശേഷംകുരുവംശത്തിലെ ഏക അവകാശിയുണ്ടായത് സുഭദ്രയുടെ പിന്തുടർച്ചയിൽ നിന്നാണ്. അർജ്ജുനൻ-സുഭദ്ര ദമ്പതികൾക്ക് അജ്ഞാതവാസക്കാലത്തുതന്നെ അഭിമന്യു എന്ന പുത്രൻ പിറന്നു. വിരാടരാജകുമാരിയായ ഉത്തരയെയായിരുന്നുഅഭിമന്യു വിവാഹം കഴിച്ചത്. ഉത്തര ഗർഭിണിയായിരിക്കെ കുരുക്ഷേത്രയുദ്ധത്തിൽവെച്ച് അഭിമന്യു മരണമടഞ്ഞു. യുദ്ധത്തിനുശേഷം ഉത്തരയ്ക്ക് ജനിച്ച പരീക്ഷിത്താണ്പിൽക്കാലത്ത് കുരുവംശത്തിൻറെ അവകാശിയായത്.


ശതരുപയുടെ അംശാവതാരമായതിനാൽ സുഭദ്രയ്ക്ക് സഹോദരങ്ങളായ ശ്രീകൃഷ്ണൻ, ബലരാമൻ എന്നിവരോടൊപ്പം ദൈവികപരിവേഷവും ലഭിച്ചിട്ടുണ്ട്. യോഗമായയുടെ അംശാവതാരമായും സുഭദ്ര വിശേഷിപ്പിക്കപ്പെടുന്നുണ്ട്. പുരി ജഗന്നാഥക്ഷേത്രത്തിൽ ഈ ത്രിമൂർത്തികളെ ആരാധിച്ചുവരുന്നു. വർഷംതോറും നടത്തിവരുന്ന രഥയാത്ര സുഭദ്രയ്ക്കാണ് സമർപ്പിക്കുന്നത്.

ഇന്ദ്രജിത്തും ഹനുമാനും

ഇന്ദ്രജിത്തും ഹനുമാനും


ഭാരതീയ ഇതിഹാസകാവ്യമായ  രാമായണത്തിൽ  ലങ്കാധിപതിയായ  രാവണന്റെ മകനാണ്  മേഘനാദന്‍. രാമരാവണയുദ്ധത്തിൽ സുപ്രധാനപങ്കുവഹിച്ച മേഘനാദന്‍ ലക്ഷ്മണണനുമായി മൂന്നുതവണ ഏറ്റമുട്ടി. ആദ്യത്തെ രണ്ടുവട്ടവും വിജയിച്ചപ്പോൾ മൂന്നാമത്തെ തവണ വിഭീഷണന്റെ സഹായത്തോടെ ലക്ഷ്മണൻ  മേഘനാദനെ പരാജയപ്പെടുത്തുകയും കൊലപ്പെടുത്തുകയും ചെയ്തു ജനിച്ച നിമിഷം തന്നെ ഇടിമുഴക്കംപോലെ കരഞ്ഞതുകൊണ്ടാണ് മേഘനാദന്‍ എന്നുപേരിട്ടത്.


ശിവനാണ് മേഘനാദന്റെ ഗുരു. ശിവന് മേഘനാഥനോട് പുത്രവാത്സല്യവും ശിഷ്യവാത്സല്യവുമുണ്ടായിരുന്നു. അതിനാല്‍ ഇന്ദ്രജാലം, മഹേന്ദ്രജാലം, ഖഗേന്ദ്രജാലം, നരേന്ദ്രജാലം, സുരേന്ദ്രജാലം, അഗ്നിസ്തംഭം, ജീവസ്തംഭം, ആകാശസഞ്ചാരം, പരകായപ്രവേശം, തിരോധാനം, രൂപമാറ്റം, തുടങ്ങിയ വിദ്യകളെല്ലാം അഭ്യസിപ്പിച്ചു. അതിനാല്‍ മായാവിയെന്നും അറിയപ്പെടുന്നു.
ദേവേന്ദ്രനെ യുദ്ധത്തില്‍ ജയിച്ചതുകൊണ്ട് ഇന്ദ്രജിത്ത് എന്നും അറിയപ്പെടുന്നു. അതുകഴിഞ്ഞ് ഇന്ദ്രജിത്ത് ബ്രഹ്മാവിനെ തപസ്സുചെയ്തു പ്രസാദിപ്പിച്ചു. അനേകം വരങ്ങളും സമ്പാദിച്ചു. അവ ദാനവര്‍ക്കോ, മാനവര്‍ക്കോ, രാക്ഷസര്‍ക്കോ, മറ്റാര്‍ക്കെങ്കിലുമോ ഇതുവരെ സമ്പാദിക്കാന്‍ കഴിയാത്ത സിദ്ധികളാണ്. മുന്നോട്ടും പിന്നോട്ടും ഇടത്തോട്ടും വലത്തോട്ടും മുകളിലേക്കും താഴേക്കും കാട്ടിലും ജലത്തിലുമൊക്കെ സഞ്ചരിക്കാന്‍ കഴിയുന്ന ഒരു വിമാനം ആയുധമേല്‍ക്കാത്ത ഒരു കഞ്ചുകം, അത്ഭുതകരമായ ചില ആയുധങ്ങള്‍ എന്നിവ സമ്പാദിച്ചു.


രാമരാവണയുദ്ധത്തിൽ മേഘനാദൻ അസംഖ്യം വരുന്ന വാനരപ്പടയെ നിർദ്ദയമായി ആക്രമിച്ചു . അതിക്രുദ്ധരായ രാമഭക്തർ വർദ്ധിതവീര്യത്തോടെ തിരിച്ചടിച്ചു  . നക്തഞ്ചരൻ പകയോടെ അദൃശ്യനായി നിന്ന് കോടാനുകോടി വരുന്ന വാനരസഞ്ചയത്തെ ലക്ഷ്യമാക്കി ബ്രഹ്മാസ്ത്രമ്യ്തു ഹാ ഹാ കഷ്ടം . വാനരസൈന്യം ഘോരാസ്ത്രസഞ്ചയമാരിയിൽ കൂട്ടത്തോടെ മരിച്ചുവീണു .കൂടെ രാമലക്ഷ്മണന്മാരും ബ്രഹ്മാസ്ത്രത്തെ മാനിച്ച് ഭൂമിയിലേക്ക് തല ചായ്ചു.
വിഭീഷണനും ഹനുമാനും മാത്രമാണ് അസ്ത്രമേറ്റ് വീഴാത്തത്. അവര്‍ തീപ്പന്തങ്ങളും ഉയര്‍ത്തിക്കൊണ്ട് മുറിവേറ്റു കിടക്കുന്ന വാനരനായകന്മാരുടെയിടയിലൂടെ നടന്നു. സുഗ്രീവന്‍, നീലന്‍, അംഗദന്‍, ജാംബവാന്‍ തുടങ്ങിയവരെല്ലാം ബോധം കെട്ടുകിടക്കുന്നു. രാമലക്ഷ്മണന്മാരും വീണുകിടക്കുന്നത് അവര്‍ കണ്ടു. ആരും ഭയപ്പെടേണ്ട. ബ്രഹ്മദേവന്റെ അസ്ത്രത്തെ മാനിച്ചുകൊണ്ട് അവര്‍ വീണുകിടക്കുകയാണ്. ബലവന്മാരായ അറുപത്തേഴുകോടി വാനരന്മാരെ പകല്‍ അവസാനിക്കാന്‍ അഞ്ചിലൊന്നു സമയം ബാക്കിയുള്ളതിനിടയ്ക്കാണ് മേഘനാഥന്‍ വീഴ്ത്തിയത്. മാരുതിയും വിഭീഷണനും കൂടി ജാംബവാനെ തെരഞ്ഞു കണ്ടുപിടിച്ചു. 

”ഹേ മഹാത്മാവേ അങ്ങേക്കു ജീവഹാനി വന്നിട്ടില്ലല്ലോ?” ”ഹേ രാക്ഷസശ്രേഷ്ഠ, തീക്ഷണങ്ങളായ ബാണങ്ങളേറ്റ് എനിക്ക് കണ്ണുതുറക്കാന്‍ പറ്റുന്നില്ല. ശബ്ദംകൊണ്ടാണ് ഞാന്‍ അങ്ങയെ തിരിച്ചറിഞ്ഞത്. നമ്മുടെ ഹനുമാന്‍ ജീവിച്ചിരിപ്പുണ്ടോയെന്നനേ്വഷിക്കണം.” ജാംബവാന്‍ പറഞ്ഞു.
”മാരുതി ജീവനോടെയുണ്ടെങ്കില്‍ നാമെല്ലാവരും ജീവിച്ചിരിക്കും. മാരുതി മരിച്ചെങ്കില്‍ നമ്മളെല്ലാവരും മരിച്ചെന്നു കരുതിക്കോളൂ.” അതുകേട്ട് ഹനുമാന്‍ ജാംബവാന്റെ പാദങ്ങള്‍ പിടിച്ച് അഭിവാദനം ചെയ്തു. ”ഞാനിതാ ജീവിച്ചിരിക്കുന്നു” എന്നുപറഞ്ഞു ജാംബവാന്‍ എണീറ്റിരുന്ന് മാരുതിയെ തലോടിക്കൊണ്ട് പറഞ്ഞു ”ഹനുമാനേ, നീ വേഗം ഹിമാലയത്തിലേക്ക് പോകണം. അവിടെനിന്നും ദിവ്യഔഷധങ്ങള്‍ കൊണ്ടുവരണം. നാളെ പ്രഭാതത്തിനുമുമ്പ് മൃതസഞ്ജീവിനി കൊണ്ടുവന്നാല്‍ എല്ലാവരേയും ജീവിപ്പിക്കാം. നിനക്കുമാത്രമേ അതിനു കഴിയൂ.”


അത്യുന്നതമായ ഋഷഭ പര്‍വതത്തിനപ്പുറത്ത് കൈലാസ ശിഖരം. രണ്ടിനും മദ്ധ്യത്തിലായി നിസ്തുല പ്രഭയോടുകൂടിയ ഔഷധി പര്‍വതം കാണാം. വഴി ഞാന്‍ വിശദമാക്കിത്തരാം. ഇവിടെനിന്നും നൂറുയോജന പോയാല്‍ രാമേശ്വരം അവിടെനിന്നും ആയിരം യോജന വടക്കുചെന്നാല്‍ ഹിമാലയം കാണാം. അതിന് രണ്ടായിരം യോജന വിസ്തൃതിയും ആയിരം യോജന ഉയരവുമുണ്ട്. ഹിമവാനില്‍നിന്നും ഒമ്പതിനായിരം യോജന വടക്കുചെന്നാല്‍ ഹേമകൂടം, രത്‌നകൂടം എന്നീ രണ്ടുപര്‍വതങ്ങളുണ്ട്. അവയ്ക്കു മദ്ധ്യത്തിലായി ഋഷഭപര്‍വതം കാണാം. അവിടെയെത്താന്‍ വടക്കോട്ടുതന്നെ സഞ്ചരിക്കണം. ആദ്യം നിഷധപര്‍വതം കാണും.
അതിനുസമീപത്തെ ലക്ഷ്മീതടാകത്തില്‍ കുളിക്കുന്നവര്‍ക്ക് ലക്ഷ്മീദേവിയുടെ സകല കടാക്ഷവും കിട്ടും. അതിനുമകലെയാണ് മഹാമേരു. മഹാമേരുവിന്റെ ഉത്തരപാര്‍ശ്വത്തില്‍ ഉയരംകൂടിയ ഒരാല്‍മരമുണ്ട്. അതിന്റെ വടക്കുവശത്ത് കാശ്യപന്‍ ശ്വേതവരാഹമൂര്‍ത്തിയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. അതിനുമപ്പുറത്താണ് ഋഷഭപര്‍വതം. ദിവ്യനായ ഒരു ഋഷഭം (കാള) പര്‍വതമായിത്തീര്‍ന്നതുകൊണ്ട് ഈ പേരുകിട്ടി. കാളയുടെ മുതുകിലെ രണ്ട് പൂഞ്ഞകളാണ് അദ്രശൃംഗങ്ങള്‍. ഇതില്‍ അനേകം ദിവ്യഔഷധങ്ങളുണ്ട്. അവയില്‍ പ്രധാനപ്പെട്ടവയാണ് ശര്യകരണി, വിശല്യകരണി, സന്ധാനകരിണി, മൃതസംഞ്ജീവിനി എന്നിവ. അസുരസൈന്യം ദേവന്മാരെ പരാജയപ്പെടുത്തിയപ്പോള്‍ ശ്രീനാരായണനും ശ്രീപരമേശ്വരനും രണ്ട് ഔഷധസസ്യങ്ങള്‍ നല്‍കി.

ദേവന്മാര്‍ അതിനെ ഋഷഭാദ്രിയില്‍ നട്ട് പാലാഴിയിലെ ജലമൊഴിച്ചു വളര്‍ത്തി. അവയ്ക്ക് ആദിത്യനോളം പ്രഭയുള്ളതിനാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. മറ്റാര്‍ക്കും അതു പറിക്കാന്‍ കഴിയില്ല. ശ്രീനാരായണന്റെ സുദര്‍ശനചക്രവും ശിവന്റെ ഭൂതഗണങ്ങളും അതിനു കാവല്‍ നില്‍ക്കുന്നുണ്ട്. നീ അവിടെയെത്തുമ്പോള്‍ ഉറക്കെ ശ്രീരാമനാമം ജപിക്കണം. അപ്പോള്‍ ഔഷധം കൊണ്ടുവരാന്‍ കാവല്‍ക്കാര്‍ അനുവദിക്കും. ഇനി നീ ഒട്ടും വൈകാതെ രാമകാര്യത്തിനു പോകുന്നുവെന്ന കരുതലോടെപോയി മൃതസംഞ്ജീവിനി കൊണ്ടുവരിക. ഹനുമാന്‍ ”ജയ് ശ്രീരാമന്‍” എന്ന വിളിയോടെ ആകാശത്തിലേക്കുയര്‍ന്നു...!

"ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ"....ശ്രീരാമജയം.

വിദുരർ - പുരാണകഥാപാത്രങ്ങൾ

വിദുരർ - പുരാണകഥാപാത്രങ്ങൾ




ഒരിക്കൽ കള്ളന്മാരെ തിരഞ്ഞുനടന്ന രാജഭടന്മാർ  മാണ്ഡവ്യമുനി തപസ്സ് ഇരുന്ന സ്ഥലത്ത് എത്തി. അവിടെ കണ്ട കള്ളന്മാരെ പിടിച്ച കൂട്ടത്തിൽ  മുനിയെ കൂടി പിടിച്ച് രാജസന്നിധിയിലെത്തിച്ചു. എല്ലാവരേയും ശൂലത്തിൽ  കയറ്റാൻ രാജകല്പനയുണ്ടായി. അനന്തരം മുനിയെ തിരിച്ചറിഞ്ഞ രാജാവ് മുനിയെ മോചിപ്പിക്കാൻ കല്പന നൽകി.  ശൂലത്തിൽ നിന്നും ഇറക്കിയ മുനിയോട് രാജാവ് ക്ഷമായാചനം നടത്തി. .

ദേഷ്യത്തോടെ മുനി യമധർമ്മന്റെ അടുത്തുചെന്ന് താൻ  ശൂലാരോഹണ ദുഃഖം അനുഭവിപ്പാനെന്തുകാരണം എന്ന് ചോദിച്ചു.  ബാല്യത്തിൽ കുശാഗ്രത്തിൽ  ശലഭത്തെ കോർത്ത് കളിച്ചതിനുള്ള ശിക്ഷയാണ് ഇത് എന്ന്യമൻ  അറിയിച്ചു.  ബാല്യത്തിൽ അറിവില്ലാതെ ചെയ്ത അപരാധത്തിന് ഈ ക0ിനശിക്ഷ  ചെയ്യിച്ചതിനാൽ  നൂറു വർഷം ശൂദ്രനായി  ഭൂലോകത്ത് വസിക്കാൻ   യമധർമ്മരാജാവിനെ മുനി ശപിച്ചു. ഇങ്ങനെ ശാപം നിമിത്തം ജന്മം എടുത്ത യമധർമ്മരാജനാണ് വിദുരർ. 


( ഈ കാലത്ത് യമലോകത്തെ മുഴുവൻ കാര്യങ്ങളും  യമധർമ്മന്റെ പിതാവായ സൂര്യഭഗവാൻ നിർവ്വഹിച്ചത്രേ ) യമധർമ്മരാജന്റെ സ്വഭാവവൈശിഷ്ട്യം വിദുരരിൽ തെളിഞ്ഞുകാണാം.


ഹരി ഓം

ചിരംജീവി അശ്വത്‌ഥാമാവ്‌ (മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക..!!!)

ചിരംജീവി  അശ്വത്‌ഥാമാവ്‌ (മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക..!!!)




ഏഴ്‌ ചിരംജീവികളില്‍ ഒരാളാണ്‌ അശ്വത്‌ഥാമാവ്‌. ദ്രോണാചാര്യരുടെയും കൃപിയുടെയും (കൃപചാര്യരുടെ സഹോദരി) പുത്രനായ അശ്വത്ഥാമാവിന് മരണമില്ല. കലിയുഗാന്ത്യം വരെ മരണമില്ല. തന്റെ ഒടുങ്ങാത്ത പ്രതികാരദാഹം കാരണം ശ്രീകൃഷ്ണനാല്‍ ശാപഗ്രസ്തനായി, പകയും വെറുപ്പും നെഞ്ചിലേറ്റി, ഒരിക്കലും ഉണങ്ങാത്ത ശിരസിലെ വ്രണത്തില്‍ നിന്ന് രക്തവും ചലവുവാര്‍ന്ന് ഒഴുകി, തീവ്രവേദനയോടെ, എങ്ങും ഗതികിട്ടാതെ അഭയത്തിനായി കേണുനടക്കുന്ന മരണമില്ലാത്ത ആത്മാവാണ് അശ്വത്ഥാമാവ്!


മഹാഭാരതയുദ്ധത്തിന്റെ അവസാന ദിനമായ 18-ാം ദിവസം രണഭൂമിയില്‍ വീണ് മരണാസന്നനായി കിടന്ന ദുര്യോധന സന്നിധിയില്‍ അശ്വത്ഥാമാവ് എത്തി പ്രതിജ്ഞ എടുത്തു. പാണ്ഡവരെ യുദ്ധവിജയം ആഘോഷിക്കാന്‍ അനുവദിക്കില്ലെന്ന് മാത്രമല്ല അവര്‍ അഞ്ച് പേരുടേയും തല അറുത്ത് ദുര്യോധനന്‍ മുന്നില്‍ എത്തിക്കാമെന്നുമുള്ളതായിരുന്നു ആ പ്രതിജ്ഞ. പാണ്ഡവരോടു നേരിട്ട് ഏറ്റുമുട്ടാനുള്ള യോദ്ധാക്കള്‍ കൗരവപക്ഷത്തില്ലായിരുന്നു. കൗരവപക്ഷത്തെ അവശേഷിച്ച യോദ്ധാക്കളായ കൃപാചാര്യരെയും കൃതുവര്‍മയെയും കൂട്ടുപിടിച്ച് ഇരുളിന്റെ മറവില്‍ ചതിയിലൂടെ പാണ്ഡവരെ ഇല്ലായ്മ ചെയ്യാന്‍ അശ്വത്ഥാമാവ് ഒരുമ്പെട്ടു. ഈ പ്രതികാരത്തിന്റെ അപക്വതയും മനുഷ്യത്വ രാഹിത്യവും ഭീരുത്വവും മനസ്സിലാക്കിയ ക്രിപാചാര്യര്‍, അശ്വത്ധാമാവിനോട് പറഞ്ഞു ഇത്തരം ഹീനകൃത്യം അനുഷ്ഠിക്കുന്നതിന് മുമ്പ് ഗുരു ജനങ്ങളുടെ ഹിതം എന്ത് എന്ന് ആരായുന്നത് ഉചിതമായിരിക്കും എന്ന് ഓര്‍മ്മിപ്പിച്ചു.


അതിന് അശ്വത്ഥാമാവ് പറയുന്ന മറുപടി പ്രസക്തമാണ്. ഓരോ മനുഷ്യനും വലുപ്പചെറുപ്പ വ്യത്യാസമില്ലാതെ, അവനവനില്‍ കുടികൊള്ളുന്ന  മേധാശക്തി അത്യുത്തമം എന്നും മഹനീയമെന്നും കരുതി പ്രവര്‍ത്തിക്കുന്നു. അത്‌കൊണ്ട് ഇവിടെ ഉപദേശത്തിന് പ്രസക്തിയില്ല.
യുദ്ധാവസാനം ക്ഷീണിതരായി ഗാഡനിദ്രയിലായിരുന്ന പാണ്ഡവ സങ്കേതത്തിലേയ്ക്ക് ഊരിപ്പിടിച്ച വാളുമായി അശ്വത്ഥാമാവ് നുഴഞ്ഞുകയറി. പുറത്ത് പ്രവേശനകവാടത്തില്‍ കൃപാചാര്യരെയും കൃതുവര്‍മയെയും നിര്‍ത്തി.


ഉറങ്ങികിടന്ന പാണ്ഡവയോദ്ധാക്കളെ അശ്വത്ഥാമാവ് അതിക്രൂരമായി വധിച്ചു. അശ്വത്ഥാമാവിന്റെ പരാക്രമങ്ങളില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യോദ്ധാക്കളെ പ്രവേശന കവാടത്തില്‍ നിലയുറപ്പിച്ചിരുന്ന കൃപാചാര്യരും കൃതുവര്‍മയും ചേര്‍ന്ന് വധിച്ചു.
പാണ്ഡവര്‍ക്ക് ദ്രൗപതിയില്‍ ജനിച്ച അഞ്ച് പുത്രന്മാര്‍ ഉറങ്ങികിടന്ന മുറിയിലെത്തിയപ്പോള്‍ പഞ്ചപാണ്ഡവര്‍ എന്ന് കരുതി അശ്വത്ഥാമാവ് അവരുടെ തല അറുത്തെടുത്ത് ദുര്യോധനന് കാഴ്ചവച്ചു നിഷ്ഠൂരമായ പ്രതികാരത്തിന്റെ താണ്ഡവ നൃത്തമായിരുന്നു അവിടെ അരങ്ങേറിയത്.!!
ഇതറിഞ്ഞ്‌ അര്‍ജ്ജുനനും ഭീമനും അശ്വത്‌ഥാമാവിനെ വധിക്കാനെത്തി. അപ്പോള്‍ അശ്വത്‌ഥാമാവ്‌ ദ്രോണര്‍ തനിക്കും അര്‍ജ്ജുനനും മാത്രം ഉപദേശിച്ചു കൊടുത്തിട്ടുള്ള ബ്രഹ്‌മശിരോസ്‌ത്രം തൊടുത്തു വിട്ടു. വ്യാസന്‍ ആവശ്യപ്പെട്ടിട്ടും അശ്വത്‌ഥാമാവിന്‌ ആ അസ്‌ത്രം പിന്‍വലിക്കാനായില്ല. ഒടുവില്‍ ആ അസ്‌ത്രം അഭിമന്യുവിന്റെ ഭാര്യയായ ഉത്തരയുടെ ഗര്‍ഭത്തിലേക്ക്‌ അശ്വത്‌ഥാമാവ്‌ തിരിച്ചുവിട്ടു. കുഞ്ഞ്‌ അസ്‌ത്രമേറ്റ്‌ മരിച്ചെങ്കിലും കൃഷ്‌ണന്‍ പുനരുജ്ജീവിപ്പിച്ചു. 


കോപാകുലനായ ശ്രീകൃഷ്ണന്‍, അശ്വത്ഥാമാവിനെ സകല അപത്തുകളില്‍നിന്നും സംരക്ഷിച്ചുപോന്ന ജന്മനാമുതല്‍ നെറ്റിയില്‍ ഉണ്ടായിരുന്ന മണിയാഭരണം, ആയുധം കൊണ്ട് ഛേദിച്ചുമാറ്റി അശ്വത്ഥാമാനിനെ ശപിച്ചു. മണിയാഭരണം ഛേദിച്ചുണ്ടായ മുറിവ് ഒരിക്കലും ഉണങ്ങാതെ, വ്രണമായി, കുഷ്ഠമായി, തീവ്രവേദനയോടെ രക്തവും ചലവും ഉതിര്‍ത്ത് അശ്വത്ഥാമാവിന് എങ്ങും അഭയം കിട്ടാതെ, മരണമില്ലാതെ കലിയുഗാന്ത്യം വരെ അലയും എന്നുള്ളതായിരുന്നു ആ ശാപം.  മരണം പ്രാപിക്കാനാവാതെ തീവ്രവേദനയോടെ അശ്വത്ഥാമാവ് നമ്മുടെ ഇടയിലൂടെ അഭയത്തിനായി അലയുകയാണ്.


പ്രതികാര ചിന്തയില്‍ ഗര്‍ഭസ്‌ഥശിശുവിനെപ്പോലും കൊന്ന അശ്വത്‌ഥാമാവ്‌ വ്രണം വന്ന്‌ പഴുത്ത്‌ മൂവായിരം കൊല്ലക്കാലം ആരാലും അറിയപ്പെടാതെ അലഞ്ഞുതിരിഞ്ഞു നടക്കട്ടെ എന്ന്‌ കൃഷ്‌ണന്‍ ശപിക്കുകയായിരുന്നു.....

കലിയുഗത്തില്‍ ഈ ചിരംജീവി ആരാണെന്നറിയണ്ടേ? പക ,മനുഷ്യന്റെ ഉള്ളില്‍ കുടികൊള്ളുന്ന ഒടുങ്ങാത്ത പക..!!!